തിരുവനന്തപുരം:ഒത്തുതീർപ്പിന്റെ മയപ്പെടുത്തിയ സ്വരങ്ങളെല്ലാം അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അസാധാരണമാം വിധം ആഞ്ഞടിച്ചതോടെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇടത് സർക്കാരും തമ്മിലുള്ള യുദ്ധം വഴിത്തിരിവിൽ.
നിയമസഭ പാസാക്കിയ സർവകലാശാലാ നിയമഭേദഗതി അടക്കമുള്ള ബില്ലുകളോട് ഗവർണറുടെ നിലപാട് എന്താവുമെന്ന് ആകാംക്ഷ തുടരുന്നതിനിടെയാണ് ഇന്നലെ മുഖ്യമന്ത്രി കടുത്ത ഭാഷയിൽ പ്രതികരിച്ചത്. ഗവർണർ പറയുന്നതെല്ലാം അസംബന്ധമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, അദ്ദേഹത്തിനെന്ത് സംഭവിച്ചെന്ന് സ്വയം പരിശോധിക്കണം എന്നുവരെ പറഞ്ഞുവച്ചു. ഇനി ഇതിനോടുള്ള ഗവർണറുടെ പ്രതികരണത്തിലേക്കാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.
നേരത്തേയും പരോക്ഷവിമർശനങ്ങൾ മുഖ്യമന്ത്രി ഗവർണർക്കെതിരെ നടത്തിയിട്ടുണ്ടെങ്കിലും പരസ്യമായ കടന്നാക്രമണം ആദ്യമാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ്സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം മുഖ്യമന്ത്രി അറിയാതെ നടക്കുമോയെന്ന ചോദ്യവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നേരെയുള്ള ഗവർണറുടെ മുനവച്ച പ്രയോഗവുമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. നേരത്തേ സി.പി.എം നേതാക്കൾ ഗവർണറുടെ നടപടികളെ കടുത്ത ഭാഷയിൽ വിമർശിച്ചപ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും കരുതലോടെയാണ് പ്രതികരിച്ചിരുന്നത്.
സർക്കാർ പ്രകോപനങ്ങൾക്ക് മുതിരാതിരുന്നിട്ടും ഗവർണർ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഇനി വഴങ്ങേണ്ടതില്ലെന്ന വികാരം സി.പി.എം നേതൃ തലത്തിലുമുണ്ടെന്നാണ് സൂചന. ഇന്നലെ സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിൽ ഈ വഴിക്കുള്ള ചർച്ചകൾ നടന്നു. നിയമസഭ പാസാക്കിയ ലോകായുക്ത, സർവകലാശാലാ, സഹകരണ നിയമഭേദഗതി ബില്ലുകളോട് ഗവർണർ മുട്ടാപ്പോക്ക് തുടരുന്നത് വകവയ്‌ക്കേണ്ടെന്ന പൊതുവികാരമാണ് സെക്രട്ടേറിയറ്റിലുണ്ടായത്. എല്ലാ ബില്ലുകളോടും ഗവർണർ ഈ നിലപാട് തുടർന്നാൽ ഭരണഘടനാ പ്രതിസന്ധിയും ഭരണസ്തംഭനവും ഉണ്ടാകുമെന്നിരിക്കെ, അദ്ദേഹത്തിന്റെ എല്ലാ വിലപേശൽ ഭീഷണികൾക്കും നിന്ന് കൊടുക്കേണ്ടെന്ന രാഷ്ട്രീയ തീരുമാനമാണ് മുഖ്യമന്ത്രിയിലൂടെ ഇടതുസർക്കാർ പ്രഖ്യാപിച്ചത്.
ഇനി ഗവർണറുടെ നിലപാട് എന്താവുമെന്ന ചോദ്യം നിർണായകമാണ്. ബില്ലുകളിൽ ഗവർണർ ഒപ്പിട്ടിട്ടില്ല. ബില്ലുകളിൽ കണ്ണടച്ച് ഒപ്പിടാൻ താൻ റബ്ബർ സ്റ്റാമ്പല്ലെന്നാണ് ഗവർണർ പ്രതികരിച്ചത്. മന്ത്രിസഭയുടെ ഉപദേശ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ട ഗവർണർ ഇത്തരം നിലപാടുകളെടുക്കുന്നത് ഉചിതമല്ലെന്ന് ഇടതുനേതൃത്വം കരുതുന്നു.
മുഖ്യമന്ത്രിയുടെ പ്രതികരണം മർമ്മം നോക്കിയുള്ള അടിയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ഗവർണർ അതേ നാണയത്തിൽ തിരിച്ചടിച്ചാൽ സർക്കാർ- ഗവർണർ ബന്ധം മുമ്പെങ്ങുമില്ലാത്ത വിധം കലുഷമാകും. ഗവർണറുടേത് നിരന്തരമുള്ള രാഷ്ട്രീയ വിലപേശൽ നാടകമായാണ് ഭരണനേതൃത്വം കാണുന്നത്. അതിനെ വകവച്ച് കൊടുക്കുമ്പോൾ അദ്ദേഹം കൂടുതൽ സൗകര്യമായി കാണുമെന്നാണ് വിലയിരുത്തൽ. ഈ നാടകത്തിന് തടയിടാനാണ് മുഖ്യമന്ത്രി പ്രത്യാക്രമണത്തിന് മുതിർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |