തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനായി നടത്തും. നിലവിൽ ഒ.എം.ആർ അധിഷ്ഠിത രണ്ട് പരീക്ഷകളാണ് എൻട്രൻസിലുള്ളത്. കമ്പ്യൂട്ടർ അധിഷ്‌ഠിത പ്രവേശന പരീക്ഷ നടത്താൻ കഴിവുള്ള ഏജൻസികളിൽ നിന്ന് ഉടൻ ടെൻഡർ ക്ഷണിക്കുമെന്ന് എൻട്രൻസ് കമ്മിഷണറേറ്റ് അറിയിച്ചു. കമ്പ്യൂട്ടർ സംവിധാനമടക്കം സജ്ജമാക്കുന്നത് ഏജൻസികളുടെ ഉത്തരവാദിത്തമാണ്.
നേരത്തെ ഈ കാര്യം പരിഗണനയിലുള്ളതായിരുന്നെങ്കിലും ഒന്നേകാൽ ലക്ഷത്തോളം കുട്ടികൾ പങ്കെടുക്കുന്ന പരീക്ഷ പിഴവുകളില്ലാതെ ഓൺലൈനിൽ നടത്താനാവുമോ എന്ന ആശങ്കകാരണം തീരുമാനം വൈകിയതാണ്. എൻട്രൻസ് കമ്മിഷണർ കെ.ഇമ്പശേഖർ നൽകിയ ശുപാർശ അംഗീകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്താൻ ഉത്തരവിറക്കി.
നിലവിൽ രണ്ട് പേപ്പറുകളായി നടത്തുന്ന പരീക്ഷ മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഒറ്റ പേപ്പർ ആയി നടത്താനാണ് എൻട്രൻസ് കമ്മിഷണറുടെ ശുപാർശ. ജനുവരിയിലും മേയിലുമായി രണ്ട് പരീക്ഷകളുണ്ടാവും. ഇതിലെ ഉയർന്ന സ്‌കോർ റാങ്കിന് പരിഗണിക്കും. യഥാർഥ സ്‌കോർ പരിഗണിക്കുന്നതിന് പകരം അഖിലേന്ത്യാ പ്രവേശന പരീക്ഷകളിൽ പിന്തുടരുന്ന പെർസെന്റയിൽ സ്‌കോർ രീതി ഇവിടെയും പിന്തുടരാനാണ് തീരുമാനം. എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ ആദ്യ പേപ്പറായ ഫിസിക്സ്, കെമിസ്ട്രിയാണ് ഫാർമസി പ്രവേശന പരീക്ഷയായി നിലവിൽ കണക്കാക്കുന്നത്. ഇനി മുതൽ ഫാർമസി പ്രവേശനത്തിന് പ്രത്യേക പരീക്ഷയാണ്.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഒന്നിലധികം ബാച്ചുകളായി നടത്തേണ്ടതിനാൽ അന്തിമ റാങ്ക് പട്ടിക തയാറാക്കാൻ ശാസ്ത്രീയമായ സ്റ്റാൻഡേഡൈസേഷൻ രീതികൾ പാലിക്കും. ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ മാതൃകയിൽ പരീക്ഷ നടത്താനാണ് നീക്കം. ഇതുപ്രകാരം ഓരോ വിഷയത്തിനും രണ്ട് സെക്ഷൻ ഉണ്ടാകും. സെക്ഷൻ 'എ'യിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും 'ബി'യിൽ ഉത്തരങ്ങൾ പൂരിപ്പിക്കേണ്ട ചോദ്യങ്ങളുമാവും. 'ബി' സെക്ഷനിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവക്ക് തുല്യ വെയ്‌റ്റേജോടെ 10ൽ ഏതെങ്കിലും അഞ്ചു ചോദ്യങ്ങൾക്ക് ഉത്തരം എഴുതണം. നെഗറ്റീവ് മാർക്കുണ്ടാവും. പൂരിപ്പിക്കേണ്ട ചോദ്യങ്ങൾ (ഫിൽ ഇൻ ടൈപ്) നൽകുന്നതിലൂടെ ഉയർന്ന നിലവാരമുള്ള വിദ്യാർത്ഥികളെ കണ്ടെത്താനാവും. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ഫിസിക്സിനും കെമിസ്ട്രിക്കും മാത്തമാറ്റിക്സിനും 100 മാർക്ക് വീതം ആകെ 300 മാർക്കിന്റെ ചോദ്യങ്ങളുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |