ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72ാം പിറന്നാൾ ദിനമായ ഇന്നുമുതൽ ഒക്‌ടോബർ രണ്ട് ഗാന്ധി ജയന്തി വരെ വരുന്ന പതിനാറ് ദിവസം സേവന വാരമായി ആഘോഷിക്കാനാണ് ബിജെപിയുടെ തീരുമാനം. ഏകഭാരതം ശ്രേഷ്‌ഠ ഭാരതം സന്ദേശം നൽകുന്ന 'നാനാത്വത്തിൽ ഏകത്വം' ഉത്സവം നടത്തുന്നതിന് ബിജെപി ഒരുങ്ങി. മാത്രമല്ല രക്തദാന ക്യാമ്പുകൾ, ആരോഗ്യ പരിശോധനാ ക്യാമ്പുകൾ എന്നിവ രാജ്യത്തെ ഓരോ ജില്ലകളിലും നടത്തുകയാണ്. 2025ഓടെ രാജ്യം ക്ഷയരോഗമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ക്ഷയരോഗികൾക്ക് ആവശ്യമായ മരുന്നും പോഷകാഹാരങ്ങളും നൽകാൻ വരുന്ന ഒരു വർഷത്തേക്ക് ജനങ്ങളെ പ്രോത്സാഹിപ്പിക്കും.
വൃക്ഷത്തൈ നടീൽ യജ്ഞം, ശുചിത്വ പ്രചാരണം തുടങ്ങിയവയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇവയുടെ ഫോട്ടോകൾ നമോ ആപ്പിൽ അപ്‌ലോഡ് ചെയ്യാൻ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ന് ജനിക്കുന്ന കുട്ടികൾക്ക് ബി.ജെ.പി തമിഴ്നാട് ഘടകം സ്വർണ മോതിരം നൽകും.
അതേസമയം ഉസ്‌ബെക്കിസ്ഥാനിലെ എസ്.ഒ.എസ് ഉച്ചകോടി കഴിഞ്ഞ് രാജ്യത്തേക്ക് മടങ്ങിയെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പങ്കെടുക്കുന്ന ചടങ്ങ് മദ്ധ്യപ്രദേശിലെ കുനോ ദേശിയോദ്യാനത്തിൽ നമീബിയയിൽ നിന്നും എത്തിക്കുന്ന എട്ട് ചീറ്റപ്പുലികളെ സ്വീകരിക്കുന്ന ചടങ്ങാണ്. പിന്നീട് മദ്ധ്യപ്രദേശിലെ സ്‌ത്രീ സ്വയംസഹായ വിഭാഗങ്ങളുടെ കോൺഫറൻസിലും തുടർന്ന് വിശ്വകർമ്മ ജയന്തി ദിനമായ ഇന്ന് ആദ്യ ദീക്ഷന്ത് സമാരോഹിൽ ഐഐടി വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി സംവദിക്കും. ദേശീയ ലോജിസ്‌റ്റിക് നയം പുറത്തിറക്കുന്ന ചടങ്ങാണ് പിറന്നാൾ ദിനത്തിൽ നാലാമതായി പ്രധാനമന്ത്രിയുടേത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |