തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണത്തലവനായ തനിക്കെതിരെ കണ്ണൂർ സർവകലാശാലയിലുണ്ടായ വധശ്രമം പൊലീസും ആഭ്യന്തരവകുപ്പും അന്വേഷിച്ചില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിരന്തരം പരാതിപ്പെടുമ്പോൾ അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് നിലപാട്. ചരിത്ര കോൺഗ്രസിനിടെ ഗവർണർക്കു നേരേയുണ്ടായത് പൗരത്വനിയമ ഭേദഗതിയെ അനുകൂലിക്കുന്നതിലുള്ള പ്രതിഷേധമാണ്. കായികമായ അതിക്രമം ഉണ്ടായതായി സുരക്ഷാചുമതലയുള്ള എ.ഡി.സി ഇതുവരെ പരാതിപ്പെട്ടിട്ടില്ല. വാക്കാൽ പറയാതെ, പരാതിയുമായി ഗവർണർ വരട്ടെയെന്ന നിലപാടിലാണ് പൊലീസ്.
ചരിത്ര കോൺഗ്രസിനിടെ ആക്രമിക്കാനുള്ള ഗൂഢാലോചന ഡൽഹിയിലാണ് നടന്നതെന്നും കായികമായി ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നുമാണ് ഗവർണർ ആവർത്തിക്കുന്നത്. കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ ഗൂഢാലോചനയിൽ പങ്കാളിയാണെന്നും ഗവർണർ പറയുന്നു. താൻ പ്രസംഗം തുടങ്ങി നാലു മിനിറ്റായപ്പോഴേക്കും ചരിത്രകാരനായ പ്രൊഫ. ഇർഫാൻ ഹബീബ് കുതിച്ചെത്തി. വലതുവശത്തു നിന്ന എ.ഡി.സി തടഞ്ഞു, ഇർഫാൻ എ.ഡി.സിയുടെ ഷർട്ട് വലിച്ചുകീറി. മറുവശത്തു കൂടി തന്റെയടുത്തെത്തി. സുരക്ഷാ ജീവനക്കാരാണ് തനിക്ക് രക്ഷയായത്. രാഷ്ട്രപതി, ഗവർണർ എന്നിവരെ തടയാനോ, ഉപദ്രവിക്കാനോ, ആക്രമിക്കാനോ പാടില്ല. ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ഏഴുവർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. എന്നിട്ടും പൊലീസ് കേസെടുക്കുന്നില്ല.- ഇതാണ് ഗവർണറുടെ ആക്ഷേപം.
വധശ്രമമോ കൈയേറ്റമോ ഉണ്ടായതായി ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് ആസ്ഥാനം വ്യക്തമാക്കി. ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെയും പൊതുപരിപാടിയിൽ കറുത്ത ഷർട്ടിട്ടതിന്റെയും പേരിൽ ആളുകൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടും തന്റെ കാര്യത്തിൽ നടപടിയില്ലെന്നാണ് ഗവർണറുടെ ആക്ഷേപം. ഇന്ന് രാജ്ഭവനിൽ മടങ്ങിയെത്തുന്ന ഗവർണർ പരാതി ഡി.ജി.പിക്ക് നൽകാൻ എ.ഡി.സിയോട് നിർദ്ദേശിക്കുമെന്നറിയുന്നു. രാജ്ഭവൻ രണ്ടുവട്ടം റിപ്പോർട്ട് തേടിയപ്പോൾ താൻ സെക്യൂരിറ്റി വിദഗ്ദ്ധനല്ലെന്നാണ് കണ്ണൂർ വി.സി മറുപടി നൽകിയത്.
പൊലീസിന്റെ വിചിത്രവാദങ്ങൾ
# ഗവർണറോ രാഷ്ട്രപതിയോ നിർദ്ദേശിച്ചതുകൊണ്ടുമാത്രം കേസെടുക്കരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്.
# ഭരണഘടനാ പദവിയിലുള്ള ഇവർക്ക് പൊലീസിന് നിർദ്ദേശം നൽകാനുള്ള അധികാരമില്ലെന്നും ഗവർണർ പറയുന്നതുപോലെ അന്വേഷിക്കാനാവില്ലെന്നും പൊലീസ്
'' ഗവർണറുടെ പരാതിക്ക് കാത്തുനിൽക്കാതെ, സ്വമേധയാ കേസെടുക്കുകയാണ് വേണ്ടത്. ഗവർണറിൽ നിന്നോ എ.ഡി.സിയിൽ നിന്നോ വിവരംശേഖരിച്ച് അന്വേഷിക്കണം.''
-ജസ്റ്റിസ് ബി.കെമാൽപാഷ
ഹൈക്കോടതി റിട്ട.ജഡ്ജി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |