തിരുവനന്തപുരം: 25 കോടിയുടെ ഈ വർഷത്തെ ഓണം ബമ്പർ വിജയി തിരുവനന്തപുരം സ്വദേശി. ശ്രീവരാഹം സ്വദേശി അനൂപ്(30)ആണ് ഒന്നാം സമ്മാനത്തിനർഹനായത്. ഇദ്ദേഹം ടിക്കറ്റ് സമർപ്പിച്ചിട്ടില്ല. ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയാണ് അനൂപ്. പിതൃസഹോദരിയുടെ മകൾ സുജയ ലോട്ടറി ഏജൻസി ജീവനക്കാരിയാണ്. ഈ സഹോദരിയിൽ നിന്നാണ് അനൂപ് ഇന്നലെ സന്ധ്യയ്‌ക്ക് ടിക്കറ്റ് എടുത്തത്. വീട്ടിൽ അമ്മയും ഭാര്യയും മകനുമുണ്ട്.
സെപ്‌തംബർ 17ന് വൈകിട്ട് ആറര മണിയ്‌ക്ക് ശേഷമാണ് ഈ ടിക്കറ്റ് തലസ്ഥാനത്തെ പഴവങ്ങാടിയിൽ വിറ്റുപോയത്. TJ 750605 എന്ന ടിക്കറ്റാണ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനത്തിന് അർഹമായത്. തങ്കരാജ് എന്ന ഏജന്റ് വഴിയാണ് ടിക്കറ്റ് വിറ്റത്.
കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ അഞ്ച് കോടി ലഭിച്ചത്. മീനാക്ഷി ലക്കി സെന്ററാണ് ഈ ടിക്കറ്റ് വിറ്റത്. ഇവരുടെ പാലായിലെ ബ്രാഞ്ചിൽ നിന്നാണ് ഈ ടിക്കറ്റ് വിറ്റത്. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഒന്നാം സമ്മാനം നറുക്കെടുത്തത്. ടിക്കറ്റിന് പിന്നിൽ ഒപ്പിടുന്നയാൾക്കാണ് സമ്മാനത്തിന് യോഗ്യത. 500 രൂപ വിലയുള്ള ഓണം ബമ്പറിന്റേത് റെക്കോർഡ് വിൽപ്പനായിരുന്നു. 67.5ലക്ഷം ടിക്കറ്റ് വിൽപ്പനയ്ക്ക് എത്തിച്ചതിൽ ഇന്നലെ വൈകിട്ട് ആറുവരെ 66.5ലക്ഷം ടിക്കറ്റും വിറ്റുപോയി.കഴിഞ്ഞ വർഷം ഇത് 54 ലക്ഷമായിരുന്നു.
25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാൽ 15.75 കോടി രൂപ ജേതാവിന് ലഭിക്കും. 2.5കോടി രൂപ ഏജന്റ് കമ്മീഷനും 30 ശതമാനം നികുതിയും കിഴിച്ചുള്ള തുകയാണിത്. രണ്ടാംസമ്മാനം അഞ്ച് കോടിരൂപ ഒരാൾക്ക്. മൂന്നാംസമ്മാനം ഒരുകോടിരൂപ വീതം പത്ത് പേർക്ക്. ആകെ 126 കോടി രൂപയുടെ സമ്മാനങ്ങൾ. ഒന്നാംസമ്മാനാർഹമായ ടിക്കറ്റിന്റെ ബാക്കി 9 പരമ്പരകളിലുള്ള അതേ നമ്പർ ടിക്കറ്റുകൾക്ക് 5 ലക്ഷംരൂപ വീതം ഒൻപത് പേർക്ക് സമാശ്വാസ സമ്മാനം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |