തൃശൂർ: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് മുൻപും ശേഷവും കേരളത്തിലെ മറ്റ് പത്രങ്ങൾ വാർത്തകൾ നൽകാതിരുന്ന കാലത്ത് പത്രത്തിൽ സ്ഥലം നീക്കിവെച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിക്കും എസ്.എൻ.ഡി.പി യോഗത്തിനും മേൽവിലാസമുണ്ടാക്കിയ പത്രാധിപരായിരുന്നു കെ.സുകുമാരനെന്ന് ശ്രീനാരായണ സാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡോ.തോളൂർ ശശിധരൻ പറഞ്ഞു. തോളൂർ ശ്രീനാരായണ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ 41ാം ചരമവാർഷിക അനുസ്മരണ സമ്മേളനവും കവിയരങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശിധരൻ.
ഒന്നാം കേരളസർക്കാർ കാര്യക്ഷമതാവാദം ഉന്നയിച്ചായിരുന്നു ജാതിസംവരണത്തിനെതിരെ ആദ്യ വെടിപൊട്ടിച്ചത്. അതിനെതിരെയായിരുന്നു, മുഖ്യമന്ത്രി ഇ.എം.എസിന്റെ സാന്നിദ്ധ്യത്തിൽ കുളത്തൂർ വായനശാലയിൽ പത്രാധിപരുടെ പ്രസംഗം. ജാതിസംവരണത്തെ തുരങ്കം വെയ്ക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി റിപ്പോർട്ട് അറബിക്കടലിലായെന്ന് ധനകാര്യമന്ത്രിയും പിന്നീട് മുഖ്യമന്ത്രിയുമായ സി.അച്യുതമേനോനും രേഖപ്പെടുത്തിയിട്ടുണ്ട്. സാമുദായിക സംവരണത്തിന്റെ കുലശത്രുവായ സാമ്പത്തിക സംവരണത്തെപ്പറ്റി സുപ്രീംകോടതി ഭരണഘടനാ ബഞ്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഡോ.തോളൂർ പറഞ്ഞു.
പ്രൊഫ.പി.സരളാഭായി അദ്ധ്യക്ഷത വഹിച്ചു. കെ.എം.സിദ്ധാർത്ഥൻ മാസ്റ്റർ, ഡോ.വി.ആർ.ശ്രീനിവാസൻ, മുണ്ടശേരി സ്മാരകം സെക്രട്ടറി അരുൺ എസ്.തോളൂർ, കെ.പി.ജോർജ്, ഡോ.കെ.ആർ.സാജി, ജോസഫ് മെൽപ്പാൻ, എസ്.എൻ.പുരം വാമദേവൻ, ഉണ്ണികൃഷ്ണൻ പുലരി, നരേന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു. അശീതി ആഘോഷിക്കുന്ന ഡോ.ഷൊർണൂർ കാർത്തികേയന് ജില്ലാ പ്രസിഡന്റ് ടി.എൻ.ആനന്ദപ്രസാദ് തേറയിൽ ഉപഹാരം നൽകി. കെ.ഭവദാസൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. ഡോ.ഷൊർണൂർ കാർത്തികേയന്റെ കൃതികളുടെ പ്രദർശനം കൊച്ചിൻ ദേവസ്വം മുൻ പ്രസിഡന്റ് ഡോ.കെ.എൻ.സത്യനാഥ് ഉദ്ഘാടനം ചെയ്തു. വസന്തൻ കിഴക്കൂടൻ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |