തൃശൂർ: നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ ഡേറ്റ കൈമാറ്റമുൾപ്പെടെയുള്ള സാങ്കേതികനടപടികൾ വൈകുന്നതിനാൽ ജില്ലയിലെ അടക്കം കേരളത്തിലെ ഒട്ടുമിക്ക പ്രധാനനിരത്തുകളിലും നിർമ്മിതബുദ്ധിയുള്ള (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) കാമറകൾ മിഴി തുറന്നില്ല. എല്ലാ ജില്ലകളിലും ഒരുമിച്ച് പ്രവർത്തനം തുടങ്ങുമെന്നാണ് വിവരം. അമ്പതോളം ഇടങ്ങളിൽ കാമറ സ്ഥാപിച്ചതായാണ് അധികൃതർ നൽകുന്ന വിവരം. 700 ലേറെ കാമറകൾ പല സമയങ്ങളിലായി സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്.
റോഡിലെ എല്ലാത്തരം നിയമലംഘനങ്ങളുടെയും ദൃശ്യം പകർത്തി അതത് ജില്ലാ കൺട്രോൾ റൂം വഴി പിഴ ഈടാക്കുന്നതിനായാണ് മോട്ടോർ വാഹനവകുപ്പ് ആധുനിക കാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതിരിക്കുക, കൂടുതൽ ആളുകളെ കയറ്റുക, ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങൾ കാമറകളിൽ തെളിയും. ഇ ചലാൻ വഴി പിഴയീടാക്കും. നിയമലംഘനങ്ങളുടെ ചിത്രം സഹിതം തെളിവ് നൽകി പിഴ ഈടാക്കും. പാർക്കിംഗ് നിയമലംഘനങ്ങൾ പിടിക്കാനുളള കാമറകളുമുണ്ട്. കെൽട്രോണിന്റെ നേതൃത്വത്തിലാണ് കാമറ സജ്ജമാക്കിയത്.
അപകടങ്ങളേറുന്നു
കൊവിഡ് നിയന്ത്രണം പൂർണ്ണമായും ഇല്ലാതായ ശേഷം റോഡപകടങ്ങളിൽ വൻവർദ്ധനയുണ്ടായെന്നാണ് അധികൃതർ നൽകുന്ന വിവരം. ഏപ്രിൽ ഒന്നിന് കാമറ പ്രവർത്തനമാരംഭിക്കുമെന്നായിരുന്നു ആദ്യവിവരം. പിന്നീട് ജൂണിൽ തുടങ്ങാൻ തീരുമാനിച്ചെങ്കിലും നടന്നില്ല. ഉദ്യോഗസ്ഥരില്ലാതെ നിയമലംഘനം കണ്ടെത്താമെന്നതാണ് കാമറകളുടെ പ്രധാന പ്രത്യേകത. മോട്ടോർ വാഹന വകുപ്പിന്റെ വാഹൻ സോഫ്റ്റ് വെയറുമായാണ് കാമറകളെ ബന്ധിപ്പിച്ചിരിക്കുന്നത്. വാഹനത്തിനുള്ളിലേക്ക് വരെ കാമറ സൂം ചെയ്ത് വിവരം ശേഖരിക്കാനാവും.
കാമറയില്ലെങ്കിലും പണി കിട്ടും
കാമറ പ്രവർത്തിപ്പിക്കുന്നത് വൈകുമ്പോഴും റോഡിലെ നിയമലംഘനം കണ്ടെത്താനുള്ള നടപടി പൊലീസ് ശക്തമാക്കി. വാഹനം ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ സംസാരിക്കുക, സന്ദേശം അയക്കുക, ഇന്റർനെറ്റ് ഉപയോഗിക്കുക, ഫോട്ടോ എടുക്കുക തുടങ്ങിയവ ഗുരുതരമായ നിയമലംഘനങ്ങളായി പരിഗണിക്കാനാണ് പൊലീസിനുള്ള നിർദ്ദേശം. സ്വന്തം സുരക്ഷയ്ക്ക് പുറമെ, പൊതുജനങ്ങളുടെ സുരക്ഷയ്ക്കുമായി ഇത്തരം പ്രവണത ഉപേക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്.
ശ്രദ്ധിക്കാൻ
ഡ്രൈവിംഗിനിടയിൽ ഫോണിൽ സംസാരിക്കുന്നതും സന്ദേശം അയയ്ക്കുന്നതും ചിത്രീകരണം നടത്തുന്നതും നിയമലംഘനം.
പിഴ നൽകുന്നതിനൊപ്പം ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പൊലീസ് സ്വീകരിക്കും.
സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഫോൺ ഉപയോഗം കുറയ്ക്കാനുള്ള ബോധവത്കരണവും പൊലീസ് ശക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |