തൃശൂർ : ശരീരം മുഴുവൻ വ്രണം നിറഞ്ഞ് പഴുപ്പായി ജീവൻ അപകടത്തിലായ യുവാവിനെ ജീവിതത്തിലേക്ക് കൈപിടിച്ച് ഗവ.മെഡിക്കൽ കോളേജ് ത്വക്ക് രോഗവിഭാഗം. എറണാകുളം ബോൾഗാട്ടി മുളവുകാട് സ്വദേശി ചെറുപുനത്തിൽ പോൾ ആന്റണിയെയാണ് (39) രക്ഷപ്പെടുത്തിയത്. ഈ വർഷം മാർച്ച് പതിനൊന്നിനായിരുന്നു പോൾ ആന്റണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുമ്പോൾ രോഗിയുടെ ശരീരത്തിന്റെ തൊലിയുടെ പകുതിയിലേറെ നഷ്ടപ്പെട്ടു. തൊലിയില്ലാത്തത് കൊണ്ട് ശരീരം കിടക്കയിൽ ഒട്ടിപ്പിടിക്കുന്ന അവസ്ഥയായിരുന്നു. തിരിയാനും മറിയാനും പറ്റില്ല. എഴുന്നേറ്റിരിക്കാനാവില്ല എന്ന അവസ്ഥ. അണുബാധകൾക്ക് വളരെ സാദ്ധ്യതയുമുണ്ടായിരുന്നു. ആവശ്യമായ മരുന്ന് നൽകി രോഗിയുടെ ജീവൻ രക്ഷിക്കുകയെന്ന ദൗത്യമായിരുന്നു ആദ്യത്തേത്. ശരീരത്തിൽ പലയിടത്തും തൊലി ഇല്ലാത്തതിനാൽ ഐ വി ലൈൻ എടുക്കാൻ വരെ ബുദ്ധിമുട്ടി. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ഏപ്രിൽ 12ന് വിടുതൽ നൽകി. എറണാകുളം ജില്ലയിലെ മൂന്ന് പ്രമുഖ സ്വകാര്യ ആശുപത്രികൾ, മുളങ്കുന്നത്തുകാവിലെ ആയുർവേദ കേന്ദ്രം എന്നിവിടങ്ങളിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലാണ് മെഡിക്കൽ കോളേജിലെത്തിയത്.
2021 ജനുവരിയിലാണ് ആദ്യം രോഗം കണ്ടത്. ചെറിയ ഒരു വ്രണം പിന്നീട് ദേഹമാസകലം പഴുപ്പായി തീരുകയായിരുന്നു. ഭാര്യ ഷാലറ്റും രോഗം മാറുംവരെ ഒപ്പമുണ്ടായിരുന്നു. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയുണ്ട് ഇവർക്ക്. ത്വക്ക് രോഗ വിഭാഗം മേധാവി ഡോ.എൻ.അശോകൻ, ഡോ.ബെറ്റ്‌സി അമ്പൂക്കൻ, ഡോ.പ്രിയ പ്രതാപ്, ഡോ.ബിനേഷ് വി, ഡോ.സരിൻ എ, ഗ്യാസ്‌ട്രോ വിഭാഗം മേധാവിയായിരുന്ന ഡോ.സജി സെബാസ്റ്റ്യൻ, സർജറി വിഭാഗം പ്രൊഫ.ഡോ.രാജേഷ്, റേഡിയോളജി വിഭാഗം മേധാവി ഡോ.അഭിലാഷ്, ഹെഡ് നേഴ്‌സ് ഗീത, വി.കെ.ഗീത, ഹെഡ് നേഴ്‌സ് പേ വാർഡ് ചാർജ് സ്റ്റാഫ് നേഴ്‌സുമാരായ, കൊച്ചുറാണി, സിജി കെ ഡി, അശ്വതി കെ.എസ് , ശാലു എലിസബത്ത് , നാൻസി പി.ഡി, സ്‌കിൻ ലാബ് ജീവനക്കാർ എന്നിവരുടെ പരിശ്രമമാണ് രോഗിയെ രക്ഷിച്ചത്.
രോഗം പെംഫിഗസ് വൾഗാരിസ്
കുമിള രോഗത്തിൽപെടുന്ന പെംഫിഗസ് വൾഗാരിസ് എന്ന രോഗമായിരുന്നു പോൾ ആന്റണിക്ക്. തൊലിയിലെ കോശങ്ങൾക്കെതിരെ നമ്മുടെ തന്നെ രക്തത്തിലെ ചില രാസപദാർത്ഥങ്ങൾ പ്രവർത്തിക്കുന്നത് മൂലമാണ്
വ്രണങ്ങൾ ഉണ്ടാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |