തിരുവനന്തപുരം: തന്നെ വധിക്കാൻ ശ്രമിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറാകാത്തത് മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണെന്ന ഗവർണറുടെ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് യു.ഡി.എഫ്.കൺവീനർ എം.എം.ഹസ്സൻ പറഞ്ഞു.
വധശ്രമത്തിനു പിന്നിൽ ഗൂഢാലോചന നടന്നെന്നും അതിൽ അധികാരകേന്ദ്രത്തിന് പങ്കുണ്ടെന്നും ഗവർണർ വെളിപ്പെടുത്തിയിട്ടുണ്ട്. ഭരണത്തലവനായ ഗവർണറുടെ പരാതി അതീവഗൗരവമുള്ളതാണെന്നും ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് അതിനു മറുപടി പറയേണ്ട ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരുമായി മുഖാമുഖം ഏറ്റുമുട്ടിയ ബംഗാളിലെയോ, തമിഴ്നാട്ടിലെയോ ഗവർണർമാർ പറയാത്ത ആരോപണമാണ് കേരള ഗവർണർ ഉന്നയിച്ചിരിക്കുന്നത്. മാർക്സിസ്റ്റ് ഭരണത്തിൽ ഗവർണറുടെ ജീവനുപോലും രക്ഷയില്ലെന്ന സന്ദേശമാണ് ഇതിലൂടെ പുറത്തുവരുന്നത്.
ഗവർണറുടെ പല നിലപാടുകളോടും അഭിപ്രായങ്ങളോടും യു.ഡി.എഫിന് ശക്തമായ എതിർപ്പുണ്ടെങ്കിലും സർവകലാശാല ഓർഡിനൻസിലും ലോകായുക്ത ഓർഡിനൻസിലും ഗവർണർ സ്വീകരിച്ചിരിക്കുന്ന നിലപാടിനോട് യു.ഡി.എഫിന് യോജിപ്പാണുള്ളത്. ഈ രണ്ട് ഓർഡിനൻസുകളെയും യു.ഡി.എഫ് നിയമസഭയിൽ ശക്തമായി എതിർത്തിരുന്നു. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരായ നിലപാട് ഗവർണർ സ്വീകരിച്ചതിനാലാണ് ഈ ഓർഡിനനൻസുകളിലെ നിലപാടിനോട് യു.ഡി.എഫ്. യോജിക്കുന്നതെന്നും ഹസ്സൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |