കോന്നി : കലഞ്ഞൂരിൽ യുവതിയുടെ കൈപ്പത്തി വെട്ടിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കലഞ്ഞൂർ പറയാൻകോട്, ചാവടിമലയിൽ വിദ്യ ( 27) യുടെ കൈപ്പത്തിയാണ് ഭർത്താവ് വെട്ടിമാറ്റിയത്. സംഭവുമായി ബന്ധപ്പെട്ട് ഭർത്താവ് അടൂർ ഏഴംകുളം, സന്തോഷ് ഭവനിൽ സന്തോഷ് (28)നെ കൂടൽ പൊലീസ് അടൂരിൽ നിന്നും അറസ്റ്റു ചെയ്തു. പ്രതിയെ ഇന്നലെ സംഭവ സ്ഥലത്തെത്തിച്ചു പൊലീസ് തെളിവെടുപ്പ് നടത്തി. ആക്രമിക്കാൻ എത്തിയത് കൊല്ലണമെന്ന് ഉദ്ദേശത്തോടെ തന്നെയെന്ന് പ്രതി പൊലീസിന് മൊഴി നൽകി. ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ ഭാര്യയെ കൊല്ലാൻ പ്രതി ശ്രമിച്ചിരുന്നു. എന്നാലിത് പരാജയപ്പെട്ടതോടെയാണ് വീട്ടിൽ കയറി വെട്ടിയത്. അഞ്ച് വയസുകാരനായ മകന്റെ മുന്നിൽ വടിവാൾ ഉപയോഗിച്ചായിരുന്നു ആക്രമണം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ കൈ തുന്നിച്ചേർക്കുന്ന ശസ്ത്രക്രിയ പൂർത്തിയായി. കൈപ്പത്തി അറ്റുപോകുകയും ഒരു കൈയ്ക്ക് മുട്ടിനു മുകളിൽ സാരമായ പരുക്കേൽക്കുകയും ചെയ്തിരുന്നു. വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയിൽ അച്ഛൻ വിജയനും വെട്ടേറ്റു. കഴിഞ്ഞ കുറെ നാളുകളായി ഇവരുടെ വിവാഹ മോചനകേസ് കോടതിയുടെ പരിഗണനയിലാണ്. എന്നാൽ കഴിഞ്ഞ ദിവസം സന്തോഷ് വീട്ടിലെത്തി ഒന്നിച്ച് കഴിയാമെന്നും മകനെ വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ വിദ്യ ഇതിന് താൽപ്പര്യം കാണിച്ചില്ല. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |