നിയമത്തിന്റെ ആനുകൂല്യം ദുരുപയോഗം ചെയ്യുന്നു
കൽപ്പറ്റ: ജില്ലയിൽ വിദ്യാർത്ഥികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ വലവിരിക്കുമ്പോൾ പ്രധാന വിൽപ്പനക്കാരായി വൃദ്ധരും. നിയമത്തിന്റെ ആനുകൂല്യം പറ്റിയാണ് പലരും ഈ രംഗത്ത് സജീവമാകുന്നത്. ജില്ലയിലെ വിദ്യാലയങ്ങൾക്ക് മുന്നിൽ ലഹരി വിൽപ്പനയുമായി എത്തുന്നവരിൽ ഏറെയും വൃദ്ധരാണ്. കഴിഞ്ഞ ദിവസം ദ്വാരകയിൽ കഞ്ചാവുമായെത്തിയ വൃദ്ധനം വ്യാപാരികളുടെ നേതൃത്വത്തിൽ തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയിരുന്നു. സ്‌കൂളിന്റെ പരിസരത്ത് കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന പനമരം ചെമ്പത്തുവളപ്പിൽ രാജു (68) വിനെയാണ് നാട്ടുകാർ പൊലീസിന് കൈമാറിയത്. തുടർന്ന് ഇയാൾക്കെതിരെ കേസെടുത്ത് പൊലീസ് വിട്ടയക്കുകയായിരുന്നു. കുറഞ്ഞ അളവിൽ കഞ്ചാവ് കൈവശം വെച്ചയാളുകളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കണമെന്ന നിയമത്തിന്റെ പഴുത് ഉപയോഗിച്ച് അറസ്റ്റിലായ ഉടൻ പുറത്ത് വരുന്നതാണ് ഏറെ തലവേദന ഉണ്ടാക്കുന്നത്. മാനന്തവാടി പൊലീസ് സ്റ്റേഷനിലടക്കം കഴിഞ്ഞ ഒരു മാസം മാത്രം നിരവധി എൻ.ഡി.പി.എസ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഏറെ പരിശ്രമിച്ച് പിടികൂടുന്ന ഇത്തരക്കാരിൽ ഭൂരിഭാഗവും നിയമത്തിന്റെ ആനുകൂല്യം മുതലാക്കി മണിക്കൂറുകൾക്കുള്ളിൽ പുറത്തിറങ്ങുകയാണ്.
ലഹരി വസ്തുക്കൾ പിടികൂടുന്നതിനോടൊപ്പം അറസ്റ്റിലാകുന്നവർ മണിക്കൂറുകൾക്കുള്ളിൽ പുറത്തിറങ്ങി വീണ്ടും ലഹരി വിൽപ്പനയിൽ സജീവമാകുന്നു. നിലവിൽ പൊലീസിനും, എക്‌സൈസിനും എൻ.ഡി.പി .എസ് കേസുകൾ പിടികൂടാൻ പ്രത്യേക സംഘം തന്നെയുണ്ട്. ഒരു കഞ്ചാവ് ബീഡി കൈവശം വെച്ചാൽ പോലും കേസെടുത്ത് അറസ്റ്റ് ചെയ്യാൻ നിയമമുണ്ട്. പിടികൂടുന്നവരെ ആവശ്യത്തിന് അളവ് കൈവശം ഇല്ലാത്തതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കേണ്ടി വരുന്നതിൽ സേനയിൽ തന്നെ അമർഷമുണ്ട്. വൃദ്ധൻമാരടക്കം എളുപ്പത്തിൽ പണം കണ്ടെത്താൻ ലഹരി വിൽപ്പന മാർഗമായി കാണുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |