നീറ്റ് റിസൾട്ടിനുശേഷം വിദ്യാർത്ഥികളും രക്ഷിതാക്കളും മെഡിക്കൽ പ്രവേശന സാദ്ധ്യത വിലയിരുത്തുന്ന തിരക്കിലാണ്. എന്നാൽ മാർക്ക് കുറഞ്ഞവർ വിദേശരാജ്യങ്ങളിൽ മെഡിക്കൽ ബിരുദപഠന സാദ്ധ്യതകളും അന്വേഷിച്ചുവരുന്നു. കൊവിഡ്, റഷ്യ യുക്രെയിൻ യുദ്ധത്തിനുശേഷം മെഡിക്കൽ ഉന്നതപഠന രംഗത്ത് യൂറോപ്യൻ കൗൺസിൽ രാജ്യങ്ങൾ, റഷ്യ, ചൈന, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ ഏറെ പ്രതിസന്ധികൾ നിലനിൽക്കുന്നു. 30000 ത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് മേൽസൂചിപ്പിച്ച രാജ്യങ്ങളിൽ മെഡിക്കൽ പഠനത്തിനെത്തുന്നത്. ഇവരിൽ 60 ശതമാനത്തോളം മലയാളികളുമാണ്. കേരളത്തിൽനിന്ന് പ്രതിവർഷം ഈയിനത്തിൽ മാത്രം 12000 കോടി രൂപയാണ് വിദേശരാജ്യങ്ങളിലേക്ക് പ്രവഹിക്കുന്നത്. യുക്രെയിനിൽ മാത്രം 2900 ത്തോളം മലയാളി വിദ്യാർത്ഥികൾ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ പഠിച്ചുവരുന്നു. ഇവർ യുദ്ധത്തെത്തുടർന്ന് നാട്ടിൽ തിരിച്ചെത്തിയെങ്കിലും യുക്രയിനിലെ സർവകലാശാലകളിൽ നടത്തുന്ന ഓൺലൈൻ ക്ലാസ്സുകളിലൂടെ പഠനം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ യുക്രയിനിന് അടുത്തുള്ള ജോർജിയ, ഹംഗറി, പോളണ്ട്, മാൾട്ടോവ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ വർഷം മെഡിക്കൽ പ്രവേശനത്തിനായി വിദ്യാർത്ഥികൾ സാദ്ധ്യത ആരായുന്നത്.
റഷ്യ, ചൈന, ഫിലിപ്പീൻസ്, ഉസ്‌ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, ശ്രീലങ്ക, തായ്ലാൻഡ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ മെഡിക്കൽ സ്‌കൂളുകൾ വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നു. ചൈനയും, റഷ്യയുമായിരുന്നു ഈ രംഗത്തു മുന്നിലുണ്ടായിരുന്നത്. എന്നാൽ ഈ രാജ്യങ്ങളിലെല്ലാം കൊവിഡിനുശേഷം ജിയോപൊളിറ്റിക്കൽ പ്രശ്നങ്ങൾ നിലനിൽക്കുന്നു. യുദ്ധത്തിൽ തകർന്ന യുക്രെയിനിലേക്കുള്ള മെഡിക്കൽപഠനം പ്രതിസന്ധിയിൽത്തന്നെയാണ്. കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ചൈന അടുത്തിയിടെയാണ് ഇന്ത്യയിൽ നിന്നുള്ള സീനിയർ വിദ്യാർത്ഥികൾക്ക് പോലും യാത്രാനുമതി നൽകിയത്. യുദ്ധപ്രതിസന്ധി നിലനിൽക്കുന്നതിനാൽ റഷ്യൻ മെഡിക്കൽ സ്‌കൂളുകളിലേക്ക് വിദ്യാർത്ഥികൾ താത്‌പര്യപ്പെടുന്നുമില്ല. ജോർജിയയിലേക്ക് പോകാൻ കൂടുതൽ വിദ്യാർത്ഥികൾ താത്‌പര്യപ്പെടുന്നെങ്കിലും റഷ്യയുടെ കടുത്ത ഭീഷണി നിലനിൽക്കുന്ന രാജ്യമാണിത്. ഇന്ത്യയിൽനിന്നും പ്ലസ് ടു പൂർത്തിയാക്കിയവർ ഫിലിപ്പീൻസിൽ വീണ്ടും രണ്ടുവർഷം സയൻസ് പഠിച്ചാൽ മാത്രമേ മെഡിക്കൽ ബിരുദ കോഴ്സായ ഡോക്ടർ ഒഫ് മെഡിസിനു ചേരാൻ സാധിക്കൂ. ഇത് ഒഴിവാക്കാനുള്ള കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല.
ഇംഗ്ലീഷ് സംസാരിക്കുന്ന അമേരിക്ക, യു.കെ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലെ മെഡിക്കൽ പഠനം ഒഴികെ, മറ്റു വിദേശരാജ്യങ്ങളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കുമായി കേന്ദ്ര ഗവൺമെന്റും, നാഷണൽ മെഡിക്കൽ കമ്മിഷനും മുന്നറിയിപ്പുകൾ പുറത്തിറക്കിയിട്ടുണ്ട്. അടുത്തിടെയിറങ്ങിയ സെർക്കുലറിൽ ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ മെഡിക്കൽബിരുദ പ്രവേശനം സ്വന്തം റിസ്‌കിലായിരിക്കുമെന്നും എടുത്തുപറഞ്ഞിട്ടുണ്ട്. വർദ്ധിച്ചു വരുന്ന ചെലവുകൾ, കുറയുന്ന വിജയശതമാനം, അംഗീകാരത്തിനുള്ള പ്രതിസന്ധി, കൊവിഡ് - യുദ്ധ ഭീഷണികൾ എന്നിവയെക്കുറിച്ചും വ്യക്തമായി പറഞ്ഞിരിക്കുന്നു. ഇതു മനസ്സിലാക്കി യുക്തമായ തീരുമാനമെടുക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും തയ്യാറാകണം.
വിദേശത്ത് മെഡിക്കൽ പ്രവേശനത്തിന് നീറ്റ് യോഗ്യത നേടിയിരിക്കണം.
നീറ്റില്ലാതെ പ്രവേശനം വാഗ്ദാനം ചെയ്യുന്ന മെഡിക്കൽ സ്‌കൂളുകൾ തിരഞ്ഞെടുക്കുന്നവർ ഭാവിയിൽ വരാനിരിക്കുന്ന പ്രതിസന്ധികൾ വിലയിരുത്തണം. കോഴ്സ് പൂർത്തിയാക്കിയതിനു ശേഷം ഇന്ത്യയിലെത്തി എഫ്.എം.ജി.ഇ പരീക്ഷയെഴുതിയ കുട്ടികളിൽ 16 ശതമാനം വരെ പേർ മാത്രമേ വിജയിക്കുന്നുള്ളൂ എന്നും നാഷണൽ മെഡിക്കൽ കമ്മിഷൻ വിലയിരുത്തിയിട്ടുണ്ട്. നാഷണൽ മെഡിക്കൽ കമ്മിഷന്റെ അംഗീകാരത്തിന് എഫ്.എം.ജി.ഇ വിജയകരമായി പൂർത്തിയാക്കണം. മാത്രമല്ല യുദ്ധത്തെ തുടർന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു.
മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനായി നാഷണൽ എക്സിറ്റ് ടെസ്റ്റ് നിലവിൽ വരുന്നത് ഭാവിയിൽ വിദേശമെഡിക്കൽ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടും. കോഴ്സ് വർക്ക് പൂർത്തിയാക്കിയാൽ നെക്സ്റ്റ് 1 ഉം, ഇന്റേൺഷിപ്പിനു മുമ്പായി നെക്സ്റ്റ് 2 വുമാണ് നാഷണൽ മെഡിക്കൽ കമ്മിഷൻ വിഭാവനം ചെയ്തിരുന്നത്. നെക്സ്റ്റ് 1 റാങ്ക് ലിസ്റ്റ് അനുസരിച്ച് മെഡിക്കൽ പിജി അഡ്മിഷനും, ക്രമേണ നീറ്റ് പിജി പ്രവേശന പരീക്ഷ ഒഴിവാക്കാനുള്ള നിർദേശങ്ങളും പുതുക്കിയ ബില്ലിലുണ്ട്.
( ലേഖകൻ ബംഗളൂരു ട്രാൻസ് ഡിസിപ്ളിനറി ഹെൽത്ത് യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറാണ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |