കോട്ടയം . രണ്ട് വർഷങ്ങൾക്ക് ശേഷം മടങ്ങിയെത്തിയ രതീഷ് ഇന്ന് നാട്ടിലെ താരമാണ്. രതീഷ് ആരാണെന്നല്ലേ.. ഉഷ സ്വന്തം മക്കളെപ്പോലെ നോക്കി വളർത്തുന്ന പൂച്ച. രണ്ട് വർഷം മുൻപ് വീട് വിട്ടുപോയ രതീഷ് ഈ ആഗസ്റ്റ് അവസാനം തിരിച്ചുവന്നപ്പോൾ പരിയാരം ആഞ്ഞിലിപറമ്പിൽ വീട്ടിൽ സന്തോഷം അലയടിച്ചു. 2016ലാണ് അയൽ വീട്ടിൽ നിന്ന് രാജു - ഉഷ ദമ്പതികൾക്ക് പൂച്ചയെ കിട്ടുന്നത്. ചോറിനോട് താല്പര്യമില്ല. മീനും ബേക്കറി പലഹാരങ്ങളും തേങ്ങാപ്പീരയും പുട്ടും അപ്പവുമൊക്കെയാണ് ഇഷ്ട ഭക്ഷണം. നാല് വർഷം മുമ്പ് ഓട്ടോറിക്ഷ ഇടിച്ച് വലതുകാലിന്റെ എല്ലിന് പൊട്ടലേറ്റു. തുടർന്ന് ശസ്ത്രക്രിയ നടത്തി സുഖം പ്രാപിച്ചുവന്ന രതീഷിനെ 2020 ൽ ലോക്ക് ഡൗൺ കാലത്താണ് അപ്രതീക്ഷിതമായി കാണാതായത്. അയൽവീട്ടിലൊക്കെ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. രതീഷ് എന്നെങ്കിലും തിരിച്ചെത്തുമെന്ന പ്രതീക്ഷയോടെ രാജുവും ഉഷയും രണ്ട് മക്കളും കാത്തിരുന്നു.
എന്തായാലും അതിന് ഫലമുണ്ടായി. അയൽവീട്ടിൽ എത്തിയ രതീഷിനെ രാജു ചെന്ന് വിളിച്ചെങ്കിലും വന്നില്ല. ഉഷയെത്തി ചേർത്തുപിടിച്ചതോടെ വീട്ടിലേക്ക് മടങ്ങി. വീടുവിട്ട് പോകുന്ന ആൺപൂച്ചകൾ തിരിച്ചെത്തുന്നത് പതിവാണെങ്കിലും രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്നത് അപൂർവമാണ്. നഷ്ടപ്പെട്ടുപോയെന്ന് കരുതിയതാണ്. തിരിച്ചെത്തിയപ്പോൾ അതിയായ സന്തോഷമായിരുന്നെന്ന് കുടുംബശ്രീ സി ഡി എസ് മെമ്പർ കൂടിയായ ഉഷ പറയുന്നു.
പേര് വന്ന വഴി
2016ൽ കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയിറങ്ങിയ സമയത്താണ് പൂച്ച വീട്ടിലെ അംഗമാകുന്നത്. സിനിമയിലെ ഹിറ്റായ ‘ഉണരൂ രതീഷ്, ഉണരൂ‘ എന്ന ഡയലോഗിൽ നിന്നാണ് മൂത്തമകൻ ശ്രീജിത്ത് പൂച്ചയ്ക്ക് രതീഷ് എന്ന പേരിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |