ചോറ്റാനിക്കര: പേരിനൊരു ഗ്രൗണ്ടുണ്ട് ചോറ്റാനിക്കരയിൽ. ധൈര്യമുണ്ടെങ്കിൽ മാത്രം ഇറങ്ങാം. വെളിച്ചമുണ്ടാകില്ല, പലപ്പോഴും ഇഴജന്തുക്കളെയും കാണാം. വ്യായാമം ചെയ്യാനും പ്രാക്ടീസ് ചെയ്യാനും ചോറ്റാനിക്കരക്കാരുടെ ഏക ആശ്രയമാണ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ. ഗ്രൗണ്ടിൽ പ്രവേശിക്കണമെങ്കിൽ 250 രൂപ രജിസ്ട്രേഷൻ ഫീസും 100 രൂപ മാസവരിയും നൽകണം. എന്നാൽ ഇതിനുള്ള പ്രയോജനമില്ല. മഴയുണ്ടെങ്കിൽ ഗ്രൗണ്ടിലേക്ക് തിരിഞ്ഞു നോക്കാൻ പറ്റില്ല. ചോറ്റാനിക്കര പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് സ്കൂളും ഗ്രൗണ്ടും. മൈതാനം ജനങ്ങൾക്ക് തുറന്നു കൊടുത്തിട്ട് വർഷങ്ങളായെങ്കിലും അടിസ്ഥാന വികസനം ഇപ്പോഴും അപര്യാപ്തമാണ്. അന്നത്തെ സ്കൂളിലെ കായിക അദ്ധ്യാപകനായിരുന്നു സഞ്ജയുടെ നേതൃത്വത്തിലുള്ള സംഘം 2011ൽ മുൻ എം.എൽ.എ ആയിരുന്ന എം.ജെ. ജേക്കബിനെ സമീപിച്ചതിന്റെ ഫലമായി നബാർഡിൽ നിന്ന് മൂന്നര കോടി രൂപ മുടക്കി മൈതാനം നവീകരിച്ചിരുന്നു. തുടർന്ന് കൊവിഡ് കാലത്ത് സ്കൂൾ അടച്ചിട്ടതോടെ ഇവിടെ കാടുകയറി. പിന്നീട് നാട്ടുകാരാണ് മൈതാനം വൃത്തിയാക്കിയത്.
നശിക്കുന്ന സജീകരണങ്ങൾ
മൈതാനം ഉപയോഗിക്കണമെങ്കിൽ ആറുമണി മുതൽ മാത്രമേ സാദ്ധ്യമാകൂ. ഗ്രൗണ്ടിൽ വെളിച്ചമില്ലാത്തതാണ് പ്രധാന കാരണം. സിന്തറ്റിക് ട്രാക്ക് നിർമ്മിക്കാത്തതും മറ്റൊരു പ്രതിസന്ധിയാണ്. ഇഴ ജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. പെൺകുട്ടികളടക്കമുള്ളവർക്ക് ശുചിമുറിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോയില്ല. ഓടയില്ലാത്തതിനാൽ മഴപെയ്താൽ കായികതാരങ്ങൾക്ക് മുട്ടോളം വെള്ളത്തിൽ നിന്നുവേണം പരിശീലനം നടത്താൻ.
ലക്ഷങ്ങൾ മുടക്കി നീന്തൽക്കുളം നിർമ്മിച്ചെങ്കിലും ഇതുവരെ ഉപയോഗിക്കാനായിട്ടില്ല. ജിം സൗകര്യം സ്റ്റേഡിയത്തിൽ ഉണ്ടെങ്കിലും ഉപയോഗിക്കാതെ ഉപകരണങ്ങൾ തുരുമ്പ് പിടിച്ച് കിടക്കുകയാണ്. മത്സരങ്ങൾ കാണാൻ വയോജനങ്ങൾക്ക് സൗകര്യം ഒരുക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും പായൽ പിടിച്ച സ്ലാബ് മാത്രമാണ് ഇരിപ്പിടമായുള്ളത്. ഒരു പവിലിയൻ നിർമ്മിക്കാൻ പോലും അധികൃതർ ശ്രമിച്ചിട്ടില്ല. ഒരു പഞ്ചായത്തിന് ഒരു കളിസ്ഥലം എന്ന സർക്കാർ പദ്ധതി അനുസരിച്ച് ഒരു കോടി രൂപ എല്ലാ പഞ്ചായത്തുകൾക്കും അനുവദിക്കുന്നുണ്ടെങ്കിലും ആകെയുള്ള ഈ മൈതാനം നവീകരിക്കുന്നതിന് യാതൊരു നടപടിയും ഇതുവരെ അധികൃതർ സ്വീകരിച്ചിട്ടില്ല.
ഫ്ലഡ് ലൈറ്റ് സ്ഥാപിച്ചുകൊണ്ട് മൈതാനം വെളുപ്പിന് നാലുമണിക്ക് ജനങ്ങൾക്ക് തുറന്നു നൽകണം. മൈതാനത്ത് അനധികൃതമായി വാഹനങ്ങൾ കയറ്റുന്നത്അവസാനിപ്പിക്കണം. സിസിടിവി ക്യാമറ സ്ഥാപിച്ചുകൊണ്ട് മൈതാനത്ത് പരിശീലനത്തിൽ എത്തുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം. ശുചിമുറി സൗകര്യവും ഒരുക്കണം
ടി.ജി.അജി കുമാർ
ക്രിക്കറ്റ് പ്ലെയർ
ചോറ്റാനിക്കര ആർ.സി.സി ക്ലബ്
മൈതാനം നവീകരിക്കുന്നതിന് അനൂപ് ജേക്കബ് എം.എൽ.എ ഭാഗത്തുനിന്ന് ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ല. പുതിയ പഞ്ചായത്ത് ഭരണസമിതി വന്നതിന്റെ അടിസ്ഥാനത്തിൽ മുൻ എം.എൽ.എ ആയിരുന്ന എം.ജെ. ജേക്കവുമായി ബന്ധപ്പെട്ട് സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ സിന്തറ്റിക് ട്രാക്ക്, ഫ്ലഡ് ലൈറ്റ്, പുല്ല് മൈതാനം, എന്നിവയുടെ എസ്റ്റിമേറ്റ് എടുത്തു കഴിഞ്ഞിട്ടുള്ളതാണ്. ഉടൻ തന്നെ പൊതുജനങ്ങൾക്ക് ഗുണകരമാവുന്ന വിധം മൈതാനം നവീകരിച്ചുകൊണ്ട് വലിയ തോതിലുള്ള വികസനം നടപ്പാക്കണം
കെ.കെ. സിജു
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
ചോറ്റാനിക്കര പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |