ആദ്യ ട്വന്റി-20യിൽ ഓസ്ട്രേലിയ നാലുവിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ചു
അർദ്ധസെഞ്ച്വറിയും ഒരു വിക്കറ്റും നേടിയ കാമറൂൺ ഗ്രീൻ വിജയശിൽപ്പി
രണ്ടാം മത്സരം വെള്ളിയാഴ്ച നാഗ്പുരിൽ
ഇന്ത്യ 208/6
ഹാർദിക് പാണ്ഡ്യ 71 നോട്ടൗട്ട്
കെ.എൽ രാഹുൽ 55
സൂര്യകുമാർ യാദവ് 46
ആസ്ട്രേലിയ 211/6
കാമറൂൺ ഗ്രീൻ 61
മാത്യുവേഡ് 45 നോട്ടൗട്ട്
സ്റ്റീവൻ സ്മിത്ത് 35
ആരോൺ ഫിഞ്ച് 22
ടിം ഡേവിഡ് 18
ഗ്രീൻ കാർഡ്
30 പന്തുകൾ
8 ഫോറുകൾ
4 സിക്സ്
61 റൺസ്
1 ഒരു വിക്കറ്റ്
2ക്യാച്ചുകൾ
മാൻ ഒഫ് ദ മാച്ച്
മൊഹാലി : ഇന്ത്യയ്ക്കെതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയം നേടി ഓസ്ട്രേലിയ. ഇന്നലെ മൊഹാലിയിൽ 209 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കംഗാരുക്കൾ നാലുപന്തുകൾ ബാക്കിനിൽക്കേയാണ് ജയം കണ്ടത്.ഇതോടെ സന്ദർശകർ പരമ്പരയിൽ 2-1ന് മുന്നിലെത്തി.രണ്ടാം മത്സരം വെള്ളിയാഴ്ച നാഗ്പുരിൽ നടക്കും.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനറങ്ങിയ ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തിൽ 208 റൺസടിച്ചപ്പോൾ കംഗാരുക്കൾ 19.2 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 211 റൺസിലെത്തുകയായിരുന്നു. 30 പന്തുകളിൽഏഴുഫോറും അഞ്ചുസിക്സുകളുമടക്കം 71 റൺസ് നേടി പുറത്താകാതെ നിന്ന ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ 200കടത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത്. 55 റൺസ് നേടിയ ഓപ്പണർ കെ.എൽ രാഹുലും 46 റൺസടിച്ച സൂര്യകുമാർ യാദവും സ്കോർ ബോർഡ് ഉയർത്തുന്നതിൽ പങ്കുവഹിച്ചപ്പോൾ നായകൻ രോഹിത് ശർമ്മ(11) , മുൻനായകൻ വിരാട് കൊഹ്‌ലി (2),അക്ഷർ പട്ടേൽ(6),ദിനേഷ് കാർത്തിക് (6) എന്നിവർ നിരാശപ്പെടുത്തി.
മറുപടിക്കിറങ്ങിയ ഓസീസ് നിരയിൽ ഓപ്പണർ കാമറൂൺ ഗ്രീൻ(61),മാത്യുവേഡ് (45*),സ്മിത്ത് (35),നായകൻ ആരോൺ ഫിഞ്ച്(22), ടിം ഡേവിഡ് (18) എന്നിവരുടെ പോരാട്ടമാണ് വിജയത്തിലേക്ക് നയിച്ചത്.
ഓപ്പണിംഗിനിറങ്ങിയ രോഹിതും രാഹുലും വമ്പനടികൾക്ക് ശ്രമിച്ചെങ്കിലും മൂന്നാം ഓവറിൽ രോഹിതിന് കൂടാരം കയറേണ്ടിവന്നു. ഒൻപത് പന്തുകളിൽ ഓരോ ഫോറും സിക്സുമടിച്ച രോഹിതിനെ ഹേസൽവുഡ് എല്ലിസിന്റെ കൈകളിലെത്തിക്കുകയായിരുന്നു. പകരമിറങ്ങിയ വിരാട് അഞ്ചാം ഓവറിൽ എല്ലിസിന്റെ പന്തിൽ ഗ്രീനിന് ക്യാച്ച് നൽകി മടങ്ങിയതോടെ ഇന്ത്യ 35/2 എന്ന നിലയിലായി.
തുടർന്ന് ക്രീസിലൊരുമിച്ച രാഹുലും സൂര്യകുമാർ യാദവും മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 68 റൺസാണ് ഇന്ത്യയ്ക്ക് അടിസ്ഥാനം നൽകിയത്. ബൗണ്ടറികളും സിക്സുകളും പറത്തി ഇരുവരും റൺറേറ്റ് താഴാതെനോക്കുകയും ചെയ്തു.ആദ്യ പത്തോവറിൽ ഇന്ത്യ 86/2 എന്ന നിലയിലായിരുന്നു. തുടർന്ന് അർദ്ധസെഞ്ച്വറിയിലെത്തിയ രാഹുൽ ടീമിനെ 100 കടത്തിയശേഷം വമ്പൻ ഷോട്ടിന് ശ്രമിച്ച് പുറത്തായി. 35 പന്തുകളിൽ നാലുഫോറും മൂന്ന് സിക്സും പായിച്ച രാഹുലിനെ 12-ാം ഓവറിൽ ഹേസൽവുഡ് എല്ലിസിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു.ഇതോടെ ഇന്ത്യ 103/2 എന്ന നിലയിലായി.
തുടർന്ന് ഹാർദിക്കും സൂര്യകുമാറും ഒന്നിച്ചു. എന്നാൽ അധികം വൈകാതെ സൂര്യകുമാറിന് മടങ്ങേണ്ടിവന്നു. 25 പന്തുകളിൽ രണ്ട് ഫോറും നാലുസിക്സുമടക്കം 46 റൺസ് അടിച്ച സൂര്യ ഗ്രീനിന്റെ പന്തിൽ കീപ്പർ വേഡിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. തുടർന്ന് അക്ഷർ പട്ടേൽ,ദിനേഷ് കാർത്തിക് എന്നിവർ വന്നപോലെ മടങ്ങിയെങ്കിലും ഹർഷൽ പട്ടേലിനെ(7) കൂട്ടുനിറുത്തി ഹാർദിക് പാണ്ഡ്യ വെടിക്കെട്ട് നടത്തിയാണ് 208ലെത്തിച്ചത്.
മറുപടിക്കിറങ്ങിയ ഓസ്ട്രേലിയയ്ക്ക് നാലാം ഓവറിൽ ഫിഞ്ചിനെ നഷ്ടമായിരുന്നു. പേസർമാർക്കെതിരെ ശക്തമായ ആക്രമണംനടത്തിയ ഫിഞ്ചിനെ അക്ഷർ പട്ടേൽ ക്ളീൻ ബൗൾഡാക്കുകയായിരുന്നു. എന്നാൽ തുടർന്നിറങ്ങിയ സ്മിത്തിനെക്കൂട്ടി ഗ്രീൻ കത്തിക്കയറിയപ്പോൾ ഇന്ത്യയുടെ ആത്മവിശ്വാസം പിന്നെയും നഷ്ടമാവാൻ തുടങ്ങി. 11-ാം ഓവറിൽ ഗ്രീനിനെയും അക്ഷർ പുറത്താക്കി. 12-ാം ഓവറിൽ സ്മിത്തിനെയും മാക്സ്‌വെല്ലിനെയും (1) ഉമേഷ് യാദവിന്റെ പന്തുകളിൽ കീപ്പർ കാർത്തിക് പിടിച്ചുപുറത്താക്കി. ഡി.ആർ.എസിലൂടെയാണ് ഇന്ത്യ ഈ രണ്ട് വിക്കറ്റുകളും നേടിയെടുത്തത്. മലയാളി അമ്പയർ അനന്തപദ്മനാഭനാണ് ഒരോവറിൽ രണ്ടുവട്ടം തീരുമാനം തിരുത്തേണ്ടിവന്നത്. ഇതോടെ ഇന്ത്യയിലേക്ക് തിരിച്ചുവന്ന വിജയപ്രതീക്ഷകൾ പക്ഷേ ഇൻഗ്ളിസ്(17),ടിം ഡേവിഡ് (18), മാത്യുവേഡ് (45*) എന്നിവർ ചേർന്ന് തകർക്കുകയായിരുന്നു.
2018
ട്വന്റി-20 ഫോർമാറ്റിൽ കെ.എൽ രാഹുൽ 2000 റൺസ് പിന്നിട്ടു. വിരാട് കൊഹ്‌ലിക്കും രോഹിത് ശർമ്മയ്ക്കും പിന്നാലെയാണ് രാഹുൽ ഈ നേട്ടത്തിലെത്തുന്നത്.
18
അന്താരാഷ്ട്ര ട്വന്റി-20യിൽ തന്റെ പതിനെട്ടാമത്തെ അർദ്ധസെഞ്ച്വറിയാണ് ഇന്നലെ രാഹുൽ നേടിയത്.
71*
അന്താരാഷ്ട്ര ട്വന്റി-20യിലെ തന്റെ ഏറ്റവും ഉയർന്ന സ്കോറും രണ്ടാമത്തെ അർദ്ധസെഞ്ച്വറിയുമാണ് ഹാർദിക് പാണ്ഡ്യ ഇന്നലെ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |