കോഴിക്കോട്: ഓണക്കാലത്ത് ഖാദിത്തൊഴിലാളികളെ അവഗണിച്ച സർക്കാർ നിലപാടിനെതിരെ ഓഫീസ് മാനേജറുടെ 48 മണിക്കൂർ നിരാഹാരസമരം. മിഠായിത്തെരുവിലെ ഖാദിഗ്രാം ഹെഡ് ഓഫീസിലെ മാനേജറും കോഴിക്കോട് സർവോദയസംഘം ട്രഷററുമായ എം.കെ. ശ്യാംപ്രസാദാണ് ജോലിചെയ്തുകൊണ്ടുതന്നെ പ്രതിഷേധ നിരാഹരം സമരം നടത്തുന്നത്. തനിക്ക് കീഴിലെ തൊഴിലാളികളുടെ ജീവിതദുരിതം അധികൃതരെ അറിയിക്കാൻ മറ്റൊരു വഴിയും കാണാത്തതിനാലാണ് നിരാഹാരസമരം തിരഞ്ഞെടുത്തതെന്ന് ശ്യാംപ്രസാദ് പറഞ്ഞു. പരമ്പാരാഗത വ്യവസായ മേഖലയായ ഖാദിമേഖലയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നാണ് ആവശ്യം. തൊഴിലാളികൾ ഈ ഓണക്കാലത്തെ പ്രതീക്ഷയോടെയാണ് കണ്ടതെങ്കിലും നിരാശയായിരുന്നു ഫലം. ഓണക്കാലത്ത് മേളകളും മഹാമേളകളും നടത്തിയിട്ടും തൊഴിലാളികളുടെ കാര്യം സർക്കാർ മറന്നുപോയത് നിരാശാജനകമെന്ന് ശ്യാംപ്രസാദ് പറഞ്ഞു. കോഴിക്കോട് സർവോദയസംഘത്തിന് കീഴിൽ മാത്രം 427തൊഴിലാളികളുണ്ട്. കേരളത്തിൽ മൊത്തമായി എടുത്താൽ പതിനായിരക്കണക്കിന് വരും. ഇവരെല്ലാം ബോണസിനും വേതനത്തിനുമായി വിളിക്കുന്നത് തന്നെയാണ്. അപ്പോൾ പ്രശ്‌നത്തിന് പരിഹാരം കാണണമെങ്കിൽ താൻ തന്നെ പ്രതിഷേധിക്കണമെന്നതിനാലാണ് നിരാഹാരസമരത്തിന് തയാറായത്. ഇന്നലെ രാവിലെ 10ന് തുടങ്ങിയ സമരം നാളെ രാവിലെ 10ന് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |