തൃശൂർ: മാർ ഔഗിൻ കുരിയാക്കോസ് പൗരസ്ത്യ കൽദായ സഭയുടെ ഇന്ത്യയിലെ മെത്രാപ്പോലീത്തയാകും. സുന്നഹദോസ് തീരുമാനപ്രകാരം ഇന്ത്യയിലെ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത വിരമിച്ച് പാത്രിയാർക്കൽ പ്രതിനിധിയായി ഇന്ത്യയിൽ തുടരും. എർബിലിൽ മാറൻ മാർ ആവ്വ മൂന്നാമൻ പാത്രിയർക്കീസ് ബാവയുടെ പരമാദ്ധ്യക്ഷതയിൽ കൂടിയ സുന്നഹദോസിലാണ് രണ്ടു പുതിയ മെത്രാപ്പോലീത്തമാരെ വാഴിക്കാൻ നിശ്ചയിച്ചത്.
നിലവിലെ സിറിയയുടെ എപ്പിസ്‌കോപ്പ മാർ അപ്രേം അഥ്‌നായേൽ, ഇന്ത്യയിലെ എപ്പിസ്‌കോപ്പയും പാത്രിയാർക്കൽ അഡ്മിനിസ്‌ട്രേറ്ററുമായ മാർ ഔഗിൻ കുരിയാക്കോസ് എന്നിവരാണ് പുതിയ മെത്രാപ്പോലീത്തമാരായി വാഴിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവർ. 2023 ജനുവരിയിൽ പാത്രിയാർക്കീസ് ബാവയുടെ പ്രഥമ ഭാരത അപ്പസ്‌തോലിക സന്ദർശനത്തിൽ മാർ ഔഗിൻ കുരിയാക്കോസ് എപ്പിസ്‌കോപ്പയെ മെത്രാപ്പോലീത്തയായി വാഴിക്കും.
പൗരസ്ത്യസഭയുടെ രണ്ടായിരം വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭാരതത്തിൽത്തന്നെ ഒരു മെത്രാപ്പോലീത്തയെ വാഴിക്കുന്നത്. മാർ അപ്രേം അഥ്‌നായേൽ എപ്പിസ്‌കോപ്പ 1999ലും മാർ ഔഗിൻ കുരിയാക്കോസ് എപ്പിസ്‌കോപ്പ 2010ലുമാണ് എപ്പിസ്‌കോപ്പമാരായി അഭിഷിക്തരായത്. ഇരുവരും ദിവംഗതനായ മാറൻ മാർ ദിൻഹ നാലാമൻ പാത്രിയാർക്കീസ് ബാവയിൽനിന്നാണ് വിശുദ്ധ കൈവയ്പ് സ്വീകരിച്ചത്.
54 വർഷം മെത്രാപ്പൊലീത്തൻ പദവിയിലിരുന്ന് തിരുത്തപ്പെടാൻ എളുപ്പമല്ലാത്തൊരു റെക്കാഡിട്ടാണ് മാർ അപ്രേം പടിയിറങ്ങുന്നത്. 28-ാം വയസിൽ മെത്രാനായി അഭിഷിക്തനായ അദ്ദേഹം അതേ വർഷം തന്നെ മെത്രാപ്പൊലീത്തയായും സ്ഥാനമേറ്റു. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ ശ്രദ്ധേയനായാണ് അദ്ദേഹം 82-ാം വയസിൽ പദവിയൊഴിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |