ആർ. എസ്. എസ് അജണ്ട നടപ്പാക്കാൻ സർവകലാശാലകളെ വിട്ടുകൊടുക്കില്ല
തിരുവനന്തപുരം: രാജ്ഭവനിൽ നടത്തിയ അസാധാരണ വാർത്താസമ്മേളനത്തിലൂടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉയർത്തിയ വിമർശനങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ തന്റെ ഓഫീസിനെ രാഷ്ട്രീയ ഉപജാപങ്ങളുടെ കേന്ദ്രമാക്കിയെന്നും രാഷ്ട്രീയ വിമർശനമാണ് അദ്ദേഹം നടത്തിയതെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർവകലാശാലകളെ ആർ.എസ്.എസ് അജൻഡ നടപ്പാക്കാൻ വിട്ടുകൊടുക്കില്ല.
സംഘടനകളിൽ നിന്ന് അകലം പാലിക്കേണ്ട ഭരണഘടന പദവിയിലിരുന്നുകൊണ്ട് ആർ.എസ്.എസ് പിന്തുണയുള്ള ആളാണെന്ന് ഊറ്റം കൊള്ളുന്നത് ശരിയാണോയെന്ന് ഗവർണറും അദ്ദേഹത്തെ സഹായിക്കുന്നവരും വ്യക്തമാക്കണം.
സർക്കാരിന്റെ സഹായത്തോടും ഉപദേശത്തോടും കൂടി ഭരണഘടന ചുമതലകൾ നിർവഹിക്കേണ്ട ഗവർണർ കേന്ദ്ര ഭരണകക്ഷിയുടെയോ സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കളുടെയോ ചുമതലകളാണ് നിർവഹിക്കുന്നത്.
ഗവർണറിൽ സമ്മർദ്ദം ചെലുത്തി നേടിയെടുക്കേണ്ട അനർഹമായ ഏതെങ്കിലും കാര്യമോ താത്പര്യമോ സർക്കാരിനില്ല. കണ്ണൂർ ചരിത്ര കോൺഗ്രസിൽ പൗരത്വഭേദഗതി നിയമത്തിനനുകൂലമായി ചരിത്രവിരുദ്ധമായ പരാമർശങ്ങൾ ഉദ്ഘാടകനായ ഗവർണറിൽ നിന്നുണ്ടായപ്പോൾ ചില പ്രതിനിധികളിൽ നിന്നുണ്ടായത് സ്വാഭാവിക പ്രതിഷേധമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
#ചാൻസലറുടെ തീരുമാനം
കണ്ണൂർ വി.സിയുടെ പുനർനിയമനം ഗവർണർ ചാൻസലറെന്ന നിലയ്ക്കെടുത്ത തീരുമാനമാണ്.
വി.സിയായ ആൾക്ക് വീണ്ടും വി.സിയായി തുടരാനുള്ള അധികാരം ഉണ്ടെന്ന് കണ്ണൂർ സർവകലാശാലാ നിയമത്തിലെ പത്താം വകുപ്പിൽ പറയുന്നുണ്ട്. അതുപയോഗിച്ചാണ് ഗോപിനാഥ് രവീന്ദ്രനെ തുടരാൻ ചാൻസലർ അനുവദിക്കുന്നത്.ഹൈക്കോടതിയിൽ കേസ് എത്തിയപ്പോഴും ഇത് അംഗീകരിക്കുകയായിരുന്നു.
പുനർനിയമനം ഈ വ്യവസ്ഥയ്ക്ക് അനുസൃതമല്ലെന്ന് കാട്ടി നൽകിയ ക്വോവാറണ്ടോ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. അപ്പീൽ ഡിവിഷൻ ബെഞ്ചും തള്ളി.
ആശയവിനിമയം തെറ്റായി വ്യാഖ്യാനിച്ചു
മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി സമ്മർദ്ദം ചെലുത്തിയെന്ന ഗവർണറുടെ ആരോപണത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ:ഞാനും അദ്ദേഹവും പലവട്ടം കണ്ടിട്ടുണ്ട്. പലതരത്തിലുള്ള ആശയവിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. കണ്ണൂർ സർവകലാശാലയുടെ നിയമനത്തിൽ നേരത്തെ
ഞങ്ങൾ തമ്മിൽ നടന്ന സംസാരത്തിന്റെ കാര്യങ്ങൾ അദ്ദേഹം തെറ്റായ രീതിയിൽ അവതരിപ്പിക്കുകയാണ്. ആ പറയുന്നത് വസ്തുതയല്ലെന്നു മാത്രമെ ഞാൻ പറയുന്നുള്ളൂ. ഉത്തരവാദിത്വ സ്ഥാനങ്ങൾ വഹിക്കുമ്പോൾ പലകാര്യങ്ങളും സംസാരിക്കും. അതൊക്കെ വിളിച്ചുപറയുന്നത് മാന്യതയാണോ?
ബില്ലിലൊപ്പിടുമെന്ന് പ്രതീക്ഷ
നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം കിട്ടുമെന്ന ശുഭാപ്തിവിശ്വാസം മുഖ്യമന്ത്രി പ്രകടിപ്പിച്ചു. "വായിക്കും മുമ്പാണല്ലോ അദ്ദേഹം അഭിപ്രായം പറഞ്ഞത്. വായിച്ചാൽ സംശയം തോന്നും. അതിന് വിശദീകരണം ചോദിക്കും. അപ്പോൾ സ്വാഭാവികമായും മന്ത്രിമാരും മറ്റും വിശദീകരിക്കുമല്ലോ. അപ്പോൾ അംഗീകരിക്കാതിരിക്കില്ലല്ലോ"- മുഖ്യമന്ത്രി പറഞ്ഞു.
അനന്തമായും അനിശ്ചിതമായും ബില്ലുകൾ പിടിച്ചുവയ്ക്കാൻ ഭരണഘടന അനുവദിക്കുന്നുവെന്ന് പറഞ്ഞാൽ അത് ഭരണഘടനാശില്പികളുടെ വീക്ഷണത്തിനനുസൃതമല്ലെന്ന് പറയേണ്ടി വരും.
ബില്ലിൽ ഒപ്പിട്ടില്ലെങ്കിൽ നിയമവഴി സ്വീകരിക്കുമോ?എന്ന മാദ്ധ്യമ പ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. ബില്ലുകളിൽ ഒപ്പിടില്ലെന്ന് കാണണ്ടല്ലോ എന്നു മാത്രമായിരുന്നു മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |