തൊടുപുഴ: നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി നമ്പർ പ്ലേറ്റുമില്ലാതെ മരണപ്പാച്ചിൽ നടത്തിയ ബൈക്കടക്കമുള്ള 40 വാഹനങ്ങൾ രണ്ട് ദിവസത്തിനിടെ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. ഒന്നര ലക്ഷം രൂപയോളം പിഴയയീടാക്കി. ഇന്നലെ മാത്രം പിടികൂടിയത് നിയമ ലംഘനം നടത്തിയ 12 സൂപ്പർ ബൈക്കുകളാണ്. അമിത വേഗതയും നമ്പർ പ്ലേറ്റുകൾ ഇല്ലാത്തതും എച്ച്.എസ്.ആർ.പി നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കാത്തതുമായ ബൈക്കുകളാണ് പിടികൂടിയവയിൽ മിക്കതും. പരിശോധനയ്ക്കിടെ ബൈക്കുകൾ നമ്പർ പ്ലേറ്റ് മടക്കിയും അഴിച്ചുവെച്ചുമാണ് പലരും ഓടിച്ചിരുന്നത്. ഇതിനാൽ ഫോട്ടോയെടുത്താൽ പോലും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതിനൊപ്പം ഇൻഡിക്കേറ്റർ, ഇരുവശങ്ങളിലെയും കണ്ണാടി, മഗ്ഗാർഡ് എന്നിവയും അഴിച്ചു മാറ്റിയിരുന്നു. വാഹനങ്ങൾ വാങ്ങുമ്പോഴുണ്ടായിരുന്ന മുഴുവൻ സുരക്ഷസംവിധാനങ്ങളും നീക്കിയാണ് നിരത്തിലൂടെ ബൈക്കുകൾ പാഞ്ഞിരുന്നത്. ബൈക്ക് രൂപമാറ്റം വരുത്തിയതും അപകടം ഒഴിവാക്കുന്നതിന് ഉപയോഗിക്കേണ്ട റിയർ ഫുട് റെസ്റ്റ് ഉൾപ്പടെയുള്ളവ ഉപയോഗിക്കാത്ത ബൈക്കുകളും പിടിച്ചെടുത്തവയിലുണ്ട്. ലൈസൻസില്ലാതെ വാഹനമോടിച്ചവർക്ക് പതിനായിരം രൂപ പിഴയീടാക്കും. മറ്റ് നിയമലംഘനങ്ങൾക്ക് നിയമാനുസൃതമായ പിഴ ഈടാക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എ. നസീർ പറഞ്ഞു.
എച്ച്.എസ്.ആർ.പി നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കാതിരുന്ന ബൈക്കുകൾക്ക് നമ്പർ പ്ലേറ്റുകൾ ഉടമകളെക്കൊണ്ട് വാങ്ങിപ്പിച്ച് ഘടിപ്പിച്ച ശേഷമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തുടർ നടപടികൾ സ്വീകരിച്ചത്. നിയമലംഘനം നടത്തിയതായി ശ്രദ്ധയിൽപ്പെട്ട വാഹനങ്ങൾ ഷോറുമുകൾ കേന്ദ്രീകരിച്ച് ലിസ്റ്റുണ്ടാക്കി നിയമനടപടികൾ ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഒരിക്കൽ പിടിച്ച വാഹനങ്ങൾ വീണ്ടും നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയാൽ പിഴ ഇരട്ടിയായിരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിശോധനയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനു കൂരാപ്പള്ളി, ഉദ്യോഗസ്ഥരായ അജയൻ, നിസാർ ഹനീഫ, രാംദേവ് എന്നിവരടങ്ങുന്ന സംഘമാണ് ബൈക്കുകൾ പിടികൂടിയത്.
പിഴയും ശിക്ഷയും ഇങ്ങനെ
ഒരു രൂപം മാറ്റത്തിന്- 5,000 രൂപ
റോഡ് നിയമം ലംഘിച്ചാൽ- 10,000
കുട്ടി വാഹനമോടിച്ചാൽ- രക്ഷിതാവിന് 25,000രൂപയും മൂന്ന് മാസം തടവും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |