തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ബുദ്ധിപരമായ നിശബ്‌ദ വിപ്ലവത്തിന്റെ തുടക്കമാണ് അരുവിപ്പുറം പ്രതിഷ്‌ഠയെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ 95ാമത് മഹാസമാധി ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമത്വത്തിന്റെ സിദ്ധാന്തമാണ് ഗുരുദേവൻ മുന്നോട്ടുവച്ചത്. ഉന്നതവും ഉദാത്തവുമായ സാമൂഹിക പുരോഗതിയായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളിൽ മതാതീത ആത്മീയതയുണ്ടായിരുന്നു. ഗുരുദേവന്റെ ശിഷ്യഗണങ്ങളിൽ പലരും വ്യത്യസ്‌ത മതങ്ങളിലും ജാതികളിലും പെട്ടവരായിരുന്നു. എട്ട് ആശയങ്ങൾ മുന്നിൽവച്ച് സമൂഹത്തെ കൈപിടിച്ചുയർത്തിയ ഉന്നതചിന്തകളായിരുന്നു ഗുരുവിന്റേത്. ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ ഗുരു ദർശനങ്ങളുടെ പ്രസക്തി വർദ്ധിക്കുകയാണ്. നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായമാണ് ഗുരുദേവനെന്നും വാസവൻ പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ കൂടുതൽ ഉൾക്കാഴ്‌ചയോടെ പഠിക്കണമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പഠിക്കുന്തോറും മൂല്യം വർദ്ധിക്കുന്നതാണ് ഗുരുദേവന്റെ ആശയങ്ങൾ. ഇന്ന് സമൂഹം നേരിടുന്ന എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാണ് അദ്ദേഹത്തിന്റെ ആശയങ്ങൾ. അനാചാരങ്ങൾക്കെതിരായ ഊർജസ്രോതസാണ് ഗുരു. ശക്തമായ സാമൂഹിക ഇടപെടൽ നടത്തിയ വിപ്ലവകാരിയുമാണ് അദ്ദേഹം. മനുഷ്യ ജീവിതത്തെ ശാസ്‌ത്രീയമായാണ് ഗുരുദേവൻ സമീപിച്ചത്. ഗുരുവിന്റെ വ്യക്തി, പരിസര ശുചിത്വ വീക്ഷണങ്ങൾ പ്രസക്തമാണ്. സ്വാർത്ഥ ചിന്തയോടെ ഗുരുദേവ ദർശനങ്ങളെ വ്യാഖ്യാനിക്കരുതെന്നും ചിഞ്ചുറാണി പറഞ്ഞു.
മുൻ എം.എൽ.എ വർക്കല കഹാർ മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡംഗം കെ.പി.ശങ്കരദാസ്, നഗരസഭ കൗൺസിലർ ചെമ്പഴന്തി ഉദയൻ, പാറശാല എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ചൂഴാൽ നിർമ്മലൻ, ചെമ്പഴന്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അണിയൂർ എം.പ്രസന്നകുമാർ, ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് സഹകരണസംഘം പ്രസിഡന്റ് ജയകുമാർ, ഷൈജു പവിത്രൻ, പ്രൊഫ.എം.ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു.
മഹാഗണപതി ഹവനത്തോടെയാണ് മഹാസമാധി ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. വിശേഷാൽ പൂജകൾ, ഉപവാസ-പ്രാർത്ഥന യജ്ഞം, അന്നദാനം, മഹാസമാധി പൂജ എന്നിവ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |