തിരുവനന്തപുരം: 1000 കോടിരൂപ മുതൽ മുടക്കിൽ കൊച്ചിയിലും പാലക്കാട്ടും സെമികണ്ടക്ടർ പാർക്ക് നിർമ്മിക്കും. ഇതുമായി ബന്ധപ്പെട്ട് സെമികണ്ടക്ടർ ഉപകരണങ്ങൾ നിർമ്മിക്കാനുള്ള ഫാക്ടറിയുടെയും മൾട്ടിലെയർ പ്രിന്റഡ് സർക്യൂട്ട് ബോർഡ് നിർമ്മിക്കുന്നതിനുള്ള ഫാക്ടറിയുടെയും രൂപരേഖ തയ്യാറാക്കാൻ മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിതലയോഗം തീരുമാനിച്ചു. പദ്ധതി നടപ്പാകുന്നതോടെ നേരിട്ട് 1000 പേർക്കും പരോക്ഷമായി 3000 പേർക്കും തൊഴിൽ ലഭിക്കും. കൂടാതെ ഇലക്ട്രോണിക്‌സ് വ്യവസായ മേഖലയിൽ വൻകുതിപ്പിന് സംസ്ഥാനത്ത് വഴിയൊരുങ്ങുകയും രാജ്യത്തെ ഇലക്ട്രോണിക്സ് ഹബ്ബായി കേരളത്തെ മാറ്റാനമാകും. കൊച്ചിയിലും പാലക്കാട്ടുമായിരിക്കും ആദ്യയൂണിറ്റുകൾ നിർമ്മിക്കുക. സെമികണ്ടക്ടർ അസംബ്ലിംഗ് ആൻഡ് ടെസ്റ്റിംഗ് ഫെസിലിറ്റി, പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ നിർമ്മിക്കുന്ന യൂണിറ്റ്, സെമികണ്ടക്ടർ ഡിസൈൻ ആൻഡ് ട്രെയിനിംഗ് ഇക്കോസിസ്റ്റം എന്നിവയായിരിക്കും ആദ്യഘട്ടത്തിൽ പാർക്കിൽ ഉണ്ടാവുക. കെൽട്രോൺ, സിഡാക്, വി.എസ്.എസ്.സി, ഇലക്ട്രോണിക് ആൻഡ് സെമികണ്ടക്ടർ അസോസിയേഷൻ എന്നിവരുടെ സാദ്ധ്യതാപഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സെമികണ്ടക്ടർ പാർക്കുമായി സർക്കാർ മുന്നോട്ടുപോകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |