കുഞ്ഞുങ്ങളുടെ കളിചിരിയുടെയും കുസൃതിയുടേയുമൊക്കെ വീഡിയോകൾ ദിനംപ്രതി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കുരുന്നുകളുടെ വീഡിയോ കണ്ടിരുന്നാൽ ടെൻഷനൊക്കെ മാറി ഒരു ചെറുപുഞ്ചിരിയെങ്കിലും നമ്മുടെ മുഖത്ത് പ്രതിഫലിക്കും എന്നുള്ളതാണ് യാഥാർഥ്യം. അത്തരത്തിൽ കണ്ടിരിക്കുന്നവരുടെ കണ്ണിനെ ഒരു പക്ഷേ ഈറനണിയിക്കുകയും അതോടൊപ്പം പ്രത്യാശയുടെ കിരണങ്ങൾ വീശി അതിയായി സന്തോഷിപ്പിക്കുകയും ചെയ്യുന്ന വീഡിയോ ആണ് ജോർദാനിൽ നിന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
വീഡിയോയുടെ തുടക്കത്തിൽ തകർന്ന വീണ ഒരു കെട്ടിടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട് . എന്നാൽ ഇതിനിടയിൽ ആരെയും അതിശയിപ്പിച്ച് കൊണ്ട് തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകർ ഒരു കുഞ്ഞിനെ പുറത്തെടുക്കുന്നത് കാണാം. കെട്ടിടം നിലംപതിച്ച് 30 മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടിയെ പുറത്തെടുത്തത് എന്നതാണ് ഏറെ നടുക്കുന്ന വാർത്ത. സെപ്തംബർ 13-നാണ് ജോർദാന്റെ തലസ്ഥാനത്ത് നാല് നിലകളുള്ള കെട്ടിടം തകർന്നുവീണത്. അമ്മാനിലെ ജബല്‍ അല്‍-വെയ്ബ്ദേയി തകര്‍ന്നുവീണ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിനുള്ളിൽ നാല് മാസം പ്രായമുള്ള 'മലാക്ക്' അകപ്പെട്ട് പോവുകയായിരുന്നു. 14 പേർക്ക് ജീവൻ നഷ്ടമായ അപകടത്തിൽ 30 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് തകർന്നടിഞ്ഞ കെട്ടിടത്തിലെ ചെറിയൊരു വിടവിലൂടെ മലാക്കിനെ പുറത്തെടുത്തത്.രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ജോര്‍ദാന്‍ സിവില്‍ ഡിഫന്‍സാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത് . ഒരു കുഞ്ഞ് മാലാഖയെ പോലെ അവശിഷ്ടങ്ങൾക്കിടയിലെ സുഷിരത്തിൽ നിന്ന് ഉയർന്നു വരുന്ന മലാക്കിനെ പ്രതീക്ഷയുടെ പ്രതീകമായാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്.
لحظة اخراج الطفلة ملاك من تحت الانقاض .. لحظات لن تنسى في ذاكرتنا وصورة ملاك ذات الاربعة شهور ستبقى ايقونة للامل والحياة ،،،#الأمن_العام #الدفاع_المدني #الأردن pic.twitter.com/8XQmhxx511
— الدفاع المدني الاردني (@JoCivilDefense) September 14, 2022
ചെറിയ പരിക്കുകൾ മാത്രമുള്ള കുഞ്ഞ് മലാക്കിനെ രക്ഷപ്രവർത്തകർ ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ സുഹൃത്തിന്റെ കൈയ്യിൽ മകളെ ഏൽപ്പിച്ച് കച്ചവടത്തിനായി മലാക്കിന്റെ അമ്മ പുറത്തേയ്ക്ക് പോയപ്പോഴായിരുന്നു അപകടം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |