മോസ്കോ: ഭക്ഷണം നൽകാതെ സൂര്യപ്രകാശം മാത്രം കാണിച്ചതിനെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ ഇൻഫ്ലുവൻസർക്ക് എട്ട് വർഷം തടവ് ശിക്ഷ. റഷ്യൻ ഇൻഫ്ലുവൻസറായ മാക്‌സിം ല്യുട്ടിയെയാണ് (48) തടവ് ശിക്ഷയ്ക്ക് വിധിച്ചത്. സൂര്യപ്രകാശം കുഞ്ഞിന് അമാനുഷിക കഴിവുകൾ നൽകുമെന്നാണ് മാക്‌സിം ല്യുട്ടി വിശ്വസിച്ചിരുന്നു.
പോഷകാഹാര കുറവ്, ന്യുമോണിയ എന്നിവ ബാധിച്ച ഒരു മാസം പ്രായമുള്ള കുഞ്ഞിനെ സോച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. പ്രസവ സമയത്ത് പങ്കാളിയായ ഒക്സാന മിറോനോവയെ മാക്‌സിം ല്യുട്ടി ആശുപത്രിയിൽ കൊണ്ടുപോയിരുന്നില്ല. അതിനാൽ അവരുടെ മകൻ വീട്ടിലാണ് ജനിച്ചതെന്നാണ് റിപ്പോർട്ട്. കോസ്‌മോസ് എന്നാണ് കുഞ്ഞിന് പേര് നൽകിയിരുന്നത്.
ഭക്ഷണം നൽകാതെ സൂര്യപ്രകാശത്തെ കാണിപ്പിച്ചാണ് ഇയാൾ കുഞ്ഞിനെ വളർത്താൻ ശ്രമിച്ചത്. ഇത് ശരീരത്തിൽ ആത്മീയ ഊർജ്ജം വർദ്ധിപ്പിക്കുമെന്ന് ഇയാൾ വിശ്വസിച്ചിരുന്നു. കുഞ്ഞിന്റെ അമ്മയോട് ഭക്ഷണം നൽകരുതെന്ന് നിർദേശവും നൽകിയിരുന്നു. സൂര്യൻ കുഞ്ഞിന് ഭക്ഷണം നൽകുമെന്നാണ് ഇയാൾ പങ്കാളിയോട് പറഞ്ഞിരുന്നതെന്ന് ഒക്സാനയുടെ സഹോദരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഒക്സാന രഹസ്യമായി കുഞ്ഞിന് മൂലയൂട്ടാൻ ശ്രമിച്ചിരുന്നു. സൂര്യപ്രകാശം മാത്രം ഏൽപ്പിച്ച് കുഞ്ഞിനെ എങ്ങനെ വളർത്തിയെടുക്കാമെന്ന് മറ്റുള്ളവർക്ക് പഠിപ്പിച്ച് കൊടുക്കാൻ പ്രതി ആഗ്രഹിച്ചിരുന്നുവെന്നാണ് വിവരം. കുഞ്ഞിനെ ശക്തിപ്പെടുത്തുന്നതിന് തണുത്ത വെള്ളത്തിൽ കുളിപ്പിച്ചെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ച് എട്ടിനാണ് കുഞ്ഞ് മരിക്കുന്നത്. ഈ ആഴ്ച കോടതിയിൽ ഹാജരാക്കിയ മാക്‌സിം ല്യുട്ടി താൻ കുഞ്ഞിനെ കൊന്നതായി സമ്മതിച്ചു. തുടർന്നാണ് കോടതി എട്ട് വർഷം തടവും 900 പൗണ്ട് പിഴയും വിധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |