കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്തുടനീളം അക്രമസംഭവങ്ങൾ. പലയിടത്തും കെ എസ് ആർ ടി സി ബസുകൾക്ക് നേരെയും ലോറികൾക്ക് നേരെയും വ്യാപക കല്ലേറുണ്ടായി. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, കാസർകോട്,തൃശൂർ, കണ്ണൂർ തുടങ്ങിയ ജില്ലകളിലാണ് അക്രമ സംഭവങ്ങൾ ഉണ്ടായത്. കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപത്തുണ്ടായ കല്ലേറിൽ കെ എസ് ആർ ടി സി ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം കുമരിചന്തയിൽ സ്വകാര്യ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. എയർപോർട്ടിലേയ്ക്ക് പോയ കാറിന്റെയും, യാത്രക്കാരുമായി എത്തിയ ഓട്ടോയുടെയും ചില്ല് സമരാനുകൂലികൾ എറിഞ്ഞ് തകർത്തു. ആലപ്പുഴയിൽ ബസിന്റെയും ടാങ്കറിന്റെയും ചില്ലുകൾ തകർത്തു. അമ്പലപ്പുഴയിൽ ലോറിയ്ക്ക് നേരെയുണ്ടായ കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റു. കോഴിക്കോട് വടകരയിലും വടക്കാഞ്ചേരിയിലും ലോറിയ്ക്ക് നേരെ കല്ലേറുണ്ടായി. കാസർകോട് കമ്പളയിൽ ചരക്ക് ലോറിയ്ക്ക് നേരെ കല്ലെറിഞ്ഞു. കണ്ണൂരിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. തിരുവനന്തപുരത്ത് പോത്തൻകോട് കടകൾക്ക് നേരെ ആക്രമണമുണ്ടായി. കൊല്ലം പള്ളിമുക്കിൽ സമരാനുകൂലി പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി. യാത്രക്കാരെ അസഭ്യം പറഞ്ഞത് തടഞ്ഞതിന് പിന്നാലെയായിരുന്നു ആക്രമണം.
കോയമ്പത്തൂർ ചിറ്റബുദൂരിലെ ബി ജെ പി ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. ബോംബ് പൊട്ടാത്തതിനാൽ അപകടം ഉണ്ടായില്ല. ബൈക്കിലെത്തി അക്രമം നടത്തിയവർ രക്ഷപ്പെട്ടു. കൊച്ചിയിൽ ആലുവ - പെരുമ്പാവൂർ റൂട്ടിലോടുന്ന രണ്ട് കെ എസ് ആർ ടി സി ബസുകളുടെ ചില്ല് ഹർത്താല്‍ അനുകൂലികൾ എറിഞ്ഞു തകർത്തു. ആലപ്പുഴയിൽ ദേശീയപാതയിലെ അമ്പലപ്പുഴ കാക്കാഴത്തും നീർക്കുന്നത്തുമായാണ് രണ്ട് കെ എസ് ആർ ടി സി ബസുകൾക്കുനേരെ കല്ലേറുണ്ടായത്. തിരുവനന്തപുരത്ത് അട്ടക്കുളങ്ങരയിലും കൊല്ലത്തും വയനാട് മാനന്തവാടിയിലും കെ എസ് ആർ ടി സി ബസുകൾക്കുനേരെ കല്ലേറുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |