അടൂർ : അടൂർ ഗോപാലകൃഷ്ണൻ റോഡിൽ പൊടിശല്യം രൂക്ഷമായതിനെ തുടർന്ന് റോഡരുകിലുള്ള കോട്ടറ ഗവ.എൽ.പി സ്കൂളിന് കഴിഞ്ഞ ദിവസം അവധി നൽകി കുട്ടികളെ തിരിച്ചയച്ചു. റോഡ് പുനർ നിർമ്മാണത്തിനായി പൊളിച്ചിട്ട് ആറ് മാസത്തിലേറെയായി.പൊടി ശല്യം കൂടാനുള്ള പ്രധാന കാരണം ഇതാണ്. മണക്കാല താഴത്തു മണ്ണിൽ കലുങ്കിന്റെ നിർമ്മാണം നടക്കുന്നതിനാൽ അടൂരിൽ നിന്ന് ശാസ്താംകോട്ടക്ക് പോകുന്ന വാഹനങ്ങൾ മണക്കാലയിൽ നിന്ന് ഈ റോഡ് മാർഗമാണ് എല്ലാ വാഹനങ്ങളും പോകുന്നത്. ശാസ്താംകോട്ടയിൽ നിന്ന് അടൂരിലേക്കുള്ള വാഹനങ്ങൾ നെല്ലിമുകളിൽ നിന്ന് തിരിഞ്ഞ് പെരിങ്ങനാട് വഴി പോകണമെന്ന് നിർദ്ദേശമുണ്ടെങ്കിലും കെ.എസ്.ആർ.ടി.സി ഉൾപ്പെടെ വലുതും ചെറുതുമായ വാഹനങ്ങൾ തുവയൂരിൽ നിന്ന് മാഞ്ഞാലി വഴി മണക്കാലക്കാണ് വരുന്നത്. ഇതോടെ ഇതുവഴിയുള്ള വാഹന തിരക്ക് ഇരട്ടിയായി. വാഹനങ്ങളുടെ തിരക്കേറിയതോടെ പൊടി ശല്യവും വർദ്ധിച്ചു. വീട്ടുകാർ കിണറ്റിൽ നിന്ന് വെള്ളം കോരി വീട്ടുമുറ്റത്ത് ഒഴിക്കേണ്ട ഗതികേടാണ്. ചെറുകിട കച്ചവടക്കാരും പൊടിശല്യം കാരണം വലയുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |