പൊതുജനസേവനത്തിൽ പൂർണമായും ധന്യത കണ്ടെത്തിയ കുട്ടനാട് വി.എൻ. തങ്കപ്പൻ എന്ന എന്റെ അച്ഛൻ, ലളിത ജീവിതത്തിനുടമയും ശ്രീനാരായണ ദർശനത്തിന്റെ കാതലായ 'അന്യർക്കു ഗുണം ചെയ്യുക" എന്ന ആശയം സ്വജീവിതത്തിൽ അനുഷ്ഠിച്ചിരുന്നയാളുമാണ്.
എടത്വാ സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ മലയാളം അദ്ധ്യാപകനായിരുന്ന അച്ഛൻ 1982-ൽ റിട്ടയർ ചെയ്തതിനുശേഷം കൂടുതൽ സമയവും പി.എൻ. പണിക്കർ സാറിനോടൊപ്പം സാക്ഷരതാപ്രവർത്തനങ്ങളിൽ പങ്കാളിയായി.
കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി (കാൻഫെഡ്) യുടെ മതസൗഹാർദ്ദ പ്രചാരണത്തിനുള്ള 'പി.എൻ. പണിക്കർ അവാർഡ്" അച്ഛനു ലഭിച്ചിട്ടുണ്ട്. ശിവഗിരി മഠത്തിന്റെ മേൽനോട്ടത്തിലുള്ള ഗുരുധർമ്മ പ്രചാരണസഭയുടെ കേന്ദ്രകമ്മിറ്റിയംഗമെന്ന നിലയിൽ ശ്രീനാരായണ സന്ദേശ പ്രചാരണത്തിനായി ആലപ്പുഴജില്ലയിൽ പ്രത്യേകിച്ച് കുട്ടനാട്ടിൽ, ഗുരുധർമ്മ പ്രഭാഷണങ്ങളിലൂടെ ജനങ്ങളെ ഗുരുദർശനങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകുവാൻ അച്ഛനു സാധിച്ചു. ഇതിന്റെ അംഗീകാരമായാണ് ശിവഗിരിമഠം ഏർപ്പെടുത്തിയ അവാർഡ് അച്ഛന് മരണാനന്തര ബഹുമതിയായി ലഭിച്ചത്.
ഗാനമഞ്‌ജരി, പട്ടിണിപ്പാവങ്ങൾ, തളിരുകൾ തുടങ്ങിയ കാവ്യസമാഹാരങ്ങൾ, അരുവിപ്പുറം അമൃതം, മാധവഗീതം, ശിവഗിരി തീർത്ഥാടനം അറിവിന്റെ തീർത്ഥാടനം എന്നീ കാവ്യങ്ങൾ, ജീവിതം തീറെഴുതുന്നു, ഹൃദയബന്ധം, മണ്ണും മനുഷ്യനും തുടങ്ങിയ നാടകങ്ങൾ എന്നിവ അദ്ദേഹത്തിന്റെ രചനകളാണ്. " കുട്ടനാടൻ പശ്ചാത്തലത്തിൽ വിരചിതമായ ''മണ്ണും മനുഷ്യനും" എന്ന രണ്ടുമണിക്കൂർ ദൈർഘ്യമുള്ള നാടകം ഒരുകാലത്ത് ഉത്സവപ്പറമ്പുകളിൽ അരങ്ങേറിയിരുന്നു. വ്യാകരണപഠനത്തിനു ഗ്രന്ഥങ്ങളില്ലാതിരുന്ന ഒരുകാലത്ത് 'ഭാഷാപ്രകാശം" എന്ന അദ്ദേഹത്തിന്റെ വ്യാകരണഗ്രന്ഥം അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പഠനസഹായിയായിരുന്നു.
പൊതുജനസേവനത്തിനായി സദാ കർമ്മനിരതനായിരുന്ന അച്ഛൻ, 2008 സെപ്തംബർ 24ന് ഈ ലോകത്തോടു യാത്രപറഞ്ഞു. ആദരണീയനായ ശ്രീ. വെള്ളാപ്പള്ളി നടേശൻ അവർകൾ, പഴയ യോഗം പ്രവർത്തകരുടെ ആത്മാർത്ഥതയേയും ആവേശത്തേയും പറ്റി പരാമർശിക്കുന്ന കൂട്ടത്തിൽ പലപ്പോഴും അച്ഛനെപ്പോലെയുള്ളവരുടെ പ്രവർത്തനങ്ങൾ അനുസ്മരിക്കാറുണ്ടെന്ന് ഈ സന്ദർഭത്തിൽ ഓർക്കുന്നു.
വർക്കല എസ്.എൻ. കോളേജിലെ മലയാളവിഭാഗം മുൻ മേധാവിയും പാമ്പനാർ എസ്.എൻ. ട്രസ്റ്റ് കോളേജിലെ ആദ്യ പ്രിൻസിപ്പലുമാണ് ലേഖകൻ.
ഫോൺ: 9447584240
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |