വി.സുനിൽ കുമാർ എക്സിക്യൂട്ടിവ് ബോർഡ് മെമ്പർ
ന്യൂഡൽഹി: ഹോക്കി ഇന്ത്യയുടെ പുതിയ പ്രസിഡന്റായി (2022-26) മുൻ ഇന്ത്യൻ ക്യാപ്ടൻ ദിലിപ് ടിർക്കി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഫുട്ബാളിന് പിന്നാലെ ഹോക്കിയിലും ഭരണരംഗത്ത് മുൻതാരമെത്തി.
ഒക്ടോബർ ഒന്നിനാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നതെങ്കിലും നോമിനേഷൻ പിൻവലിക്കനുള്ള അവസാന തിയതിയായ ഇന്നലെ വരെ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്ന 12 സ്ഥാനങ്ങളിലേക്ക് അത്രയും മാത്രം നോമിനേഷനുകളേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ തന്നെ നോമിനേഷൻ കൊടുത്ത 12 പേരും അതാത് പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.ഹോക്കി ജാർഘണ്ഡ് പ്രതിനിധി ബോലാനാഥാണ് പുതിയ സെക്രട്ടറി ജനറൽ. കേരള ഹോക്കി പ്രസിഡന്റും കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ വി.സുനിൽ കുമാർ എക്സിക്യൂട്ടിവ് ബോർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ ഹോക്കിയെ ശക്തമായി പിന്തുണയ്ക്കുന്ന സംസ്ഥാനമായ ഒഡിഷ സ്വദേശിയായ ദിലിപ് മൂന്ന് ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി കളിച്ചു. 412 മത്സരങ്ങളിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞിട്ടുണ്ട്.
ഒഡിഷ മുഖ്യമന്ത്രി നവിൻ പട്നായിക്കിന്റെ ശക്തമായ പിന്തുണയോടെയാണ് ദിലിപ് ഹോക്കി ഇന്ത്യ പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കാനെത്തിയത്. നിലവിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ ഔദ്യോഗിക സ്പോൺസർമാർ ഒഡിഷയാണ്. നവീൻ പട്നായിക്കിന്റെ പാർട്ടിയായ ബിജു ജനതാദളിലൂടെ ഒഡിഷ രാഷ്ട്രീയത്തിലും കായിക ഭരണ രംഗത്തും സജീവമാണ് ദിലിപ്. ബിജു ജനതാദൾ ടിക്കറ്റിൽ രാജ്യസഭാ എം.പിയുമായി. ബോലാനാഥും ഉത്തർപ്രദേശ് ഹോക്കി രാകേഷ് കട്യാലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നോമിനേഷൻ നൽകിയെങ്കിലും ഇന്നലെ പിൻവലിച്ചതോടെ ദിലിപിന് കാര്യങ്ങൾ എളുപ്പമാവുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പിൻമാറിയ ബോലാനാഥ് സെക്രട്ടറി ജനറൽ സ്ഥാനത്തേക്കും നാമനിർദ്ദേശ പത്രിക നൽകിയതിനാൽ അദ്ദേഹത്തിന് ആ പദവി ലഭിച്ചു.
ഭാരവാഹികൾ: ദിലിപ് ടിർക്കി (പ്രസിഡന്റ്), ബോലാനാഥ് (സെക്രട്ടറി ജനറൽ), അസിമ അലി, എസ്.വി.എസ് ഗുപ്ത (വൈസ് പ്രസിഡന്റുമാർ), ശേകർ ജെ. മനോഹരൻ (ട്രഷറർ),അർതി സിംഗ്, സുനിൽ മാലിക്ക് (ജോയിന്റ് സെക്രട്ടറി), വി.സുനിൽ കുമാർ, അരുൺ കുമാർ സരസ്വത്,അസ്രിത ലക്റ, ഗുർപ്രീത് കൗർ, തപൻ കുമാർ ദാസ് (എക്സിക്യൂട്ടിവ് ബോർഡ് മെമ്പർമാർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |