അബുദാബിയിൽ മുപ്പതുവർഷത്തോളം ജോലിചെയ്ത ദേവരാജൻ കൂടുതൽ സമ്പാദിച്ചത് പണത്തെക്കാൾ അനുഭവങ്ങളാണ്. കറുപ്പും വെളുപ്പും കലർന്ന അനുഭവങ്ങൾ. ഗൾഫിലായിരിക്കുമ്പോഴും നാട്ടിലെ സൗഹൃദങ്ങളെയും ബന്ധങ്ങളെയും കാത്തുസൂക്ഷിച്ചു. മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളും വിചാരങ്ങളും പഠിച്ചാലേ ജീവിതം വലിയ തെറ്റുകൂടാതെ വായിക്കാനും ഉറക്കെ പാടാനും കഴിയൂ എന്ന വിശ്വാസക്കാരനാണ്. ശരീരം നിലനിർത്താൻ പ്രാണവായു വേണം. അതു ലഭിച്ചില്ലെങ്കിൽ ശവമായി മാറും. അതുപോലെ ജീവിതത്തിന്റെ നിലനില്പിന് പണവും വേണം. പണമില്ലെങ്കിൽ പിണം എന്ന ചൊല്ലുണ്ടാക്കിയവർ ശരിക്കും ജീവിതത്തിൽ ഉരുകിത്തിളച്ച് ഒരു പരുവത്തിലെത്തിയവരായിരിക്കും. എങ്ങനെയും പണമുണ്ടാക്കിയാൽ മനഃസമാധാനം കിട്ടില്ല. കൃത്രിമ ശ്വാസോച്ഛ്വാസം പോലെയാണത്. പ്രകൃതിക്കും ദൈവത്തിനും നിരക്കുന്ന രീതിയിൽ കാശുണ്ടാക്കണം. അങ്ങനെയായാൽ പ്രകൃതിയും ദൈവവും മനഃസമാധാനം തരും എന്ന് ദേവരാജൻ കണ്ടെത്തിയത് സ്വന്തം ജീവിതത്തിലൂടെതന്നെ.
ഇടപഴകുന്ന ബന്ധുക്കളോടും സുഹൃത്തുക്കളോടും ദേവരാജൻ ഒരു കാര്യം പറയാറുണ്ട്. സ്നേഹപൂർവം മറ്റുള്ളവർക്കുവേണ്ടി ജീവിക്കുമ്പോഴും നാലുകാശ് സ്വന്തം ഭാവിക്കുവേണ്ടി കരുതിവയ്ക്കണം. അടിവേരുണങ്ങിയ വൃക്ഷത്തിനുമേൽ എത്ര പേമാരി പെയ്താലും കാര്യമില്ല. എത്ര കാറ്റുവീശുന്നിടത്തായാലും സ്വന്തം ശ്വാസകോശത്തിൽ പ്രാണവായു എത്തിയില്ലെങ്കിൽ ശ്വാസം മുട്ടി ചത്തുപോകും. ശ്വാസം മുട്ടൽ പോലെ അസ്വസ്ഥജനകമാണ് കാശിനുള്ള മുട്ടലും. അത് അനുഭവിച്ചറിയുന്നവർക്കേ മനസിലാകൂ.
പത്തുരൂപ കിട്ടിയാൽ രണ്ടുരൂപയെങ്കിലും നാളേക്കുവേണ്ടി കരുതിവയ്ക്കണം. മരുഭൂമിയിലൂടെ നടന്ന് തളർന്ന് ശേഖരിക്കുന്ന കുടത്തിലെ വെള്ളം പാത്രം കഴുകിയും മുറിവൃത്തിയാക്കിയും അനാവശ്യമായി ചെലവാക്കിയാൽ പാതിരായ്ക്കു വെള്ളം ദാഹിച്ചാൽ എന്തുചെയ്യും? ദേവരാജൻ പലരോടും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. കുടുംബം നോക്കിക്കൊള്ളും. മക്കൾ നോക്കിക്കൊള്ളും. സഹോദരങ്ങൾ നോക്കിക്കൊള്ളും എന്നൊക്കെയുള്ള ശുഭപ്രതീക്ഷകൾ നല്ലതാണ്. പ്രതീക്ഷകൾ മഴപോലെയാണ്. കിട്ടിയാൽ കിട്ടി. കിട്ടിയില്ലെങ്കിൽ ജീവിതം വരണ്ടുപോകും. മനസ് വരണ്ടുപോകും. അങ്ങനെ വരണ്ട മണ്ണിൽ വരണ്ട തൊണ്ടയും വരണ്ട മനസുമായി ജീവിക്കുന്ന എത്രയോ മാതാപിതാക്കൾ. സഹോദരങ്ങൾ, സുഹൃത്തുക്കൾ, അവർ അന്നന്നത്തെ കാര്യം മാത്രം ചിന്തിച്ചു. ആഘോഷിച്ചു. നാളത്തെ കാര്യം മറന്നിരിക്കാം. അതിനു കൊടുക്കേണ്ടിവരുന്ന കനത്ത വിലയാണ് അവരുടെ കണ്ണീരും നെടുവീർപ്പുകളും. ദേവരാജന്റെ മുന്നറിയിപ്പുകൾ ശ്രദ്ധിച്ചവരിൽ പലരും സന്തോഷത്തോടെ കഴിയുന്നു. നിസാരമായി കണ്ടവർ കണ്ണീരും കൈയുമായിക്കഴിയുന്നു.
മുപ്പതുവർഷത്തെ ഗൾഫ് ജീവിതം പഠിപ്പിച്ചതു ദേവരാജൻ ഒറ്റവാക്യത്തിലൊതുക്കും. വാങ്ങാൻ നേരം നമുക്ക് ആയിരം കൈകളുണ്ടാകും. കൊടുക്കാൻ നേരം പലരും അംഗവൈകല്യം സമർത്ഥമായി അഭിനയിക്കും. ഒരു കൈപോയിട്ട് ഒരു വിരൽ പോലും കണ്ടെന്ന് വരില്ല. അതാണ് എല്ലാ യുഗത്തിലെയും മനുഷ്യപ്രകൃതി. അതിനിടയിൽ നന്ദിയുള്ള അപൂർവം മനസുകൾ മിന്നാമിനുങ്ങുകൾ പോലെ കണ്ടെന്നുവരും. ഉപകാരം ചെയ്തവരോട് നന്ദി ഇടയ്ക്കിടെ പറയണമെന്നില്ല. പക്ഷെ നന്ദികേട് കാട്ടാതിരുന്നാൽ മതി. കാരണം നന്ദികേടിനോളം പോന്ന മാരകായുധമൊന്നുമില്ല. അതും അനുഭവിച്ചവർക്കേ അറിയൂ എന്ന് പറഞ്ഞ് ദേവരാജൻ ചിരിക്കും.
ഫോൺ: 9946108220
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |