'എനിക്ക് കിട്ടുന്ന വേഷങ്ങൾ ഹീറോ ആണോ വില്ലനാണോ എന്നൊന്നും നോക്കാറില്ല. ഒരേ തരം ക്യാരക്ടറുകൾ കിട്ടാതിരിക്കാൻ ഒരല്പം ശ്രദ്ധിക്കാറുണ്ട്. അതോടൊപ്പം ഞാൻ ചെയ്യാൻ പോകുന്ന വേഷം എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കുന്നുണ്ടോയെന്നും ശ്രദ്ധിക്കാറുണ്ട്. 'പാൻ ഇന്ത്യൻ ആർടിസ്റ്റ് റോഷൻമാത്യു പറയുന്നു
ചങ്ങനാശ്ശേരിക്കാരനായ റോഷൻ മാത്യു ഇന്ന് മലയാളികൾക്കാകെ അഭിമാനം പകർന്ന് ഒരു പാൻ ഇന്ത്യൻ നടനായി വളരുകയാണ്.ബോളീവുഡിലടക്കം അറിയപ്പെടുന്ന നടനായി മാറിയ റോഷന്റെ ഏറ്റവും വലിയ പ്രത്യേകത കഥാപാത്രമറിഞ്ഞ് ഏതു രീതിയിലും അഭിനയിക്കാൻ കഴിയുന്നുവെന്നതാണ്.സംവിധായകൻ ആഗ്രഹിക്കുന്നതെന്തോ അതിനനുസരിച്ച് വേഷപ്പകർച്ച നടത്താൻ റോഷന് പ്രത്യേക കഴിവുണ്ട്.തിയറ്റർ ഗ്രൂപ്പിൽ നിന്ന് സിനിമയിലേക്ക് വന്ന റോഷൻ സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.വൻ പ്രേക്ഷക ശ്രദ്ധ നേടിയ ഡാർലിംഗ്സ് എന്ന ഹിന്ദി ചിത്രത്തിൽ ആലിയഭട്ടിനും ഷെഫാലിഷായ്ക്കും വിജയ് വർമ്മയ്ക്കുമൊപ്പം സുൽഫി എന്ന കഥാപാത്രമായി തിളക്കമാർന്ന പ്രകടനമാണ് റോഷൻ കാഴ്ചവച്ചത്.ആനന്ദം,നൈറ്റ് ഡ്രൈവ്, ആണും പെണ്ണും ,കൂടെ, സീ യു സൂൺ, മൂത്തോൻ, കപ്പേള, കുരുതി, തെക്കൻ തല്ല് കേസ്, കൊത്ത് തുടങ്ങി ഒരുപിടി മലയാള ചിത്രങ്ങളുമായി റോഷൻ
ജൈത്രയാത്ര തുടരുകയാണ്.റോഷനുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളിൽ നിന്ന്:-
സ്റ്റേജ് ഫ്രൈറ്റ് പ്രൊഡക്ഷൻസ്?
മദ്രാസ് ക്രിസ്ത്യൻ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് 'സ്റ്റേജ് ഫ്രൈറ്റ് പ്രൊഡക്ഷൻസ് എന്ന തിയേറ്റർ ഗ്രൂപ്പ് ഞങ്ങളുടെ കോളേജിൽ അവരുടെ പുതിയ നാടകത്തിന്റെ ഓഡീഷൻ നടത്താൻ വന്നത്. ഉച്ചകഴിഞ്ഞുള്ള ക്ലാസുകൾ ഒഴിവാക്കി ഞാൻ ആ ഓഡീഷനിൽ പങ്കെടുത്തു. അത് കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്കകം അവരുടെ അടുത്ത ഓഡീഷനുള്ള മെയിൽ എനിക്ക് വന്നു. മൂന്ന് ഓഡീഷനുകൾക്ക് പോയപ്പോൾ അവരുടെ നാടകത്തിൽ അഭിനയിക്കാനും സാധിച്ചു. സ്കൂളിൽ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട് എന്നല്ലാതെ പ്രൊഫഷണൽ നാടകട്രൂപ്പ് എന്താണ്, അവിടുത്തെ രീതികൾ എന്താണ് എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. മിക്ക ദിവസവും വൈകുന്നേരങ്ങളിൽ റിഹേഴ്സലുണ്ടായിരുന്നു. അത് വളരെ നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു. സ്റ്റേജ് ഫ്രൈറ്റിലെ അംഗങ്ങളിൽ പലരും പകൽ ജോലി ചെയ്യുന്നവർ ആയിരുന്നു. പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ലാതെ, അവരെല്ലാം അവരുടെ താൽപര്യം കൊണ്ടാണ് തങ്ങളുടെ ജോലികൾ തീർത്തശേഷം റിഹേഴ്സലിനു വന്നിരുന്നത്. അവിടെ നിന്നും കുറേ അധികം നല്ല ബന്ധങ്ങളും സഹൃദങ്ങളും ഉണ്ടായി. അതിലൂടെ മറ്റു നാടകങ്ങൾക്കുള്ള ഓഡീഷൻസിനും റിഹേഴ്സലിനുമൊക്കെ ഞാൻ പങ്കെടുത്തു തുടങ്ങി.
ഒരു വേഷം തിരഞ്ഞെടുക്കുമ്പോൾ നാടകത്തിലായാലും സിനിമയിലായാലും എന്താണ് ശ്രദ്ധിക്കാറുള്ളത്?
നാടകത്തിൽ എല്ലാ കഥാപാത്രങ്ങൾക്കും ഒരേ പ്രാധാന്യമാണ്. അവിടെ വില്ലനുമില്ല, നായകനുമില്ല. അതിൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു വേഷം ചെയ്യുക. അതേ രീതി തന്നെയാണ് സിനിമയിലും ഞാൻ പിന്തുടരുന്നത്. എനിക്ക് കിട്ടുന്ന വേഷങ്ങൾ ഹീറോ ആണോ വില്ലനാണോ എന്നൊന്നും നോക്കാറില്ല. ഒരേ തരം ക്യാരക്ടറുകൾ കിട്ടാതിരിക്കാൻ ഒരല്പം ശ്രദ്ധിക്കാറുണ്ട്. അതോടൊപ്പം ഞാൻ ചെയ്യാൻ പോകുന്ന വേഷം എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കുന്നുണ്ടോയെന്നും ശ്രദ്ധിക്കാറുണ്ട്.
തെക്കൻ തല്ല് കേസിലേക്ക്?
സംവിധായകനായ ശ്രീജിത്ത് ചേട്ടനാണ് എന്നെ ആദ്യം പൊടിയൻ ആയി അഭിനയിക്കാൻ വിളിച്ചത്. സ്ക്രിപ്റ്റ് വായിച്ചപ്പോൾ എനിക്കത് ഇഷ്ടമായി. പിന്നീട് മറ്റൊന്നും ആലോചിക്കാതെ പൊടിയനാകാൻ ഞാൻ സമ്മതിച്ചു. ഏകദേശം 67 ദിവസത്തോളം ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഒരു ദിവസം പോലും ടെൻഷൻ ഇല്ലാതെ, രസകരമായാണ്
'ഒരു തെക്കൻ തല്ലു കേസ ്"ഷൂട്ട് ചെയ്തത്. സ്ക്രിപ്റ്റ് വായിച്ചപ്പോൾ ഞാൻ എങ്ങനെയാണോ പ്രതീക്ഷിച്ചത് അത് അങ്ങനെ തന്നെ ആ സിനിമയിലും വന്നു. അതിൽ ഒരുപാട് സന്തോഷമുണ്ട്.
ബിജുമേനോന്റെ കൂടെ?
'ഒരായിരം കിനാക്കൾ"എന്ന സിനിമയിലാണ് ബിജു ചേട്ടൻ്റെ കൂടെ ഞാൻ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. പുതിയ ഒരാൾക്കൊപ്പം വർക്ക് ചെയ്യുമ്പോൾ അയാളുടെ കംഫർട്ട് സ്പേസ് എങ്ങനെയാണെന്നറിഞ്ഞ് അതനുസരിച്ച് അഭിനയിക്കുന്ന ഒരാളാണ് ബിജു ചേട്ടൻ. വളരെ കൂൾ ആയിട്ട് വന്നു വൃത്തിയായിട്ട് ഒരു ക്യാരക്ടർ ചെയ്തിട്ട് പോകുന്ന ഒരു നല്ല നടനാണ് അദ്ദേഹം. സത്യത്തിൽ അതെല്ലാം കണ്ട് ഞാൻ അദ്ദേഹത്തിൻ്റെ വലിയ ഒരു ആരാധകനായി മാറിയിരുന്നു. 'ഒരു തെക്കൻ തല്ല് കേസിന്റെ"കാസ്റ്റിംഗ് നടക്കുമ്പോൾ പൊടിയന്റെ വേഷം റോഷൻ ചെയ്താൽ നന്നാവും എന്ന് അദ്ദേഹം പറഞ്ഞതായി ഞാൻ അറിഞ്ഞു. ഒരു പ്രോജക്ടിൽ നമ്മളെ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട് എന്ന് കേൾക്കുമ്പോൾ തന്നെ അത് വളരെ സന്തോഷമുള്ള കാര്യമാണല്ലോ.
ഡാർലിംഗ്സ് ചർച്ചയായപ്പോൾ?
ഡാർലിങ്സിൽ പറയുന്നത് വളരെ സെൻസിറ്റീവായി ഹാൻഡിൽ ചെയ്യേണ്ട ഒരു വിഷയമാണ്. അത് കോമഡിയിലൂടെ പറയുമ്പോൾ കൂടുതൽ ആളുകളിലേക്ക് എത്തുമെന്ന് കരുതിയാകും അവർ ആ പ്ലോട്ട് അങ്ങനെ ഡിസൈൻ ചെയ്തത്. ആ സിനിമയെ ആളുകൾ ഏറ്റെടുത്തപ്പോഴും ഒരുപാട് നല്ല പ്രതികരണങ്ങൾ കിട്ടിയപ്പോഴും സന്തോഷം തോന്നി. ആലിയയും ഷെഫാലിയും ,വിജയ് വർമ്മയുമൊക്കെ മികച്ച ആർട്ടിസ്റ്റുകളാണ്.ഢാർലിംഗ്സിൽ ഒരേ സമയം ഈ മൂന്നു മുൻനിര അഭിനേതാക്കൾക്കൊപ്പമാണ് വർക്ക് ചെയ്തത്.ഇവരുടെ സ്റ്റാർഡം കാരണമുള്ള ഒരുതരത്തിലുള്ള പ്രശ്നങ്ങളും അന്ന് എനിക്ക് അനുഭവപ്പെട്ടില്ല,വളരെ നല്ല ഒരു എക്സ്പീരീയൻസായിരുന്നു അത്.
അനുരാഗ് കശ്യപിനൊപ്പം?
അദ്ദേഹം മൂത്തോന്റെ ഭാഗമായിരുന്നു. പക്ഷേ അതിന്റെ ഷൂട്ടിന്റെ സമയത്ത് അദ്ദേഹത്തെ പരിചയപ്പെടാൻ സാധിച്ചിരുന്നില്ല. പിന്നെ എഡിറ്റിംഗിന്റെസമയത്താണ് അദ്ദേഹം എന്റെ വർക്ക് കാണുന്നത്. അപ്പോൾ അദ്ദേഹം ഡയറക്ടർ ഗീതുവിനോട് എന്നോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഫോണിലൂടെ ഞങ്ങൾ ആദ്യമായി സംസാരിച്ചു. പിന്നീട് അദ്ദേഹം എനിക്ക് ഒരു സ്ക്രിപ്റ്റ് അയച്ചു തന്നു. അത് എനിക്ക് ഇഷ്ടപ്പെടുകയും ഞാനത് ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തതിനുശേഷമാണ് ഞങ്ങൾ നേരിട്ട് കാണുന്നത്. ആ സ്ക്രിപ്റ്റിലെ ഒരു ലീഡ് ക്യാരക്ടർ ആയിട്ടാണ് അദ്ദേഹം എന്നെ കാസ്റ്റ് ചെയ്തത്.ചോക്ക്ഡ് എന്ന സിനിമയാണത്. അതിലൊക്കെ ഒരുപാട് സന്തോഷമുണ്ട്. അതിന് മുന്നേ ഉണ്ടായിരുന്ന അഭിനയത്തിലെ ചില പരിമിതികൾ മറികടക്കാൻ ആ ചിത്രം കൊണ്ട് സാധിച്ചുവെന്നു പറയാം.
കൊത്ത്?
സിബി മലയിൽ സാറിന്റെ കൂടെ വർക്ക് ചെയ്തുള്ള എക്സ്പീരിയൻസ് കിട്ടാൻ വേണ്ടിയാണ് ഞാൻ കൊത്ത് ചെയ്തത്. എന്നെ ഒരുപാട് ഇൻഫ്ലുവൻസ് ചെയ്ത ഒരു സംവിധായകനാണ് അദ്ദേഹം. തനിക്ക് വേണ്ടത് മാത്രം ചിത്രീകരിക്കുന്ന വളരെ ഫാസ്റ്റായ ഒരാളാണ് അദ്ദേഹം.
സിനിമയോ നാടകമോ?
രണ്ടും എനിക്ക് ഒരേ പോലെ പ്രിയപ്പെട്ടതാണ്. ഏതെങ്കിലും ഒരു മീഡിയം ഇല്ലെങ്കിൽ പോലും മറ്റൊരു മീഡിയത്തിൽ ഞാൻ ഹാപ്പിയാണ്. ഇടയ്ക്ക് സിനിമയിൽ തിരക്ക് കൂടുമ്പോൾ നാടകം ഞാൻ മിസ്സ് ചെയ്യാറുണ്ട്. കാരണം നാടകത്തിൽ നിന്നു മാത്രം കിട്ടുന്ന ചില സന്തോഷങ്ങളുണ്ട്. ഡ്രാമ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഞാൻ അവിടെ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിരുന്നു. നമുക്ക് പറയാനുള്ള കാര്യങ്ങൾ ഡിസൈൻ ചെയ്ത് ഒരു സ്റ്റേജിൽ അവതരിപ്പിക്കുമ്പോൾ ഒരു കിക്ക് കിട്ടും. അത് തന്നെ വലിയൊരു സന്തോഷമാണ്.
ആരാണ് ഏറ്റവും കൂടുതൽ സപ്പോർട്ട്?കുടുംബം?
അച്ചൻ മാത്യു ജോസഫ് കാനറാ ബാങ്ക് ഉദ്യോഗസ്ഥനാണ്.അമ്മ റജീന അഗസ്റ്റീൻ പി.ഡബ്ള്യ.ഡി സൂപ്രണ്ടിംഗ് എഞ്ചിനീയർ ആയിരുന്നു.ചേച്ചി രേഷ്മ ആർ.
വീട്ടിൽ നിന്നുമാണ് എനിക്ക് ഏറ്റവും കൂടുതൽ സപ്പോർട്ട് കിട്ടാറുള്ളത്. സിനിമയെ ബുദ്ധിപൂർവ്വം സമീപിക്കുന്ന ഒരു പ്രേക്ഷകയാണ് എന്റെ ചേച്ചി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ ചെയ്യുന്നതെല്ലാം നന്നായിട്ട് വരണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ട് കൃത്യമായി കാര്യങ്ങൾ നോക്കി മനസ്സിലാക്കിയശേഷം എനിക്കത് അവൾ പറഞ്ഞു തരാറുണ്ട്.ആദ്യമൊക്കെ വീട്ടിൽ എല്ലാവർക്കും നല്ല പേടിയുണ്ടായിരുന്നു. കാരണം എന്റെ തീരുമാനങ്ങൾ പലതും അവർക്കും മനസ്സിലാവാറില്ലായിരുന്നു. ആദ്യം ഞാൻ എൻജിനീയറിംഗ് ഉപേക്ഷിച്ച്, ബി എസ് സി ഫിസിക്സ് എടുത്തു. അതുകഴിഞ്ഞ് ഡ്രാമ സ്കൂളിൽ ഒരു കോഴ്സ് ചെയ്യാം എന്ന് തീരുമാനിച്ച ശേഷം നാടകങ്ങൾ ചെയ്യുന്നു. അവർ അതിനൊന്നിനും തടസ്സം നിന്നില്ല. പകരം ജീവിതത്തിൻ്റെ ഓരോ ടേണിംഗ് പോയിൻ്റിലും അവർ ഓരോരോ സജഷൻസ് തന്നുകൊണ്ടേയിരുന്നു. അതിലൊക്കെ ഒരുപാട് സന്തോഷമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |