കൊച്ചി: സാധാരണ മോട്ടോർമെക്കാനിക്കായിരുന്ന ഒരാളെ നാട്ടിലെ കുട്ടിപ്പട്ടാളം വളഞ്ഞുപിടിച്ച് ടോയ് കാറുകളുടെ രക്ഷകനാക്കിയ കഥയാണിത്. മുപ്പതു വർഷത്തിലേറെയായി മൂവാറ്റുപുഴ പെരുമറ്റം ജംഗ്ഷനിൽ മോട്ടറും പമ്പുസെറ്റും മിക്സിയും ഗ്രൈന്ററുമൊക്കെ നന്നാക്കി ഉപജീവനം കഴിച്ചിരുന്ന കാരിക്കുഴിയിൽ ഫൈസലാണ് (54) 'ഓട്ടോമൊബൈൽ എൻജിനിയറുടെ വേഷമണിഞ്ഞ് കുട്ടികളുടെ ഹീറോയായത്.
മോട്ടോർമെക്കാനിക്ക് ആണെങ്കിലും വർക്‌ഷോപ്പ് ഉണ്ടെങ്കിലും കേടാകുന്ന പഴയ ഇലക്ട്രോണിക്സ് സാധനങ്ങൾ അഴിച്ചുപരിശോധിക്കുന്നത് ഫൈസലിന് പണ്ടുമുതലേ ഹോബിയായിരുന്നു. അതുകൊണ്ട് ചൈനീസ് നിർമ്മിത ടോയ് കാറുകളെ കുറിച്ചും ഏകദേശ ധാരണയുണ്ടായിരുന്നു. അങ്ങനെയിരിക്കെ പന്ത്രണ്ട് വർഷം മുമ്പ് 'ഈ കാർ ഒന്ന് നന്നാക്കിത്തരുമോ ചേട്ടാ' എന്ന് ചോദിച്ച് ഒരു കുട്ടിയെത്തി. അവനെ നിരാശനാക്കാൻ ഫൈസലിന് തോന്നിയില്ല. ആ കാർ അഴിച്ചുപണിതപ്പോൾ പഴയതിലും ഭംഗിയായി റിമോട്ട് കൺട്രോളറിൽ ഓടിത്തുടങ്ങി. അതോടെ ഫൈസലിന്റെ തലവരയും മാറിമറിഞ്ഞു. ടോയ് കാർ നന്നാക്കാൻ മിടുക്കനാണെന്ന കാര്യം നാട്ടിൽ പാട്ടായി. പലവീടുകളിലും മൂലയ്ക്കിരിക്കുന്ന ടോയ് കാർ നന്നാക്കിത്തരണമെന്ന് ശാഠ്യംപിടിച്ച് കുട്ടികൾ ബഹളം തുടങ്ങി. 6000 മുതൽ 30,000 രൂപവരെ വിലയുള്ള കളിപ്പാട്ടക്കാറുകളാണ് കേടായി കിടക്കുന്നത്. അതുകൊണ്ടുതന്നെ അത് ഉപേക്ഷിച്ച് പുതിയത് വാങ്ങുന്നതിനുള്ള സാമ്പത്തിക ബുദ്ധിമുട്ടിന് ഫൈസലാണ് പരിഹാരമെന്ന് പല രക്ഷിതാക്കളും തിരിച്ചറിഞ്ഞു. അങ്ങനെ പെരുമറ്റത്തെ വർക്ക്ഷോപ്പിലേക്ക് കേടായ ടോയ് കാറുകളുടെ കുത്തൊഴുക്കായി. രണ്ടും മൂന്നും ദിവസത്തെ അദ്ധ്വാനം കൊണ്ടാണ് ഫൈസൽ ഓരോന്നും നന്നാക്കുന്നത്. ചിലതൊക്കെ പരാജയപ്പെടും. എന്നാലും സ്വന്തം കളിക്കോപ്പ് നന്നാക്കാൻ വരുന്ന 'കൊച്ചുമുതലാളി'മാരോട്, പറ്റില്ല എന്ന് പറയാൻ ഫൈസലിന് ആകുന്നില്ല. കുട്ടിക്കാറുകളുടെ ജോലി വർദ്ധിച്ചപ്പോൾ കാലങ്ങളായി ചെയ്തുവന്ന മോട്ടോർ റീബൈൻഡിങ്ങും പമ്പ് സെറ്റ് നന്നാക്കലുമൊക്കെ പാതിവഴിയിലായി. അതിന്റെ പേരിൽ സ്ഥിരം ഉപഭോക്താക്കളായ ചിലരൊക്കെ പിണങ്ങുകയും ചെയ്തു. വരുമാനത്തിലും കുറവുണ്ട്. എന്നാലും കുട്ടികളെ വിഷമിപ്പിക്കാനാകാത്തതുകൊണ്ട് ടോയ് കാറുകളുടെ ഡോക്ടറെന്ന പദവിയിൽ മുന്നോട്ടുപോവുകയാണ് ഫൈസൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |