കൊച്ചി: ജോലിക്കും പഠനത്തിനുമൊക്കെയായി ലോഡ്ജിലും ഹോസ്റ്റലിലുമൊക്കെ താമസിക്കുന്നവർ നല്ല ഭക്ഷണത്തിനായി ഇനി അലയേണ്ട. മൂന്ന് നേരം സ്വാദേറും ഭക്ഷണം കുറഞ്ഞ ചെലവിൽ എത്തിക്കുന്ന ആപ്പ് 'മെസ് വാല' അവതരിപ്പിച്ചിരിക്കുകയാണ് തൃശൂർ സ്വദേശികളായ മൂന്ന് ചെറുപ്പക്കാർ.
വർക്കലയിൽ റെസ്റ്ററന്റ് നടത്തുന്ന കുന്ദംകുളം വെള്ളറക്കാട് വീട്ടിൽ കെ.എച്ച്. ഫൈസലാണ് മെസ് വാല ആപ്പിന്റെ സി.ഇ.ഒ. നല്ല ഭക്ഷണം കിട്ടുന്നില്ലെന്ന കൂട്ടുകാരുടെ വിഷമം മനസിലാക്കിയ ഫൈസൽ പരിഹാരം തേടി ഇറങ്ങുകയായിരുന്നു. സുഹൃത്തുക്കളായ സെയ്ഫുദ്ദീനെയും കെ.എസ്. സുധീപിനെയും ഒപ്പം കൂട്ടി. അതോടെ പ്രതിമാസം നിശ്ചിത തുകയീടാക്കി രുചിയേറുന്ന ഭക്ഷണം താമസസ്ഥലത്തും ഓഫീസുകളിലും എത്തിക്കുന്ന ഡബ്ബാ വാല മോഡലിലെ ആപ്പ് പിറവിയെടുത്തു.
കാക്കനാടാണ് മെസ് വാലയുടെ അടുക്കള. പ്രതിമാസം 3999, 4500, 5000 എന്നിങ്ങിനെയാണ് നിരക്കുകൾ. നാല് തരത്തിലെ പ്രഭാത ഭക്ഷണം ആപ്പ് വഴി തിരഞ്ഞെടുക്കാം. മത്സ്യവും ഇറച്ചിവിഭവങ്ങളുള്ള ദിവസങ്ങളിൽ വെജിറ്റേറിയൻ ഭക്ഷണം വേണമെങ്കിൽ അതും കിട്ടും. ഇനി ഉച്ചയൂണ് വേണ്ടെങ്കിൽ ആപ്പിലൂടെ അറിയിക്കാം. വേണമെങ്കിൽ ഇത് ചാരിറ്റിയായി നൽകാം. അല്ലെങ്കിൽ അടുത്തമാസം ഈ തുക കിഴിച്ച് പണമടച്ചാൽ മതിയാകും. എരിവും മധുരവും അളവും ആപ്പിലൂടെ തിരഞ്ഞെടുക്കാമെന്നതാണ് മറ്റൊരു പ്രത്യേകത.
ഭക്ഷണം പൊതിയുന്നതിനും മറ്റും പ്ലാസ്റ്റിക്ക് ഉപയോഗിക്കില്ലെന്നതും സവിശേഷത. പരിസ്ഥിതിക്ക് ദോഷം ചെയ്യാതിരിക്കാൻ ഭക്ഷണ വിതരണത്തിന് ഇലക്ട്രിക്ക് സ്കൂട്ടറുകളാണ് ഉപയോഗിക്കുക. സ്റ്റാർട്ടപ്പ് രീതിയിൽ കെ.ടി. ഡെവലപ്പറായ ഷെഫീക്കിന്റെ സഹായത്തോടെയാണ് ആപ്പ് നിർമ്മിച്ചിരിക്കുന്നത്.
മെസ് വാല ബോക്സ്
ആപ്പിലെ ചാരിറ്റിയിലൂടെ മാറ്റിവയ്ക്കപ്പെടുന്ന ഭക്ഷണം സർക്കാർ ആശുപത്രികളിൽ സ്ഥാപിച്ചിട്ടുള്ള മെസ് വാല ബോക്സുകളിൽ കൊണ്ടുവയ്ക്കും. ഇതിൽ നിന്ന് സൗജന്യമായി ആഹാരം എടുക്കാം. ബോക്സിൽ വയ്ക്കാൻ നിശ്ചിത ഭക്ഷണം മെസ് വാല ആപ്പും കരുതും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |