തൃശൂർ: ആയിരങ്ങളുടെ അകമ്പടിയോടെ ഒല്ലൂരിൽ നിന്ന് തൃശൂരിലേക്കുള്ള ജോഡോ യാത്രയ്ക്കിടെ രാഹുൽഗാന്ധി അൽപ്പനേരം വിശ്രമിച്ചപ്പോൾ, പ്രവർത്തകരെ ചുവടുവച്ച് ത്രസിപ്പിച്ച് ജാനകിയും മോനുക്കയും. ആറോടെ ജോഡോ യാത്ര കുരിയച്ചിറയിലെ അസറ്റ് ഹോംസിന്റെ കെട്ടിട സമുച്ചയത്തിന് മുന്നിലെത്തിയപ്പോഴായിരുന്നു രാഹുൽ വിശ്രമിക്കാനായി കയറിയത്.
എഴുപതു പിന്നിട്ട ഇരുവരും അനൗൺസ്‌മെന്റ് വാഹനത്തിലെ പാട്ടിനൊപ്പം ആവേശത്തോടെ നൃത്തം ചെയ്തപ്പോൾ ജനം തടിച്ചുകൂടി. പ്രവർത്തകർക്കിടയിൽ നിന്ന് 74 വയസുള്ള ജാനകിയാണ് ആദ്യം ചുവടുവച്ചത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയാണ് ജാനകി. ആവേശച്ചുവടുകൾ കണ്ടപ്പോൾ മറ്റൊരാളും കൂടെക്കൂടി, കേച്ചേരിക്കാരൻ 81കാരനായ മോനുക്ക.
യാത്രയ്ക്കിടയിൽ 20 മിനിറ്റാണ് രാഹുൽ വിശ്രമിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അഞ്ച് യുവതികളും ചുവടുകളുമായി രംഗം കൊഴുപ്പിച്ചു. യുവതികൾ പിൻവാങ്ങിയിട്ടും ജാനകിയും മോനുക്കയും ആവേശച്ചുവടുകൾ തുടർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |