കൊച്ചി: സർവകലാശാലാ പ്രശ്‌നത്തിൽ ഗവർണറും സർക്കാരും ഏറ്റുമുട്ടൽ തുടരവേ, കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ഇടതുയൂണിയൻ നേതാവിനായി ഉന്നത പദവി സൃഷ്ടിച്ച് നിയമന ഉത്തരവിറങ്ങി.
ഇടത് അദ്ധ്യാപക സംഘടനയായ ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയും സിൻഡിക്കേറ്റംഗവും തുറവൂർ പ്രാദേശിക കേന്ദ്രം കാമ്പസ് ഡയറക്ടറും മലയാളം വകുപ്പ് പ്രൊഫസറുമായ ഡോ. ബിച്ചു എക്സ്. മലയിലിനെയാണ് പരീക്ഷാ കൺട്രോളർക്ക് തുല്യമായ പ്രൊഫസർ ഇൻ ചാർജ്ജ് ഒഫ് എക്സാമിനേഷൻ തസ്തിക സൃഷ്ടിച്ച് താൽക്കാലിക ചുമതല നൽകിയത്.
1500ൽ താഴെ മാത്രം വിദ്യാർത്ഥികളുള്ള സർവകലാശാലയിൽ പി.വി.സിയാണ് പരീക്ഷാ ചുമതലകൾ നിർവഹിക്കുന്നത്. ഇത് മാറ്റുമ്പോൾ തത്വത്തിൽ പി.വി.സി പദവി ആലങ്കാരികമാകും. പുതിയ തസ്തികയ്ക്ക് പുതിയ ഓഫീസും ജീവനക്കാരും വാഹനവും വേണ്ടിവരും. സർവകലാശാലാ സ്റ്റാറ്റ്യൂട്ടിൽ പരീക്ഷാ കൺട്രോളർ പദവി ഉണ്ടായിരുന്നില്ല. പിന്നീട് ഇത് ഉൾപ്പെടുത്തി ഭേദഗതി ചെയ്തെങ്കിലും നിയമനം നടത്താൻ വിജ്ഞാപനം വേണം. അതൊഴിവാക്കാനാണ് താൽക്കാലിക പദവിയാക്കിയതത്. ആഗസ്റ്റ് 23ലെ സിൻഡിക്കേറ്റ് തീരുമാനം ഉത്തരവായി ഇറങ്ങിയത് സെപ്തംബർ 20നാണ്.
കാലടി മുഖ്യകേന്ദ്രം ഫിലോസഫി അസിസ്റ്റന്റ് പ്രൊഫസർ ഡോ. എൻ.എം. ഫൈസലിനെ ബിച്ചുവിന് പകരം തുറവൂർ കേന്ദ്രം കാമ്പസ് ഡയറക്ടറായി നിയമിച്ചിട്ടുണ്ട്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തുറവൂർ ഉൾപ്പടെയുള്ള പ്രാദേശിക കേന്ദ്രങ്ങൾ പൂട്ടാൻ തീരുമാനിച്ചിരുന്നു.
സാന്ത്വന നിയമനം?
പ്രോ വൈസ് ചാൻസലർ പദവിയിൽ ബിച്ചു എക്സ്. മലയിലിനെയാണ് പരിഗണിച്ചിരുന്നത്. പക്ഷേ സംസ്‌കൃതപണ്ഡിതനും ആയുർവേദ വിദഗ്ദ്ധനുമായിരുന്ന പരേതനായ രാഘവൻ തിരുമുല്പാടിന്റെ മകൾ ഡോ.കെ. മുത്തുലക്ഷ്‌മിക്കാണ് നിയമനം ലഭിച്ചത്. അപ്രതീക്ഷിത നിയമനം ഇടതുയൂണിയനെ പ്രതിസന്ധിയിലാക്കി. ഒത്തുതീർപ്പു ഫോർമുലയാണ് പുതിയ തസ്തികയെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |