തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താലിലുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്നലെ വരെ 308 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ അക്രമങ്ങളിൽ പ്രതികളായ 1,287 പേർ അറസ്റ്റിലായി. 8,34 പേരെ കരുതൽ തടങ്കലിലാക്കി.കോട്ടയത്താണ് കൂടുതൽ അറസ്റ്റ്. 215 പേരെയാണ് കോട്ടയത്ത് അറസ്റ്റ് ചെയ്തത്. കൂടുതൽ പേരെ കരുതൽ തടങ്കലിലാക്കിയത് തിരുവനന്തപുരം സിറ്റിയിലാണ്- 151 പേരെ.
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും
സ്ഥാപനങ്ങളിലും റെയ്ഡ്
കണ്ണൂർ: ജില്ലയിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും പ്രവർത്തകരുടെയും വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും പൊലീസ് റെയ്ഡ് നടത്തി. ഇന്നലെ വൈകുന്നേരം അഞ്ചുമുതൽ രണ്ടുമണിക്കൂർ ഒരേ സമയത്താണ് കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. കണ്ണൂർ നഗരത്തിന് പുറമേ പാപ്പിനിശേരി, വളപട്ടണം, ഇരിട്ടി, മട്ടന്നൂർ, കണ്ണപുരം എന്നീ പൊലീസ് സ്റ്റേഷൻ പരിധിയിലും റെയ്ഡ് നടന്നു.
കണ്ണൂർ സിറ്റിയിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകൾ, താണ ധനലക്ഷ്മി ആശുപത്രിക്ക് സമീപത്തെ ഹൈപ്പർ മാർക്കറ്റ്, കക്കാട്ടെ വ്യാപാരസ്ഥാപനം, പ്രഭാത് ജംഗ്ഷൻ, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിലെ റെഡിമെയ്ഡ് വസ്ത്ര വ്യാപാരസ്ഥാപനങ്ങൾ, പടന്നപ്പാലത്തെ സൂപ്പർമാർക്കറ്റ് എന്നിവടങ്ങളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നും ലാപ്പ്ടോപ്പ്, ബാങ്ക് രേഖകൾ, ജീവനക്കാരുടെ മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. വളപട്ടണത്ത് പാപ്പിനിശേരി അക്ഷയ കേന്ദ്രം, വളപട്ടണം പൊലീസ് സ്റ്റേഷനു പിന്നിലുള്ള ഗോഡൗൺ, കീരിയാട്ടുള്ള വ്യാപാരസ്ഥാപനം എന്നിവിടങ്ങളും പരിശോധിച്ചു. സ്ഥാപന ഉടമകളോട് ഇന്ന് രാവിലെ സ്റ്റേഷനിലെത്താൻ പൊലീസ് നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |