പാലക്കാട്: ജില്ലയിൽ നെല്ല് കൊയ്‌ത്ത് തുടങ്ങിയിട്ടും നെല്ലെടുപ്പിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ചിറ്റൂർ, ആലത്തൂർ, പാലക്കാട് താലൂക്കുകളിലടക്കം ഒന്നാംവിള കൊയ്‌ത്ത് തുടങ്ങിയിട്ടും നെല്ലെടുപ്പിൽ കാര്യമായ നടപടിയൊന്നും അധികൃതർ കൈക്കൊണ്ടിട്ടില്ല.
പാലക്കാട്, ആലത്തൂർ മേഖലകളിൽ ഒരാഴ്ച മുൻപു തന്നെ കൊയ്ത്തു തുടങ്ങിയിരുന്നു. കൊയ്ത്ത് വ്യാപകമാകുമ്പോഴേക്കും നെല്ലെടുപ്പിൽ തീരുമാനമാകുമെന്നും ചർച്ചകൾ നടക്കുന്നുണ്ടെന്നുമാണ് സപ്ലൈകോയുടെ മറുപടി.
ഒക്ടോബർ ആദ്യത്തോടെ ജില്ലയിൽ കൊയ്ത്ത് പൂർണതോതിലാകാനാണ് സാധ്യത. ഈ സാഹചര്യത്തിൽ നെല്ലെടുപ്പിൽ ഉടൻ തീരുമാനം അനിവാര്യമാണ്. ആലത്തൂർ, ചിറ്റൂർ, പാലക്കാട് താലൂക്കുകളിൽ ഏതാണ്ട് ഒരേ സമയമാണ് കൊയ്ത്തു നടക്കുക.
ഇനി യോഗം മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും സാന്നിധ്യത്തിൽ
നെല്ലെടുപ്പുമായി ബന്ധപ്പെട്ടു മന്ത്രി ജി.ആർ. അനിലിന്റെ നേതൃത്വത്തിൽ മില്ലുകാരുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും സാന്നിധ്യത്തിൽ യോഗം വിളിക്കാനാണ് ധാരണ. ഈ ആഴ്ച തന്നെ യോഗം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. മില്ലുകാരുടെ ആവശ്യത്തിൽ നയപരമായ നിലപാട് അനിവാര്യമായതിനാലാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലുള്ള യോഗം. 2018ലെ പ്രളയത്തിൽ വെള്ളം കയറി നശിച്ച അരിയുടെയും നെല്ളിന്റെയും നഷ്ടപരിഹാരം നൽകുക, കൈകാര്യചെലവ് വർദ്ധിപ്പിക്കുക, 2017 മുതലുള്ള കൈകാര്യചെലവിന് ജി.എസ്.ടി അടയ്ക്കൽ തുടങ്ങിയ വിഷയങ്ങളാണ് മില്ലുടമകൾ മുന്നോട്ട് വെയ്ക്കുന്നത്.
സംഭരണം കാര്യക്ഷമമാക്കണമെന്ന് കർഷക സംഘം ജില്ലാ സമ്മേളനം
നെല്ലുസംഭരണം കാര്യക്ഷമമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കർഷക സംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഒന്നാംവിള കൊയ്ത്ത് ആരംഭിച്ചിട്ടും സംഭരണം കാര്യക്ഷമമായില്ല. പതിവുപോലെ ഇത്തവണയും സ്വകാര്യമില്ലുകാർ മുടന്തൻ ന്യായം പറഞ്ഞ് സംഭരണം വൈകിപ്പിക്കുന്നു. നെല്ല് സൂക്ഷിച്ചുവയ്ക്കാൻ സാധിക്കാത്ത കർഷകർ കിട്ടിയ വിലയ്ക്ക് നഷ്ടത്തിൽ വിറ്റഴിക്കുകയേ മാർഗമുള്ളൂ. ഒരു ക്വിന്റൽ നെല്ലിന്റെ 68 ശതമാനം മില്ലുകാർ സപ്ലൈകോയ്ക്ക് മടക്കി നൽകുന്ന വിഷയം പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണം. ഉൽപ്പാദനച്ചെലവ് വർദ്ധിപ്പിച്ച സാഹചര്യത്തിൽ കിലോയ്ക്ക് 30 രൂപ നൽകി നെല്ല് സംഭരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |