യുക്രെയിൻ-റഷ്യ സംഘർഷം ആണവായുധ ഭീഷണിയിൽ വരെ എത്തി നിൽക്കേ യുദ്ധത്തിന്റ ക്രൂരമായ അനന്തരഫലങ്ങൾ വെളിവാക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വിദേശ മാദ്ധ്യമങ്ങൾ വഴി പുറത്ത് വന്നിരിക്കുന്നത്. റഷ്യൻ അധിനിവേശ സമയത്ത് കനത്ത ആക്രമണം നടന്ന മരിയുപോളിൽ നിന്ന് പിടിയിലായ യുക്രെയിൻ സൈനികന്റെ ഇപ്പോഴുള്ള ദാരുണമായ അവസ്ഥയാണ് ലോകമെമ്പാടുമുള്ളവരുടെ മിഴി നനയ്ക്കുന്നത്.
മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ ഫാക്ടറിയിലെ പോരാട്ടത്തിനിടയിലാണ് യുക്രെയിൻ സൈനികനായ മൈഖൈലോ ഡയാനോവ് റഷ്യൻ പിടിയിലാകുന്നത്. തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ഇദ്ദേഹത്തെ വിട്ടയച്ചതായാണ് റിപ്പോർട്ടുകൾ. വളരെയധികം മെലിഞ്ഞ് ശരിയ്‌ക്കൊന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് യുക്രെയിൻ സൈനികൻ ഇപ്പോഴുള്ളത് എന്ന് ചിത്രത്തിൽ നിന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ കൈമുട്ടുകൾക്ക് താഴോട്ടുള്ള ശരീരഭാഗങ്ങൾ കണ്ടാൽ എത്ര മാത്രം ശോഷിച്ച് പോയിരിക്കുന്നു എന്ന് മനസ്സിലാക്കാം. ആരോഗ്യ ദൃഢഗാത്രനായിരുന്ന ഡയാനോവിന്റെ പഴയ ചിത്രങ്ങളും ഇതിനോടൊപ്പം പുറത്തുവന്നിരുന്നു.
റഷ്യൻ ക്യാമ്പുകളിലെ നാല് മാസത്തേളമുള്ള തടവുകാലം എത്ര മാത്രം ക്രൂരമായിരുന്നു എന്ന് മൈഖൈലോ ഡയാനോവിന്റെ പഴയകാല ചിത്രം ഇപ്പോഴുള്ളതുമായി ചേർത്ത് വെയ്ക്കുമ്പോൾ മനസ്സിലാകും. ഇപ്പോൾ പുറത്ത് വന്ന ചിത്രത്തിൽ മുഖത്ത് നേരിയ പുഞ്ചിരി സൈനികൻ കാത്തുസൂക്ഷിക്കുന്നുണ്ടെങ്കിലും എല്ലാവരുടെയും കണ്ണുടക്കുന്നത് അയാളുടെ ശരീരമാസകലമുള്ള മുറിവുകളിലാണ്. മൈഖൈലോ ഡയാനോവ് നേരിട്ട മനുഷ്യത്വരഹിതമായ പീഡനങ്ങൾക്ക് തെളിവായുള്ള ചിത്രം റഷ്യയ്ക്കെയിരെ തുറന്ന ചർച്ചയ്ക്ക് തന്നെ വഴി തുറന്നിരിക്കുകയാണ്. നിലവിൽ യുക്രെയിൻ തലസ്ഥാനമായ കീവിലെ പട്ടാള ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് മൈഖൈലോ ഡയാനോവ്. ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നതായാണ് പുറത്തുവരുന്ന വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |