കൊച്ചി: കോർപ്പറേഷന്റെ കീഴിലുള്ള കലൂർ അറവുശാലയ്ക്ക് ഒടുവിൽ പൂട്ടുവീണു. ഇന്നലെ രാവിലെ 10.30ന് റവന്യു ഇൻസ്പെക്ടർ നേരിട്ടെത്തി താക്കോൽ വാങ്ങി. കശാപ്പിനായി കോർപ്പറേഷൻ ബദൽ സംവിധാനം ഏർപ്പെടുത്താതിനാൽ മാംസലഭ്യതയുടെ കാര്യത്തിൽ ഇന്നുമുതൽ അനിശ്ചിതത്വമാകും.
ഹോട്ടലുകളുടെയും കേറ്ററിംഗ് ഏജൻസികളുടെയും പ്രവർത്തനം പ്രതിസന്ധിയിലാകും. ബീഫ്, മട്ടൻ പ്രേമികൾ ബുദ്ധിമുട്ടും. അനധികൃത കശാപ്പാണ് മറ്റൊരു ഭീഷണി. അറവുശാല അടച്ചുപൂട്ടിയ സാഹചര്യത്തിൽ ഭാവികാര്യങ്ങൾ ആലോചിക്കുന്നതിനായി മേയറുടെ അദ്ധ്യക്ഷതയിൽ അടുത്തദിവസം യോഗംചേരുമെന്ന് ആരോഗ്യസ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.കെ. അഷ്റഫ് പറഞ്ഞു.
മതിയായ മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്ലാത്തതിനാൽ കലൂർ അറവുശാല അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് 2021 ആഗസ്റ്റിലും ഈവർഷം ജനുവരിയിലും ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവു പാലിക്കാതെ മൂന്നുമാസം കൂടി പ്രവർത്തനാനുമതി നീട്ടി നൽകുകയാണ് കോർപ്പറേഷൻ ചെയ്തത്.
ഉത്തരവ് നടപ്പാക്കാത്തതിന് കോർപ്പറേഷൻ സെക്രട്ടറിക്കെതിരെ വിചാരണ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഈമാസം ആദ്യം കാരണംകാണിക്കൽ നോട്ടിസ് നൽകി. തുടർന്ന്, അറവുശാല അടച്ചുപൂട്ടാൻ നോട്ടീസ് ഉടൻ നൽകുമെന്ന് അധികൃതർ ആവർത്തിച്ചപ്പോഴും പ്രവർത്തനം തുടർന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
താത്കാലിക സംവിധാനം വന്നേക്കും
അറവുശാലയിൽ ആവശ്യമായ സൗകര്യങ്ങൾ സ്വന്തംനിലയിൽ ഏർപ്പെടുത്താമെന്ന് കരാറുകാരൻ കോർപ്പറേഷനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അറവുമൃഗങ്ങളുടെ രക്തം ശേഖരിക്കാനുള്ള സൗകര്യവും ബയോഗ്യാസ് പ്ലാന്റും കരാറുകാരൻ സ്ഥലത്തേ സ്ഥാപിക്കും.
രക്തം ശേഖരിച്ച ശേഷം ബ്രഹ്മപുരത്തെ സംസ്‌കരണ പ്ലാന്റിൽ കൊണ്ടു പോയി സംസ്കരിക്കും. ഇതിനായി അയ്യായിരം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് സ്ഥാപിക്കും. മലിനീകരണ നിയന്ത്രണ ബോർഡ് മുന്നോട്ടുവച്ച ഈ ക്രമീകരണങ്ങൾ കഴിയുന്നത്ര വേഗത്തിൽ ഏർപ്പെടുത്താനാണ് ശ്രമം . അതിനുശേഷം മൂന്നുമാസം കൂടി പ്രവർത്തിപ്പിക്കാനാണ് ആലോചന.
ആധുനിക അറവുശാല ഉടൻ
കിഫ്ബിയിലുൾപ്പെടുത്തി കലൂരിൽ ആധുനിക അറവുശാല നിർമ്മിക്കാനുള്ള പദ്ധതി വേഗം നടപ്പാക്കാൻ ശ്രമിക്കുമെന്ന് അധികൃതർ പറയുന്നു. പല കാരണങ്ങളാൽ വർഷങ്ങളായി പദ്ധതി വൈകുകയാണ്. പുതിയ നിർമ്മാണത്തിനായി കലൂർ അറവുശാല അടച്ചുപൂട്ടുന്ന സമയത്ത് കൂത്താട്ടുകുളത്തെ മീറ്റ് പ്രൊഡക്ട്‌സ് ഒഫ് ഇന്ത്യ (എം.പി.ഐ) കേന്ദ്രത്തിൽ അറവിനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് ടി.കെ. അഷ്റഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |