തൃശൂർ : കുട്ടികളിൽ പിടിവിട്ട് പനിബാധയും അനുബന്ധ രോഗങ്ങളും. രണ്ടും മൂന്നും ദിവസം നീണ്ടുനിൽക്കുന്ന പനി അപകടരമല്ലെങ്കിലും ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചു. പനിക്ക് പുറമേ ജലദോഷം, തുമ്മൽ, ചുമ എന്നിവയും വ്യാപകമാണ്. സ്‌കൂളുകളിൽ നിന്നാണ് പലർക്കും പനി പിടിപെടുന്നത്. മാസ്‌ക് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗം നിറുത്തിയതാണ് വൈറൽ പനിക്ക് കാരണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിലയിരുത്തൽ. മറ്റുള്ളവരിലും പനി ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. കാലാവസ്ഥയിൽ വന്ന വ്യതിയാനവും പനി പടരാൻ ഇടയാക്കി. തക്കാളിപ്പനി ബാധിതരായവരുടെ പ്രതിരോധ ശേഷിയിൽ വ്യതിയാനമുണ്ടാകുന്നതായും മറ്റ് രോഗങ്ങൾ വേഗം പിടികൂടുന്നതായും റിപ്പോർട്ടുകളുണ്ട്. വരുന്നവർക്ക് വീണ്ടും പനി വരുന്നു. പല കുട്ടികളിലും പനി ബാധിതരായ ശേഷം അടുത്ത പനി വരാനുള്ള ഇടവേളയും വളരെക്കുറയുന്നു. പോഷകാഹാരവും തിളപ്പിച്ചാറ്റിയ വെള്ളവും നൽകണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം ചെറുതുരുത്തിയിൽ അഞ്ച് വയസുകാരി പനി ബാധിച്ച് മരിച്ച സംഭവമുണ്ടായിരുന്നു. എന്നാൽ പനിയാണോ മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡെങ്കി, മഞ്ഞപ്പിത്തം എന്നിവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനിടെ കൊവിഡ് രോഗികളുടെ എണ്ണവും വർദ്ധിക്കുകയാണ്.
തിരിച്ചടിയായി ജെ.പി.എച്ച്.എന്നുമാരുടെ കുറവ്
ഗ്രാമീണ മേഖലയിൽ പകർച്ച വ്യാധി തടയാനും മറ്റും നിയോഗിക്കപ്പെടുന്ന ജൂനിയർ പബ്‌ളിക് ഹെൽത്ത് നഴ്‌സുമാരുടെ കുറവ് ആരോഗ്യമേഖലയ്ക്ക് തിരിച്ചടി. കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. അഞ്ഞൂറോളം കേന്ദ്രങ്ങളുണ്ടെങ്കിലും 150 കേന്ദ്രങ്ങളിൽ ജൂനിയർ പബ്‌ളിക് ഹെൽത്ത് നഴ്‌സുമാരില്ല. ഇത് മൂലം ചിലർക്ക് രണ്ടും മൂന്നും കുടുംബക്ഷേമ ഉപകേന്ദ്രങ്ങളിൽ സേവനം ചെയ്യണം. ഇത് മൂലം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനും പ്രതിരോധ പ്രവർത്തനം നടത്താനും സാധിക്കുന്നില്ല. അയ്യായിരം പേർക്ക് ഒരു നഴ്‌സ് എന്ന നിലയിൽ വേണമെന്നതാണ് കണക്കെങ്കിലും പല ജെ.പി.എച്ച്.എൻമാരും ഇരട്ടിയിലേറേ പേരെ നോക്കേണ്ട സ്ഥിതിയാണ്. ദേശീയതലം വരെ നൽകേണ്ട വിവിധ ഡാറ്റാ എൻട്രികൾ ചെയ്യേണ്ട ചുമതലയും ഇവർക്കാണ്.
മാസ്‌ക് ഉപയോഗിക്കുന്നതിൽ അലസത പാടില്ല. സ്‌കൂളുകളിലും മറ്റും കുട്ടികൾ മാസ്‌ക് ഉപയോഗിക്കാത്തത് കണ്ടുവരുന്നുണ്ട്.
ശ്രീദേവി
ഡി.എം.ഒ.
കുട്ടികളിൽ വൈറൽ ഫീവർ ഈയിടെയായി വളരെക്കൂടുതലായിരുന്നു. ഓണത്തിന് മുമ്പ് എച്ച് വൺ എൻ വൺ കുറെക്കുട്ടികളിൽ കണ്ടിരുന്നു. അതിന് ശേഷം ഇപ്പോൾ കാണുന്നതിലേറെയും കൊവിഡ് ലക്ഷണങ്ങളാണ്. രണ്ട് വർഷത്തോളമായി കുട്ടികളും മുതിർന്നവരും അടച്ചിരിപ്പിലായിരുന്നു. മുതിർന്നവർക്ക് പല രോഗങ്ങൾക്കെതിരെയുള്ള ആന്റിബോഡി നഷ്ടപ്പെട്ടിട്ടുണ്ട്. കുട്ടികളിലാണെങ്കിൽ പ്രതിരോധത്തിന് ആന്റിബോഡികളുടെ അഭാവമുണ്ട്. അതിനാലാണ് രോഗബാധ കൂടുന്നത്. അത് സ്വാഭാവികമായി ഉണ്ടാകേണ്ടതുണ്ട്.
ഷിജി ജോസഫ്
അസോ. പ്രൊഫസർ
പീഡിയാട്രിക് വിഭാഗം
അമല മെഡിക്കൽ കോളേജ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |