തൃശൂർ: കനിവ് 108 ആംബുലൻസിൽ കയറ്റുന്ന രോഗിയുടെ വിവരം പ്രവേശിപ്പിക്കേണ്ട ആശുപത്രിയിൽ തത്സമയം ലഭിക്കും. ആശുപത്രിയിൽ എത്തിയാലുടൻ ഡോക്ടർക്ക് ചികിത്സ തുടങ്ങാം. ഫലപ്രദമായ ചികിത്സ വേഗത്തിൽ ലഭിക്കത്തക്കവിധം കനിവ് 108 ആംബുലൻസ് നവീകരിക്കും. സർക്കാരിന്റെ സമഗ്ര ട്രോമ കെയർ പദ്ധതിപ്രകാരം തുടക്കത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പദ്ധതി നടപ്പാക്കുക. വിവരമറിയിക്കാൻ പ്രധാന ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ താമസിയാതെ പ്രത്യേകം മോണിറ്റർ സ്ഥാപിക്കും. രോഗിയുടെ വ്യക്തിവിവരം, അവസ്ഥ, അപകട വിവരം, ആംബുലൻസ് വരുന്നതിന്റെ വിവരം, ആശുപത്രിയിലെത്തുന്ന സമയം എന്നിവ മോണിറ്ററിൽ തെളിയും. ഇതനുസരിച്ച് ആശുപത്രിയിൽ ക്രമീകരണം നടത്താം. 108ൽ വിളിക്കുന്നയാളിന്റെ ഫോണിൽ വരുന്ന സന്ദേശത്തിൽ ക്ലിക്ക് ചെയ്താൽ അപകടം നടന്ന സ്ഥലത്തിന്റെ ശരിയായ വിവരം കൺട്രോൾ റൂമിനും തൊട്ടടുത്തുള്ള ആംബുലൻസിനും ലഭിക്കും. വഴിതെറ്റാതെ ആശുപത്രിയിലെത്താൻ ഇത് സഹായിക്കും. തിരുവനന്തപുരം ടെക്‌നോപാർക്കിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന എമർജൻസി റെസ്‌പോൺസ് സെന്ററിലേക്കാണ് 108ലേക്കുള്ള വിളിയെത്തുക. ജി.പി.എസ് സഹായത്തോടെയാണ് വിവരം ആംബുലൻസിന് കൈമാറുന്നത്.
പരിചയ സമ്പന്നരായ ഡ്രൈവറും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനും ചേർന്നാണ് ഓരോ 108 ആംബുലൻസും നിയന്ത്രിക്കുക. പെട്ടിമുടി ദുരന്തം, കരിപ്പൂർ വിമാനാപകടം എന്നിവയിൽ മികച്ച സേവനം കാഴ്ചവച്ചിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്ന് 46 ആംബുലൻസുകളാണ കരിപ്പൂരിലെത്തിയത്.
5,86,723 ട്രിപ്പുകൾ
2019 സെപ്തംബറിൽ തുടങ്ങിയത് മുതൽ സംസ്ഥാനത്ത് 5,86,723 ട്രിപ്പുകളാണ് കനിവ് 108 ആംബുലൻസ് നടത്തിയത്. ഇതിൽ 3,45,447 എണ്ണം കൊവിഡ് സേവനങ്ങൾക്കായിരുന്നു. 42,862 ഹൃദ്രോഗികളെ ആശുപത്രിയിലെത്തിച്ചു. കൊവിഡ് രോഗബാധിതരായ മൂന്ന് പേരുടേത് ഉൾപ്പെടെ 70 പ്രസവം ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ നടന്നു.
മൊത്തം 315 ആംബുലൻസ്
സേവനം 24 മണിക്കൂർ
ജില്ല തിരിച്ച് എണ്ണം
എറണാകുളം, മലപ്പുറം, തൃശൂർ ..... 32
കോഴിക്കോട്..... 31
തിരുവനന്തപുരം, പാലക്കാട്..... 28
കൊല്ലം, കണ്ണൂർ..... 21
ആലപ്പുഴ..... 18
കോട്ടയം..... 17
പത്തനംതിട്ട, ഇടുക്കി..... 15
കാസർകോട്..... 14
വയനാട്..... 11.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |