തൃശൂർ : തെരുവ് നായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ് യജ്ഞം ജില്ലയിൽ മന്ദഗതിയിൽ. തെരുവ് നായ്ക്കളുടെ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിലും തെരുവുനായ്ക്കളെ പിടികൂടി വാക്‌സിൻ നൽകാൻ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന മൂന്ന് വയസുകാരിയെ വരെ തെരുവുനായ കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു.
വാക്‌സിനേഷന് ജില്ലാതലത്തിൽ തുടക്കം കുറിച്ചപ്പോൾ വളർത്തുനായ്ക്കളെയെത്തിച്ച് കുത്തിവെയ്പ്പ് നടത്തിയെങ്കിലും തെരുവു നായ്ക്കൾക്ക് കുത്തിവയ്പ്പ് നടന്നത് വളരെ കുറവാണ്. ഭൂരിഭാഗം പഞ്ചായത്തുകളിലും പത്തിൽ താഴെ വാക്‌സിനേഷനാണ് നടന്നതെന്നാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
കാച്ചർമാർ ഇല്ല, വാക്‌സിനേഷൻ പാളുന്നു
ആകെ നായ്ക്കളെ പിടിക്കാനുള്ള ലൈസൻസുള്ളത് 17 പേർക്ക് മാത്രമാണ്. ഇതിൽ പത്തിൽ താഴെ പേർ മാത്രമാണ് സജീവമായി നിൽക്കുന്നത്. ലക്ഷത്തിലേറെ തെരുവു നായ്ക്കളുണ്ടെന്നാണ് ഏകദേശ കണക്ക്. കൂടാതെ ദിനംപ്രതി പെറ്റു പെരുകുന്നത് വേറെയും. നിലവിൽ ഹോട്ട് സ്‌പോട്ടുകളായി കണ്ടെത്തിയിട്ടുള്ള മെഡിക്കൽ കോളേജ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ മാത്രമാണ് കാച്ചർമാരുടെ സേവനം ഉപയോഗിക്കുന്നത്. കാച്ചർമാർക്കായി അപേക്ഷ ക്ഷണിച്ചെങ്കിലും കാര്യമായ അപേക്ഷ ലഭിച്ചിട്ടില്ല.
വാക്‌സിൻ ക്ഷാമം രൂക്ഷം
പല മൃഗാശുപത്രികളിലും ഡിസ്‌പെൻസറികളിലും വാക്‌സിൻ ക്ഷാമം രൂക്ഷമായി. പ്രതിരോധ കുത്തിവെയ്‌പ്പെടുക്കാൻ ഇത്തരം കേന്ദ്രങ്ങളിലെത്തുന്നവരോട് പുറത്ത് നിന്ന് മരുന്നു വാങ്ങി വന്ന് കുത്തിവയ്ക്കണമെന്നാണ് നിർദ്ദേശിക്കുന്നത്. വാക്‌സിന് 150 രൂപയിലേറെ വില വരുന്നുണ്ട്. വളർത്തുനായ്ക്കളെ കൂട്ടത്തോടെ കൊണ്ടുവന്ന് വാക്‌സിനെടുത്തതാണ് ക്ഷാമത്തിന് കാരണം. വാക്‌സിൻ വാങ്ങാൻ ടെൻഡർ നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാൻ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് വാക്‌സിൻ വാങ്ങാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
പ്രതിരോധ വാക്‌സിൻ നിർബന്ധം
പേവിഷബാധ വ്യാപകമായ സാഹചര്യത്തിൽ ജീവനക്കാർ ആശങ്കയിലായതോടെ നായ്ക്കൾക്ക് ഉൾപ്പെടെ വാക്‌സിൻ നൽകുന്ന ഡോക്ടർമാർ, ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർമാർ എന്നിവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമാക്കി. 21 ദിവസത്തിനുള്ളിൽ വാക്‌സിനെടുക്കണമെന്ന ഉത്തരവ് ആരോഗ്യ വകുപ്പ് പുറത്തിറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |