റാന്നി : ഇന്ന് പേവിഷ പ്രതിരോധദിനം ലോകം ആചരിക്കുമ്പോൾ തെരുവുനായയുടെ കടിയേറ്റ് മരണപ്പെട്ട പന്ത്രണ്ട് വയസുകാരി അഭിരാമിയുടെ കുടുംബം നീതിക്കായി കേഴുകയാണ്. അയൽവീട്ടിൽ പാൽ വാങ്ങാൻ പോകുംവഴി തെരുവുനായ കടിച്ച് ചികിത്സയിലിരിക്കെ ഈ മാസം 5 നായിരുന്നു അഭിരാമി മരണത്തിന് കീഴടങ്ങിയത്. റാന്നി പെരുനാട് മന്നപ്പുഴ ഷീനാഭവനിൽ ഹരീഷിന്റെ മകൾ അഭിരാമി പേവിഷബാധയ്ക്കെതിരെയുള്ള മൂന്നു ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു. എന്നാൽ തങ്ങളുടെ മകൾ മരണപ്പെട്ടത് ചികിത്സാ പിഴവുമൂലമാണെന്ന് കുടുംബം തുടക്കം മുതൽക്കേ ഉന്നയിക്കുന്ന കാര്യമാണ്. തലയ്ക്ക് നായയുടെ കടിയേറ്റതിനാലാണ് പേവിഷബാധ ഏറ്റതെന്നും ഇതാണ് മരണത്തിന് കാരണമെന്നും ആരോഗ്യവകുപ്പ് മന്ത്രിപോലും പറയുകയുണ്ടായി. എന്നാൽ തലയ്ക്ക് പരിക്കേറ്റ കുട്ടിയെ മതിയായ നിരീക്ഷണത്തിന് വിധേയമാക്കാതിരുന്നത് ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആക്ഷേപമുണ്ട്. പരിശോധനയിൽ കുട്ടിക്ക് പേവിഷബാധ ഉള്ളതായും ഇതാണ് മരണകാരണമായതെന്നും ആരോഗ്യ വകുപ്പിന്റെ രേഖകളിൽ ഉണ്ടെങ്കിലും ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ അധികൃതർ തയാറായിട്ടില്ല. വിഷയത്തിൽ വേൾഡ് ഹെൽത്ത് ഒാർഗനൈസേഷൻ അധികൃതർ അഭിരാമിയുടെ വീട് സന്ദർശിച്ചു വിവര ശേഖരണം നടത്തിയിട്ടുണ്ട്. വിവരാവകാശ നിയമ പ്രകാരം ചികിത്സാരേഖകളും കുടുംബം ആവശ്യപ്പെട്ടിരുന്നു. കൂടാതെ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിക്ക് മുമ്പാകെ പരാതി നൽകിയിട്ടുമുണ്ട്.
സെപ്തംബർ 28
പേവിഷ പ്രതിരോധ വാക്സിൻ കണ്ടുപിടിച്ച ലൂയി പാസ്ചറുടെ ചരമദിനമായ സെപ്തംബർ 28 നാണ് പേവിഷ ബാധ ദിനാചരണം നടത്തുന്നത്. ഓരോ വർഷവും അനേകം പേരുടെ മരണത്തിനിടയാക്കുന്ന ഈ രോഗബാധ കുത്തിവയ്പ്പിലൂടെ പ്രതിരോധിക്കാൻ സാധിക്കും എന്ന് സമൂഹത്തിൽ ബോധവൽക്കരണം നടത്തുകയാണ് ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |