തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയുടെ പുരോഗതിക്ക് പരിപാലനവും അതിന്റെ ഭാഗമായുണ്ടാകുന്ന വികസനവും പ്രധാന ഘടകമാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങൾ ശുചീകരിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ശംഖുംമുഖത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഓരോ വ്യക്തിയും ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായി മാറണം. ഇതിനായി വിദ്യാർത്ഥികളെയും യുവജനങ്ങളെയും അണിനിരത്തി സർക്കാർ രൂപീകരിച്ച ടൂറിസം ക്ലബ്ബുകളുടെ പ്രവർത്തനം അഭിനന്ദനീയമാണ്. കൊവിഡ് മഹാമാരിയുണ്ടാക്കിയ സ്തംഭനത്തിൽനിന്ന് ടൂറിസം മേഖല തിരിച്ചുവരികയാണ്. സുരക്ഷിത യാത്ര, സുരക്ഷിത ഭക്ഷണം, സുരക്ഷിത താമസം തുടങ്ങിയവ അടിസ്ഥാനമാക്കി നടപ്പിലാക്കിയ കാരവൻ പദ്ധതിയും വാഗമണിലെ കാരവൻ പാർക്കും ജനങ്ങൾ സ്വീകരിച്ചു. ലോകത്തിൽ സന്ദർശിക്കേണ്ട പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി ടൈം മാഗസിൻ കേരളത്തെ തിരഞ്ഞെടുത്തതും ടൂറിസം രംഗത്തിനുള്ള അംഗീകാരമാണ്. വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പ്രത്യേക പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകും. ഫ്രഞ്ച് അടക്കമുള്ള വിദേശ ഭാഷകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ട്രാവൽ ഗൈഡുമാരായി പ്രവർത്തിക്കുന്നതിനുള്ള അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ആന്റണി രാജു, എ.എ. റഹീം എം.പി എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |