തിരുവനന്തപുരം: ഭിന്നശേഷിക്കാർ വയോജനങ്ങൾ അനാഥർ എന്നിവരുൾപ്പടെയുള്ളവരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളെ എൻ എസ് എസ് യൂണിറ്റുകൾ ദത്തെടുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. ആയിരം ഭവനങ്ങൾ നിർമ്മിച്ചുനൽകുന്നതടക്കം ഈ വർഷം എൻ എസ് എസ് യൂണിറ്റുകൾ വഴി നടപ്പാക്കാൻ പോകുന്ന ഇരുപത്തിയഞ്ചോളം പദ്ധതികളുടെയും ക്യാമ്പുകളുടെയും കാര്യത്തിലും ധാരണയായെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന നാഷണൽ സർവീസ് സ്കീം സംസ്ഥാന ഉപദേശകസമിതി യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്തെ 22 എൻ എസ് എസ് സെല്ലുകളെ പ്രതിനിധീകരിച്ചുകൊണ്ട് പ്രോഗ്രാം കോർഡിനേറ്റർമാരും വിവിധ വകുപ്പ് മേധാവികളും ഡയറക്ടർമാരും വൈസ് ചാൻസലർമാരും സംസ്ഥാന എൻഎസ്എസ് ഓഫീസറും പങ്കെടുത്ത യോഗമാണ് ഒരു വർഷത്തെ പരിപാടികൾ രൂപീകരിച്ചത്.
4000 ദത്തു ഗ്രാമങ്ങൾ, ഫ്രീഡം വാൾ നിർമ്മാണ പദ്ധതി, ലഹരിവിരുദ്ധ സേന, വി-കെയർ പദ്ധതിയിൽ പങ്കാളിയാകുന്ന പദ്ധതി, പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് പദ്ധതി, തൊഴിൽ പരിശീലനങ്ങളും തൊഴിൽ സംരംഭവും, പുസ്തകത്തണൽ, സംസ്ഥാന-ദേശീയ ക്യാമ്പുകൾ, പുനർജനി പദ്ധതി, സംസ്ഥാന എൻ എസ് എസ് കലോത്സവം, ആദിവാസി-പിന്നോക്ക മേഖലകളിൽ പ്രത്യേക ക്യാമ്പുകൾ, 4000 സപ്തദിന ക്യാമ്പുകൾ, അടുക്കളത്തോട്ടം, യൂണിറ്റ് തല കുടുംബസംഗമം, എൻ എസ് എസ് പൂർവവിദ്യാർത്ഥി കൂട്ടായ്മ, സാംസ്കാരിക വിനിമയ ക്യാമ്പുകൾ, പിറന്നാൾ ദിന രക്തദാന ചലഞ്ച്, ക്ളീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ്, വിവിധ ദേശീയ-അന്തർദേശീയ ദിനാചരണങ്ങൾ, സിവിൽ സർവീസ് കോച്ചിങ് ക്ലാസുകൾ, കൗൺസലിംഗ് കേന്ദ്രങ്ങൾ, ജലസംരക്ഷണ പദ്ധതികൾ, പോസ്റ്റ് കോവിഡ് മെഡിക്കൽ ക്യാമ്പുകൾ എന്നിവയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |