കൊച്ചി: ബാറിലുണ്ടായ തർക്കത്തിന് ശേഷം പുറത്തിറങ്ങിയ യുവാവ് സുഹൃത്തിനെ ബിയർകുപ്പി പൊട്ടിച്ച് കുത്തിവീഴ്ത്തി. കൊച്ചി സിറ്റി പൊലീസിലെ വിവിധ സ്ക്വാഡുകളും രാത്രികാല പട്രോളിംഗ് ടീമുകളും വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ മൂന്ന് മണിക്കൂറിനുള്ളിൽ പ്രതി തമ്മനം ലേബർ കോളനിയിൽ പാലതുരുത്ത് പറമ്പിൽ വീട്ടിൽ ഫെബിൻ ജോസി (21) അറസ്റ്രിലായി. വൈറ്റില സഹകരണ റോഡിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ അഖിൽ വർഗീസിനാണ് (25) കുത്തേറ്റത്. നെഞ്ചിന് സമീപം ആഴത്തിൽ മുറിവേറ്റ ഇയാൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വൈറ്രിലയിലെ ആർട്ടിക് ബാറിന് സമീപം ഇന്നലെ രാത്രി 11മണിയോടെയാണ് സംഭവം. ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് അഖിലിനെ ആശുപത്രിയിൽ എത്തിച്ചത്.
ഫെബിന്റെ സുഹൃത്തിന്റെ കൂട്ടുകാരനാണ് അഖിൽ. കഴിഞ്ഞ ദിവസം രാത്രി ഇരുവരുമുൾപ്പെടെ ആറുപേർ ചേർന്ന് ബാറിൽ ഒത്തുകൂടി. മദ്യപിക്കുന്നതിനിടെ പരസ്പരം വാക്കുതർക്കമായി. ബാറിൽ നിന്ന് പുറത്തിറങ്ങിയെങ്കിലും ഇരുവരും തർക്കം തുടർന്നു. ഇതിനിടെ കൈയിലുണ്ടായിരുന്ന ബിയർ കുപ്പി പൊട്ടിച്ച് അഖിലിനെ ഫെബിൻ കുത്തുകയായിരുന്നു. പത്തോളം തുന്നിക്കെട്ടുണ്ട്.
വിവരമറിഞ്ഞ് മരട് പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയുടെ ഫോട്ടോയും ഫോൺ നമ്പറും ശേഖരിച്ചു. കമ്മിഷണർക്കു കീഴിലെ വിവിധ സ്ക്വാഡുകളും പട്രോളിംഗ് സംഘവും മൊബൈൽ ടവർലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി തമ്മനത്തെ വീട്ടിലുണ്ടെന്ന് കണ്ടെത്തി. പൊലീസെത്തും മുമ്പ് ഇയാൾ സ്ഥലം വിട്ടെങ്കിലും കത്രൃക്കടവ് ഭാഗത്ത് വച്ച് രാത്രി രണ്ടോടെ അറസ്റ്ര് ചെയ്യുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ ഓട്ടോയിലായിരുന്നു യാത്ര. കമ്പ്യൂട്ടർ മേശ നിർമ്മാണത്തൊഴിലാളിയാണ്. ലഹരിയിടപാട് സംശയിക്കുന്നുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |