തിരുവനന്തപുരം: തെരുവുനായ്‌ക്കളെ പിടിച്ചുകെട്ടുന്നതിന് വാക്‌സിനേഷൻ ശാശ്വത പരിഹാരമല്ലെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മൃഗസംരക്ഷണ വകുപ്പും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന തീവ്രയജ്ഞ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തെരുവ് നായ്‌ക്കളുടെ വന്ധ്യംകരണമാണ് ശാശ്വത പരിഹാരം. തെരുവുനായ പ്രശ്‌നത്തെ ശാസ്ത്രീയമായാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്. നായ്‌ക്കളെ തെരുവിൽ ഉപദ്രവിക്കുന്നതും കൊല്ലുന്നതുമെല്ലാം പ്രാകൃത രീതിയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷയായി. വാക്‌സിനേഷൻ യജ്ഞത്തിനായി സജ്ജമാക്കിയ അഞ്ച് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ജില്ലാ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ മന്ത്രിമാർ സംയുക്തമായി നിർവഹിച്ചു.
യജ്ഞത്തിൽ പങ്കാളികളാകുന്ന പ്രവർത്തകർക്കുള്ള യൂണിഫോമും ചടങ്ങിൽ വിതരണം ചെയ്‌തു. അഞ്ച് വാഹനങ്ങളിലായി ഡോക്‌ടർമാരും പരിശീലനം ലഭിച്ച 50 നായപിടിത്തക്കാരുമടങ്ങുന്ന സംഘം ഇന്നുമുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാക്‌സിനേഷൻ നൽകിത്തുടങ്ങും.
മന്ത്രിയെ കിട്ടിയാലും നായ
കടിക്കുമെന്ന് എം.ബി. രാജേഷ്
ഇടുക്കിയിൽ ഡോക്‌ടറെയും ഉടമസ്ഥനെയും കടിച്ച വളർത്തുനായയുടെ കഥ ചടങ്ങിൽ അദ്ധ്യക്ഷയായ മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. തൊട്ടുപിന്നാലെ ഉദ്ഘാടന പ്രസംഗത്തിനെത്തിയ മന്ത്രി രാജേഷ് ഡോക്‌ടറെ മാത്രമല്ല മജിസ്‌ട്രേറ്റിനെയും നായ കടിച്ചിട്ടുണ്ടെന്ന് പറഞ്ഞു. മജിസ്‌ട്രേറ്റല്ല മന്ത്രിയായാലും നായ കടിക്കും. മന്ത്രിയെ തക്കത്തിന് കിട്ടാത്തതുകൊണ്ടാണ് ഇതുവരെ കടിക്കാത്തതെന്നും രാജേഷ് പറഞ്ഞു.
' അടുത്തിടെ എന്നെയൊരാൾ ഫോണിൽ വിളിച്ച് മന്ത്രിയായത് സാറിന് നല്ല ബുദ്ധിമുട്ടായല്ലേ ' എന്ന് ചോദിച്ചു. എന്താ കാര്യമെന്ന് ഞാൻ ചോദിച്ചപ്പോൾ, സത്യപ്രതിജ്ഞ ചെയ്‌ത് റോഡിലേക്ക് ഇറങ്ങിയത് നായയുടെ മുന്നിലേക്കല്ലേ എന്നായിരുന്നു അയാളുടെ മറുപടിയെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസംഗം വേദിയിലും സദസിലും കൂട്ടച്ചിരി ഉയർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |