തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെതിരായ നടപടികൾക്ക് സർക്കാർ ഉത്തരവിറങ്ങി. സംഘടനയെ നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നടപടികൾ സ്വീകരിക്കാൻ കളക്ടർമാരെയും എസ് പിമാരെയും ചുമതലപ്പെടുത്തി.
പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ ഇന്ന് തന്നെ പൂട്ടി സീൽ ചെയ്യും. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. വിശദമായ സർക്കുലർ ഡി ജി പി പുറത്തിറക്കും. ഇന്നലെയാണ് പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ചുവർഷത്തേക്ക് നിരോധിച്ചത്. ഭീകര ബന്ധം ആരോപിച്ച് രാജ്യവ്യാപകമായി നടത്തിയ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെയായിരുന്നു നടപടി.
പോപ്പുലർ ഫ്രണ്ടും പോഷക സംഘടനകളും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും അന്താരാഷ്‌ട്ര ഭീകരഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും നിരോധന ഉത്തരവിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത് സർക്കാരുകളുടെ നിരോധന ശുപാർശയും കണക്കിലെടുത്തായിരുന്നു നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |