തൃശൂർ: പൊലീസ് കമ്മിഷണർ ആർ. ആദിത്യയുടെ നേതൃത്വത്തിൽ വരടിയം ഇത്തപ്പാറ കോളനിയിൽ നടന്ന അദാലത്തിലേക്ക് അഞ്ചു വയസുകാരൻ, വരടിയം ജി.യു.പി. സ്‌കൂൾ വിദ്യാർത്ഥി അതുൽകൃഷ്ണ കയറിച്ചെന്ന് മൈക്കിൽ പറഞ്ഞു; 'എന്റെ സ്‌കൂളിനു മുമ്പിലെ റോഡിൽ സീബ്രലൈനില്ല. ഞങ്ങൾക്ക് റോഡ് മുറിച്ചുകടക്കാൻ പറ്റുന്നില്ല'.
കൊടിക്കാട്ടുപറമ്പിൽ ഉണ്ണിക്കൃഷ്ണന്റെ മകൻ കൊഞ്ചൽ വിടാത്ത ഭാഷയിൽ പറഞ്ഞ പ്രശ്നത്തിന് പരിഹാരം തേടി കമ്മിഷണർ പൊതുമരാമത്ത് എൻജിനിയർക്ക് പേരാമംഗലം പൊലീസിനെക്കൊണ്ട് കത്തയപ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ച സീബ്രലൈനും നേരിയ ഹമ്പും തിരിച്ചറിയാനുള്ള വരകൾ റോഡിൽ തെളിഞ്ഞു. പരിസരവാസികളും സ്‌കൂൾ അധികൃതരും ഒന്നരപ്പതിറ്റാണ്ട് കാത്തിരുന്ന പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമായത്.
ഓഗസ്റ്റ് 26ന് ഉണ്ണിക്കൃഷ്ണനൊപ്പം അദാലത്തിനെത്തിയ അതുലിന്റെ ഇടപെടൽ സദസിനും കൗതുകമായിരുന്നു. പ്രശ്‌നം പരിഹരിക്കപ്പെട്ടപ്പോൾ ആശ്ചര്യവും. കവലയും വളവും വാഹനങ്ങളുടെ അമിതവേഗവുമുള്ള സ്‌കൂൾ പരിസരത്ത് ഇനി അപകടസാദ്ധ്യത കുറയും.
മുമ്പേ തുടങ്ങിയ 'സമരം'
ടി.വിയിൽ അപകടവാർത്തകൾ കാണുമ്പോൾ സ്‌കൂളിന് മുമ്പിൽ സീബ്രാലൈൻ ഇല്ലെന്ന് അതുൽ വീട്ടിൽ പറയുമായിരുന്നു. ക്‌ളാസ് ടീച്ചറോടും ഇതേപ്പറ്റി ചോദിച്ചിരുന്നുവെന്ന് ഹെഡ്മിസ്ട്രസ് സിന്ധു പറഞ്ഞു. അച്ഛനോടൊപ്പമുള്ള ചെറുയാത്രകളിൽ മറ്റ് സ്‌കൂളുകൾക്ക് മുമ്പിൽ സീബ്രലൈൻ കണ്ടിട്ടുണ്ട്. ഓഗസ്റ്റ് 12ന് തൃശൂർ നെഹ്രു പാർക്കിലെത്തിയ അതുൽ അച്ഛനെക്കൊണ്ട് പൊതുമരാമത്ത് ഓഫീസിൽ പരാതി കൊടുപ്പിച്ചു. എഴുതാനും വായിക്കാനുമറിയാത്ത ഉണ്ണിക്കൃഷ്ണൻ മറ്റൊരാളെക്കൊണ്ട് എഴുതിച്ച് നൽകുകയായിരുന്നു. കഴിഞ്ഞയാഴ്ച ഉൾപ്പെടെ രണ്ടു തവണ അച്ഛനുമായി ചെന്ന് പുരോഗതി അന്വേഷിച്ചു.
കൊവിഡ് കാലത്ത് പ്രീപ്രൈമറി ക്‌ളാസിൽ ചേരാൻ കഴിയാതിരുന്ന അതുലിന് ജൂലായിൽ അഞ്ച് വയസ് പൂർത്തിയായപ്പോഴേക്ക് അദ്ധ്യയനവർഷം തുടങ്ങിയിരുന്നു. തുടർന്ന് എൽ.കെ.ജിയിൽ ചേർന്നു. അടുത്ത വർഷം ഒന്നാം ക്‌ളാസിൽ ചേരും. മുള കൊണ്ടുള്ള കുട്ട, മുറം നെയ്ത്തുകാരനാണ് ഉണ്ണിക്കൃഷ്ണൻ. അമ്മ: അരുണ.
സ്‌കൂൾ ഗേറ്റുകളിൽ കാമറ വയ്ക്കണമെന്ന് അതുൽ ആവശ്യപ്പെടുന്നു. നല്ല ബുദ്ധിയും പ്രതികരണശേഷിയും പക്വതയുമുണ്ട്. എന്തിനും മുമ്പിലുണ്ടാകും.
- ഡെറ്റി സി.ജെ., ക്‌ളാസ് ടീച്ചർ
രണ്ടു തവണ സാറുമാരെ കണ്ടു. വരച്ചുതരാമെന്നു പറഞ്ഞു. ഇല്ലെങ്കിൽ കുട്ടികൾ വണ്ടിയിടിച്ച് മരിക്കില്ലേ? വലുതാകുമ്പോൾ ആംബുലൻസ് ഡ്രൈവറാകണം.
- അതുൽ കൃഷ്ണ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |