കൊച്ചി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്‌ദുൾ സത്താർ റിമാൻഡിൽ. കൊച്ചിയിലെ പ്രത്യേക എൻ ഐ എ കോടതിയിൽ ഹാജരാക്കിയ പി എഫ് ഐ നേതാവിനെ ഒക്ടോബർ 20 വരെ റിമാൻഡിൽ വിടുകയായിരുന്നു. തുടർന്ന് അബ്ദുൾ സത്താറിനെ കാക്കനാട് ജില്ലാ ജയിലിലേയ്ക്ക് മാറ്റി. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിൽ നിന്ന് കേരള പൊലീസ് പിടികൂടിയ സത്താറിനെ എൻ ഐ എയ്ക്ക് കൈമാറിയിരുന്നു.
എൻ ഐ എ രജിസ്റ്റർ ചെയ്ത കേസുകളിലും ഹർത്താൽ ആക്രമണത്തിൽ കേരള പൊലീസ് ചുമത്തിയ കേസുകളിലും പ്രതിയാണ് അബ്ദുൾ സത്താർ. എൻ ഐ എയുടെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യലിനായി വിട്ട്കിട്ടാൻ എൻ ഐ എ വെള്ളിയാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിക്കും
അതേ സമയം നിരോധിത സംഘടന ആയ പോപ്പുലർ ഫ്രണ്ട് കേരളത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിനിടയിൽ ഉണ്ടായ എല്ലാ ആക്രമണ സംഭവത്തിലും അബ്ദുൾ സത്താറിനെ പ്രതിയാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഹർത്താൽ മുഖേന സർക്കാരിനുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും അല്ലാത്ത പക്ഷം സ്വത്തുവകകൾ അടക്കം കണ്ടുകെട്ടി നഷ്ടം നികത്തുമെന്നും കോടതി അറിയിച്ചിരുന്നു. കെ എസ് ആർ ടി സിയും സർക്കാരും ആവശ്യപ്പെട്ട നഷ്ടപരിഹാരത്തുകയായ അഞ്ച് കോടി 20 ലക്ഷം രൂപ പോപ്പുലർ ഫ്രണ്ടും അബ്ദുൾ സത്താറും അടങ്ങുന്ന പ്രതിഭാഗം രണ്ടാഴച്ചയ്ക്കകം കെട്ടിവെയ്ക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |