■പ്രത്യേക വിജിജിലൻസ് കോടതിയിൽ പ്രോസിക്യൂഷന്റെ ചോദ്യം
തിരുവനന്തപുരം: സെർച്ച് കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ മാത്രം വൈസ്
ചാൻസലറെ നിയമിക്കാൻ അധികാരമുള്ള ഗവർണറോട്,തനിക്കിഷ്ടമുള്ളയാളെ
നിയമിക്കണമെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ പറയാനാവുമെന്ന് പ്രത്യേക വിജിലൻസ്
കോടതിയിൽ മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരായ പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ
ടി.എ.ഷാജി ചോദിച്ചു.
തന്റെ ജില്ലക്കാരനായ കണ്ണൂർ വി.സി ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കാൻ ഗവർണർക്ക് ശുപാർശ നൽകിയത് സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമായതിനാൽ അഴിമതി നിരോധന നിയമപ്രകാരം മുഖ്യമന്ത്രി പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഹർജിയിന്മേൽ ഇന്നലെ നടന്ന വാദത്തിലായിരുന്നു
ചോദ്യം. നിയമനവുമായി ബന്ധപ്പെട്ട അഴിമതിയും സ്വജനപക്ഷപാതവും സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വിശദമാക്കാൻ കൂടുതൽ സമയം ഹർജിക്കാരനായ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് തുടർവാദം
ഒക്ടോബർ 22ലേക്ക് മാറ്റി.
ഗവർണറും മുഖ്യമന്ത്രിയും സംസാരിച്ച കാര്യങ്ങളെക്കുറിച്ച് ഹർജിക്കാരന് നേരിട്ട് അറിവില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചില്ല. ഗവർണറുടെ വാർത്താസമ്മേളനത്തിന്റെ സി.ഡി ഹർജിക്കാരൻ ഹാജരാക്കിയിരുന്നു. മുഖ്യമന്ത്രി ഒരു ജില്ലയിലെ പ്രത്യേക വ്യക്തിക്കായി നിയമന അധികാരിയോട് ശുപാർശ ചെയ്യുന്നതിലെ അപാകത ഹർജിക്കാരൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർവാദത്തിന് മുൻപ് പ്രോസിക്യൂഷൻ അനുമതി ഉത്തരവ് ഹാജരാക്കണമെന്ന് വാദി ഭാഗം അഭിഭാഷകന് കോടതി നിർദ്ദേശം നൽകി. വിജിലൻസ് പ്രോസിക്യൂട്ടർ രഞ്ജിത്തും , ഹർജിക്കാരന് വേണ്ടി എം. ജെ. ദീപക്കും ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |