മൈസൂരു: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മനുഷ്യത്വത്തിന്റെ കാവലാളാണന്ന് കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.അശ്വത് നാരായൺ പറഞ്ഞു. വെള്ളാപ്പള്ളിയുടെ ധന്യസാരഥ്യത്തിന്റെ 25 വർഷങ്ങളുടെ കർണാടകയിലെ ആഘോഷങ്ങൾ മൈസൂരുവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെള്ളാപ്പള്ളി എസ്.എൻ.ഡി.പി യോഗത്തിനും എസ്.എൻ ട്രസ്റ്റിനും നൽകി വരുന്ന ഉജ്ജ്വല നേതൃത്വത്തിന്റെ പരിശ്ചേദമാണ് യോഗത്തിന്റെ ഇന്നത്തെ വളർച്ച. കേരളം ലോകത്തിന് നൽകിയ അമൂല്യവും ആത്മീയവുമായ ചൈതന്യമാണ് ശ്രീനാരായണ ഗുരു ദർശനം. ആ ദർശനം ആഴത്തിലും പരപ്പിലും ജന ഹൃദയങ്ങളിലും പ്രായോഗിക തലത്തിലും എത്തിക്കുന്നതിൽ മുഖ്യപങ്ക് യോഗത്തിനും എസ്.എൻ ട്രസ്റ്റിനുമാണ്. ആ മഹത് സംഘടനകളുടെ സാരഥ്യത്തിൽ കാൽ നൂറ്റാണ്ട് പൂർത്തികരിച്ച വെള്ളാപ്പള്ളി നടേശൻ ഗുരുവിന്റെ ഉപദേശങ്ങൾ പൂർണ തോതിൽ നടപ്പിലാക്കിയ ജന നേതാവാണ്. അനുകരണീയമായ നേതൃപാഠവവും ഇച്ഛാശക്തിയും പ്രായോഗിക ബുദ്ധിയും അദ്ദേഹത്തിന്റെ സവിശേഷതകളാണ്. സാമ്പത്തിക വിപ്ലവമെന്ന് വിശേഷിപ്പിക്കാവുന്ന മൈക്രോ ഫിനാൻസ് പദ്ധതി രാജ്യത്തിന് മാതൃകയാണ്. വെള്ളാപ്പള്ളി നടേശന്റെ നേതൃ പാഠവം മാനേജ്മെന്റ് വിദ്യാർത്ഥികൾക്ക് പഠന വിഷയമാക്കണമെന്നും മന്ത്രി പറഞ്ഞു.
ഗുരുദേവനാൽ സ്ഥാപിതമായ എസ്.എൻ.ഡി.പി യോഗത്തിന്റെയും ശ്രീനാരായണ ധർമ്മ സംഘത്തിന്റെയും ലക്ഷ്യം ഗുരുവിന്റെ ധർമ്മം പ്രചരിപ്പിക്കുകയാണെന്നും,ഇതിൽ മുന്നിൽ
നിൽക്കുന്ന വ്യക്തിത്വമാണ് വെള്ളാപ്പള്ളിയെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സ്വാമി
ഗുരു പ്രസാദ് പറഞ്ഞു. ഇരു സംഘടനകളുടെയും ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇതിനെ തകർക്കാനോ ,പിളർത്താനോ ഒരു ശക്തിക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ധന്യ സാരഥ്യത്തിന്റെ ഉപഹാര സമർപ്പണവും
യോഗത്തിന്റെ മുഖപത്രമായ യോഗ നാദത്തിന്റെ വെബ്‌സൈറ്റും, യോഗനാദം പുറത്തിറക്കുന്ന കുമാരനാശാൻ പ്രത്യേക പതിപ്പിന്റെ മുഖചിത്രവും പ്രകാശനവും മന്ത്രി നിർവഹിച്ചു.
യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സ്വാഗതവും , ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് നന്ദിയും പറഞ്ഞു. ഇന്റർ നാഷണൽ ട്രെയിനർ ബിനു കണ്ണന്താനം, യോഗം കൗൺസിലർ പി.ടി. മന്മഥൻ എന്നിവർ ക്ലാസെടുത്തു. മൂന്ന് ദിവസത്തെ നേതൃത്വ ക്യാമ്പ് ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |